Published: March 24, 2026 05:04 PM IST
1 minute Read
ബെംഗളൂരു∙ പോക്സോ കേസിൽ പ്രതിയായ യുവ പേസർ യാഷ് ദയാൽ ഈ സീസണിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ലെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. താരവുമായി കരാർ ഉണ്ടെങ്കിലും കളിക്കാൻ ഇറക്കില്ലെന്ന് ആർസിബി ഡയറക്ടർ മൊ ബൊബത്ത് ആണ് സ്ഥിരീകരിച്ചത്. ഐപിഎൽ താരലേലത്തിനു മുൻപ് ആർസിബി യാഷ് ദയാലിനെ ടീമിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ടീമിനു വലിയ സൈബർ ആക്രമണവും നേരിടേണ്ടിവന്നു.
വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ വിട്ടുനിൽക്കുകയാണെന്നാണ് ആർസിബിയുടെ വിശദീകരണം. യാഷ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ലെന്നും ആർസിബി ഡയറക്ടർ വ്യക്തമാക്കി. ‘‘ഞങ്ങൾക്ക് യാഷ് ദയാലിനെ നിലനിർത്തണമെന്നുണ്ടായിരുന്നു. അദ്ദേഹം വ്യക്തിപരമായ ചില ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ്. ആർസിബി യാഷ് ദയാലിനുള്ള പിന്തുണ അറിയിക്കുകയാണ്. കുറച്ചുകാലം കൂടി അദ്ദേഹം കരാറിൽ തുടരും.’’– ആർസിബി ഡയറക്ടർ വ്യക്തമാക്കി. നിലവിൽ ടീമിനൊപ്പം തുടരേണ്ടതില്ലെന്ന് ഇരു വിഭാഗവും ചേർന്നെടുത്ത തീരുമാനമാണെന്നും ഡയറക്ടർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ആർസിബിക്കായി 13 വിക്കറ്റുകൾ വീഴ്ത്തിയ യാഷ് ദയാല്‍, ടീമിന്റെ കിരീട നേട്ടത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. യഷ് ദയാൽ കളിച്ചാലും ഇല്ലെങ്കിലും പകരക്കാരനായി മറ്റൊരു താരത്തെ ടീമിലെടുക്കാൻ ബെംഗളൂരുവിനു സാധിക്കില്ല. യഷ് ദയാലുമായുള്ള കരാർ റദ്ദാക്കാത്തതിനാലാണ് ഇത്. ഭുവനേശ്വര്‍ കുമാർ, ജോഷ് ഹെയ്സൽവുഡ്, നുവൻ തുഷാര, ജേക്കബ് ഡഫി, റസിക് സലാം, അഭിനന്ദന്‍ സിങ്, മങ്കേഷ് യാദവ്, റൊമാരിയോ ഷെഫേർഡ് എന്നിവരാണ് അടുത്ത സീസണിലേക്ക് ആർസിബി ടീമിലുള്ള ബോളർമാർ.
ലൈംഗിക പീഡനപരാതിയിൽ രണ്ടു കേസുകളാണ് ദയാലിനെതിരെ ഉള്ളത്. അഞ്ചു വർഷം നീണ്ട പ്രണയ ബന്ധത്തിനിടെ വിവാഹ വാഗ്ദാനം നല്‍കി ദയാൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് ഒരു പരാതി. 2025 ജൂലൈയിൽ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസാണ് കേസെടുത്തത്. പിന്നാലെ 2023 മുതൽ യഷ് ദയാൽ പീഡിപ്പിക്കുകയാണെന്ന പരാതിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജയ്പൂർ പൊലീസിനെ സമീപിച്ചു. 2025 ഐപിഎലിനിടെ ഹോട്ടലിലെത്തിച്ച് ഉപദ്രവിച്ചെന്നാണ് പരാതി. ആദ്യത്തെ കേസിൽ ക്രിക്കറ്റ് താരത്തിന്റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
എന്നാൽ രണ്ടാമത്തെ കേസിൽ താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജയ്പൂർ പോക്സോ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം നാലിന് യഷ് ദയാലും ഇൻഫ്ലുവൻസർ ശ്വേത പുന്ദിരും വിവാഹിതരായിരുന്നു. ഉത്തർപ്രദേശിലെ നോയ്ഡയിൽ നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
English Summary:








English (US) ·