Published: May 20, 2026 12:37 PM IST
1 minute Read
ജയ്പുർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ, മറുപടിയിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് അഞ്ച് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാന് ഏഴു വിക്കറ്റു വിജയം നേടിക്കൊടുത്തത്. 38 പന്തുകൾ നേരിട്ട വൈഭവ് 93 റണ്‍സാണു സ്വന്തമാക്കിയത്. വിജയത്തോടെ രാജസ്ഥാന് 13 മത്സരങ്ങളിൽനിന്ന് 14 പോയിന്റായി. രാജസ്ഥാൻ നാലാം സ്ഥാനത്തെത്തിയത് പ്ലേ ഓഫിലേക്കു മത്സരിക്കുന്ന പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കു തിരിച്ചടിയാണ്.
രണ്ട് സാഹചര്യങ്ങളാണ് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ തീരുമാനിക്കുക. അടുത്ത മത്സരവും രാജസ്ഥാൻ ജയിച്ചാൽ മറ്റു ടീമുകളെല്ലാം പുറത്താകുമെന്നതാണു സത്യം. മുംബൈ ഇന്ത്യൻസിനെതിരെ വിജയിച്ചാൽ രാജസ്ഥാന് 14 മത്സരങ്ങളിൽനിന്ന് 16 പോയിന്റാകും. മറ്റു ടീമുകൾക്കൊന്നും ഇനി 16 പോയിന്റിലേക്ക് എത്താൻ സാധിക്കാത്തതിനാൽ സ്വാഭാവികമായും രാജസ്ഥാൻ ക്വാളിഫൈ ചെയ്യും.
രണ്ടാമത്തെ സാധ്യതയാണ് ഏറ്റവും സങ്കീർണം. അടുത്ത മത്സരത്തിൽ രാജസ്ഥാൻ തോറ്റാൽ ടീമിന് 14 മത്സരങ്ങളിൽനിന്ന് 14 പോയിന്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. അങ്ങനെവന്നാൽ ഇപ്പോൾ 12 പോയിന്റുള്ള ചെന്നൈയ്ക്കും യോഗ്യതയ്ക്ക് അവസരമുണ്ടാകും. അടുത്ത മത്സരത്തിൽ ചെന്നൈ ഗുജറാത്തിനെ വലിയ മാർജിനിൽ തോല്‍പിച്ചാൽ ചെന്നൈയ്ക്കും രാജസ്ഥാനെ പോലെ 14 പോയിന്റാകും. നെറ്റ് റൺറേറ്റ് നോക്കിയാകും അപ്പോൾ പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കുക. ഇങ്ങനെ സംഭവിക്കാൻ പഞ്ചാബും കൊൽക്കത്തയും തോൽക്കുകകൂടി വേണം.
അടുത്ത കളി രാജസ്ഥാൻ തോൽക്കുകയും കൊൽക്കത്ത രണ്ടു കളികളിൽ ഒന്നു തോൽക്കുകയും ചെന്നൈയും പഞ്ചാബും അവസാന മത്സരം തോൽക്കുകയും ചെയ്താലും രാജസ്ഥാൻ കടന്നുകൂടും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നത്തെ മത്സരമടക്കം രണ്ടു കളികളും ജയിച്ച്, പഞ്ചാബും അവസാന മത്സരം ജയിച്ചാൽ രാജസ്ഥാൻ പുറത്താകും. കാരണം അടുത്ത മത്സരം ജയിച്ചാൽ പഞ്ചാബിന് 15 പോയിന്റാകും. രണ്ടു കളികളും ജയിച്ചാൽ കൊൽക്കത്തയ്ക്കും 15 പോയിന്റ് ലഭിക്കും.
English Summary:







English (US) ·