Published: May 11, 2026 04:39 PM IST Updated: May 11, 2026 05:13 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ രണ്ടു വിക്കറ്റു വിജയത്തിനു പിന്നാലെ ശരീരത്തിലെ പരുക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യ. വയറിന്റെ ഭാഗത്തുണ്ടായ പരുക്കിന്റെ ചിത്രമാണ് ക്രുനാൽ അർധസെഞ്ചറി പ്രകടനത്തിനു ശേഷം ആരാധകർക്കായി ഷെയർ ചെയ്തത്. ‘പോരാടുന്നതിന്റെ മൂല്യം തെളിയിക്കുന്നതാണ് ചില മുറിവുകൾ’ എന്നാണ് ക്രുനാല്‍ ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
മത്സരത്തിനിടെ ഒന്നിലേറെ തവണ ക്രുനാൽ പാണ്ഡ്യയ്ക്കു പരുക്കേറ്റിരുന്നു. കാലിനു പരുക്കേറ്റ താരത്തിന് ഓടാൻ സാധിച്ചിരുന്നില്ല. ഇന്നിങ്സിനിടെ ക്രുനാലിന്റെ വയറിനും പന്തുകൊണ്ടു പരുക്കുണ്ടായി. എന്നാൽ ബാറ്റിങ് തുടർന്ന താരം ബെംഗളൂരുവിന്റെ പോരാട്ടത്തെ മുന്നിൽനിന്നു നയിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 2 വിക്കറ്റിന്റെ ത്രില്ലർ വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, തിലക് വർമയുടെ (42 പന്തിൽ 57) അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ക്രുനാൽ പാണ്ഡ്യയുടെ (46 പന്തിൽ 73) ബലത്തിൽ ബെംഗളൂരു തിരിച്ചടിച്ചു.
അവസാന 2 ഓവറിൽ 3 വിക്കറ്റ് കയ്യിലിരിക്കെ 18 റൺസായിരുന്നു ആവശ്യം. എന്നാൽ ജസ്പ്രീത് ബുമ്ര എറിഞ്ഞ 19–ാം ഓവറിൽ പിറന്നത് 3 റൺസ് മാത്രം. അതോടെ യുവ പേസർ രാജ് ബാവയുടെ അവസാന ഓവറിൽ വേണ്ടത് 15 റൺസ്. ആദ്യ പന്ത് വൈഡ്. പിന്നാലെ നോബോൾ. അടുത്ത പന്തിൽ സിംഗിൾ. പിന്നാലെ വീണ്ടും വൈഡ്. ഒരു ബൈ റൺ കൂടി ഓടിയെടുത്തതോടെ 5 പന്തിൽ വേണ്ടത് 10 റൺസ്. അടുത്ത പന്തിൽ റൺ നേടാൻ റൊമാരിയോ ഷെപ്പേഡിന് സാധിച്ചില്ല. മൂന്നാം പന്തിൽ ഷെപ്പേഡ് (11 പന്തിൽ 4) ഔട്ട്. അതോടെ 3 പന്തിൽ വേണ്ടത് 10 റൺസ്. സ്ട്രൈക്കിൽ ഭുവനേശ്വർ കുമാർ (2 പന്തിൽ 7 നോട്ടൗട്ട്). അടുത്ത പന്ത് വൈഡ്. നാലാം പന്തിൽ ഭുവി സിക്സ് നേടിയതോടെ 2 പന്തിൽ ജയിക്കാൻ വേണ്ടത് 3 റൺസ്. അഞ്ചാം പന്തിൽ സിംഗിൾ നേടിയ ഭുവി സ്ട്രൈക് റാസിക് ദറിനു (2 പന്തിൽ 3 നോട്ടൗട്ട്) കൈമാറി.
അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത ഇരുവരും ചേർന്ന് ബെംഗളൂരുവിന് സമ്മാനിച്ചത് ആവേശ ജയം. സ്കോർ: മുംബൈ 20 ഓവറിൽ 7ന് 166. ബെംഗളൂരു 20 ഓവറിൽ 8ന് 167. തോൽവിയോടെ മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് തുടക്കത്തിൽ തന്നെ വിരാട് കോലി (0), ദേവ്ദത്ത് പടിക്കൽ (12), രജത് പാട്ടിദാർ (8) എന്നിവരെ നഷ്ടമായെങ്കിലും ഒരറ്റത്ത് പൊരുതിയ ക്രുനാലാണ് അവരെ മുന്നോട്ടുനയിച്ചത്. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 4 ഓവറിൽ 23 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറിന്റെ സ്പെല്ലാണ് പിടിച്ചുകെട്ടിയത്. ഭുവി തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
English Summary:







English (US) ·