Published: March 04, 2026 07:27 AM IST
1 minute Read
റോബിനാ (ഓസ്ട്രേലിയ ) ∙ വനിതാ ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കാതെ ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീം. ഗോൾഡ് കോസ്റ്റിലെ സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനു മുന്നോടിയായി സ്പീക്കറുകളിലൂടെ ഇറാൻ ദേശീയഗാനം മുഴങ്ങിയപ്പോൾ ടീമംഗങ്ങൾ അതു പാടാൻ കൂട്ടാക്കാതിരിക്കുകയായിരുന്നു. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന് മുന്നോടിയായി താരങ്ങൾ പതിവുപോലെ വരിയായി നിന്നപ്പോഴായിരുന്നു സംഭവം.
ഇറാനിയൻ ദേശീയഗാനം മുഴങ്ങിയപ്പോൾ, ഇറാനിയൻ താരങ്ങളോ ഹെഡ് കോച്ച് മർസിയേ ജാഫരിയോ അതു പാടിയില്ലെന്ന് മാത്രമല്ല, അനങ്ങാതെ നേരെ നോക്കി നിൽക്കുകയുമായിരുന്നു. സാധാരണഗതിയിൽ ദേശീയഗാനം മുഴങ്ങുമ്പോൾ താരങ്ങൾ ഒപ്പം ആലപിക്കാറുണ്ട്. ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫുട്ബോൾ താരങ്ങളുടെ നിശബ്ദ പ്രതിഷേധം.
ഞായറാഴ്ച വാർത്താസമ്മേളനത്തിനിടെ, ഇറാൻ ക്യാപ്റ്റൻ സെഹ്‌റ ഘൻബരിയോടും കോച്ച് ജാഫരിയോടും ഖമനയിയുടെ മരണത്തെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. എന്നാൽ ആ ചോദ്യം പെട്ടെന്നുതന്നെ വിലക്കി. ഇഎസ്‌പിഎൻ റിപ്പോർട്ട് അനുസരിച്ച്, ജാഫരി പേർഷ്യൻ ഭാഷയിൽ ഉത്തരം നൽകിയെങ്കിലും എഎഫ്‌സി മാധ്യമ പ്രതിനിധി വിവർത്തനം പോലും നൽകാതെ ആ മറുപടി തടസ്സപ്പെടുത്തി. ‘‘ശരി, നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഇത്രയേയുള്ളൂ എന്ന് ഞാൻ കരുതുന്നു. ചോദിച്ചതിന് നന്ദി. നമുക്ക് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.’’– വാർത്താസമ്മേളനം തുടരുന്നതിന് മുൻപ് മാധ്യമപ്രതിനിധി പറഞ്ഞു.
BIG: Iranian women’s nationalist shot squad refused to sing the anthem of the Islamic Regime astatine the opening lucifer of the Asian Cup successful beforehand of the full world. pic.twitter.com/zoQSAzOQ08
— Aditya Raj Kaul (@AdityaRajKaul) March 3, 2026മത്സരത്തിൽ ദക്ഷിണ കൊറിയ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. ആദ്യ പകുതിയിൽ ചോ യു-റിയും രണ്ടാം പകുതിയിൽ കിം ഹ്യെ-രി, കോ യൂ-ജിൻ എന്നിവരും നേടിയ ഗോളുകൾ കൊറിയയുടെ വിജയം ഉറപ്പിച്ചു. ഏഷ്യൻ കപ്പിൽ 14 തവണ പങ്കെടുക്കുകയും നാല് തവണ ഫിഫ വനിതാ ലോകകപ്പിൽ കളിക്കുകയും ചെയ്ത ഏഷ്യൻ കരുത്തരായ കൊറിയക്കെതിരെ ഇറാന്റെ രണ്ടാമത്തെ മാത്രം ഫൈനൽസ് ടൂർണമെന്റായിരുന്നു ഇത്.
യുഎസും ഇറാനും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ ഫിഫ ലോകകപ്പിൽ ഇറാൻ പുരുഷ ടീമിന്റെ പങ്കാളിത്തവും ചോദ്യചിഹ്നത്തിലാണ്. ലോകകപ്പിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഫിഫയോടു ഭീഷണി മുഴക്കിയതായി വാർത്തകളുണ്ട്. ബൽജിയം, ഈജിപ്ത്, ന്യൂസീലൻഡ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ സ്ഥാനം.
English Summary:







English (US) ·