2026 ലോകകപ്പ് ഫുട്ബോൾ അതിന്റെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്ക് എത്തിനിൽക്കുകയാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ലോകം കാത്തിരുന്ന സെമിഫൈനൽ ലൈനപ്പ് തയാറായിക്കഴിഞ്ഞു. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ വീഴ്ത്തി ടൂർണമെന്റിലെ ഫേവറിറ്റുകളായ ഫ്രാൻസ് സെമിയിലേക്ക് മാർച്ച് ചെയ്യുമ്പോൾ, മുന്നിലുള്ളത് കരുത്തരായ സ്പെയിനാണ്. 2024 യൂറോ കപ്പിൽ തങ്ങളെ വീഴ്ത്തിയ സ്പെയിനിനെതിരെ ദിദിയെ ദെഷാമിന്റെ പടയാളികൾക്ക് ഇതൊരു പ്രതികാര പോരാട്ടം കൂടിയാണ്. മറുഭാഗത്ത്, നോർവേയെ തകർത്ത ഇംഗ്ലണ്ടും സ്വിറ്റ്സർലൻഡിനെ മറികടന്ന അർജന്റീനയും നേർക്കുനേർ വരുമ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ക്ലാസിക് സെമിഫൈനലിനാണ് കളം ഒരുങ്ങുന്നത്. കൗതുകകരമെന്നു പറയട്ടെ, ടൂർണമെന്റിന് മുൻപ് സീഡിങ് ലഭിച്ച ആദ്യ നാല് ടീമുകൾ തന്നെയാണ് അവസാന നാലിലും ഇടംപിടിച്ചിരിക്കുന്നത്. ടീമുകൾ ലോകകിരീടത്തിനായി തന്ത്രങ്ങൾ മെനയുമ്പോൾ, അണിയറയിൽ മറ്റൊരു പോരാട്ടം കൂടി സജീവമാണ്–വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള പോരാട്ടം. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന 'ഗോൾഡൻ ബോൾ' പുരസ്കാരം ഇത്തവണ ആരുടെ കൈകളിലെത്തുമെന്നത് പ്രവചനാതീതമാണ്.
What you should work next
∙ എന്താണ് ഗോൾഡൻ ബോൾ പുരസ്കാരം?
ഫിഫ ലോകകപ്പിലെ 'മോസ്റ്റ് വാല്യൂബിൾ പ്ലെയർ' പുരസ്കാരമാണ് ഗോൾഡൻ ബോൾ. 1978-ൽ അർജന്റീന ലോകകപ്പിലാണ് അഡിഡാസ് സ്പോൺസർ ചെയ്യുന്ന ഈ പുരസ്കാരം ആദ്യമായി അവതരിപ്പിക്കുന്നത്. ഫിഫയുടെ ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പ് തയാറാക്കുന്ന ഷോർട്ട്‌ലിസ്റ്റിൽ നിന്ന്, ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തുന്ന അക്രഡിറ്റഡ് മാധ്യമപ്രവർത്തകരുടെ വോട്ടിങ്ങിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. വോട്ടിങ്ങിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം സിൽവർ, ബ്രോൺസ് ബോളുകൾ ലഭിക്കും.
What you should work next
ഈ പുരസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇത് ഫൈനൽ മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചല്ല നൽകപ്പെടുന്നത് എന്നതാണ്. ഫൈനൽ കിക്ക്-ഓഫിന് മുൻപ് തന്നെ വോട്ടിങ് പൂർത്തിയാകുന്നതിനാൽ, റണ്ണേഴ്സ്-അപ്പാകുന്ന ടീമിലെ കളിക്കാരനും ഇത് സ്വന്തമാക്കാം. സിനദിൻ സിദാൻ, ഡീഗോ ഫോർലാൻ, ലയണൽ മെസ്സി, ലൂക്കാ മോഡ്രിച്ച് എന്നിവരെല്ലാം കിരീടം നഷ്ടപ്പെട്ടിട്ടും ഗോൾഡൻ ബോൾ സ്വന്തമാക്കിയവരാണ്. ചരിത്രത്തിൽ ഒലിവർ കാൻ (2002) മാത്രമാണ് ഈ പുരസ്കാരം നേടിയ ഏക ഗോൾകീപ്പർ. 2014-ലും 2022-ലും ഇത് നേടി രണ്ടുതവണ ഗോൾഡൻ ബോൾ സ്വന്തമാക്കിയ ഏക താരം എന്ന റെക്കോർഡ് ലയണൽ മെസ്സിയുടെ പേരിലാണ്.
ഈ വർഷം സൂപ്പർതാരങ്ങളെല്ലാം അത്യുഗ്രൻ ഫോമിലാണ്. ഈ സുവർണ പുരസ്കാരം കൈപ്പിടിയിലൊതുക്കാൻ സാധ്യതയുള്ള 8 പ്രമുഖ താരങ്ങളുടെ റാങ്കിങ് ഇങ്ങനെ:
8. ലമിൻ യമാൽ (സ്പെയിൻ): 18 വയസ്സ് മാത്രം പ്രായമുള്ള ലമിൻ യമാൽ ഈ ടൂർണമെന്റിൽ ചില മാന്ത്രിക നിമിഷങ്ങൾ സമ്മാനിച്ചുവെങ്കിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഹാംസ്ട്രിങ് പരുക്കിൽ നിന്ന് മോചിതനായി എത്തിയ യമാലിന്റെ അഭാവം കാബോ വെർദെയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ സ്പെയിൻ നന്നായി അറിഞ്ഞിരുന്നു. സൗദി അറേബ്യക്കെതിരെയുള്ള 4-0 വിജയത്തിൽ ഒരു ഗോൾ നേടിയതാണ് ടൂർണമെന്റിൽ ഇതുവരെയുള്ള ഒരേയൊരു ഗോൾ പങ്കാളിത്തം. എങ്കിലും രണ്ട് തവണ 'സുപ്പീരിയർ പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം താരം നേടിയിട്ടുണ്ട്. ഫ്രാൻസിനെതിരെയുള്ള സെമിയിൽ അസാധാരണമായ എന്തെങ്കിലും ചെയ്താൽ മാത്രമേ യമാലിന് ഗോൾഡൻ ബോൾ റേസിലേക്ക് മുന്നേറാൻ സാധിക്കൂ.
7. എർലിങ് ഹാളണ്ട് (നോർവേ): 28 വർഷങ്ങൾക്ക് ശേഷമുള്ള നോർവേയുടെ ലോകകപ്പ് തിരിച്ചുവരവ് ഫുട്ബോൾ പ്രേമികൾക്ക് വലിയ വിരുന്നായിരുന്നു. ഹാളണ്ടിന്റെ കരുത്തിൽ നോർവേ തങ്ങളുടെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനൽ വരെയെത്തി. ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് നോർവേ പുറത്തായതോടെ ഹാളണ്ടിന്റെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എങ്കിലും, ടൂർണമെന്റിൽ 7 ഗോളുകൾ അടിച്ചുകൂട്ടിയ ഹാളണ്ട് വടക്കേ അമേരിക്കൻ ആരാധകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ഹാളണ്ട് എന്ന 6 അടി 5 ഇഞ്ചുകാരനായ ഗോൾ മെഷീൻ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ജനപ്രിയ താരമാണ്.
6. റോഡ്രി (സ്പെയിൻ): പലരുടെയും പ്രീ-ടൂർണമെന്റ് ഫേവറിറ്റായ സ്പെയിൻ അധികം ബഹളങ്ങളില്ലാതെയാണ് സെമിഫൈനൽ വരെ എത്തിയത്. ആറ് മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധത്തിന്റെയും മധ്യനിരയുടെയും നിയന്ത്രണം ക്യാപ്റ്റൻ റോഡ്രിയുടെ കൈകളിലാണ്. ഫിഫയുടെ പവർ റാങ്കിങ്ങിൽ ഡിഫൻഡിങ് കാറ്റഗറിയിൽ ഒന്നാമതുള്ള റോഡ്രി, സ്പെയിനിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം തന്നെയാണ്. യമാലിനെയോ കുക്കുറെല്ലയെയോ പോലെ കളിയിൽ വലിയ ആർഭാടങ്ങൾ കാണിക്കാറില്ലെങ്കിലും, 2024-ലെ ബലോൻ ദ് ഓർ ജേതാവായ റോഡ്രിയുടെ സാന്നിധ്യം സ്പെയിനിനെ ഫൈനലിൽ എത്തിച്ചാൽ ഗോൾഡൻ ബോളിൽ ഒരു കൈ നോക്കാൻ അദ്ദേഹത്തിനാകും.
5. മൈക്കൽ ഒലീസെ (ഫ്രാൻസ്): മൈക്കൽ ഒലീസെ പന്തുമായി മുന്നേറുന്നത് കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഈ ലോകകപ്പിൽ അഞ്ച് അസിസ്റ്റുകളുമായി അസിസ്റ്റ് വേട്ടക്കാരിൽ ഒലീസെ മുന്നിലാണ്. സെനഗലിനെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം കോച്ച് ദെഷാം താരത്തെ വിങ്ങിൽ നിന്നും മധ്യനിരയുടെ മധ്യഭാഗത്തേക്ക് മാറ്റിയതോടെ ഒലീസെയുടെ കളി മാറി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഗോൾ കോൺട്രിബ്യൂഷൻ ഒന്നും നൽകാൻ കഴിയാത്തത് താരത്തിന്റെ സാധ്യതകളെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും, ഫ്രാൻസിന്റെ കിരീട കുതിപ്പിൽ ഈ താരം ഇനിയും നിർണായകമാകും.
4. ഹാരി കെയ്ൻ (ഇംഗ്ലണ്ട്): ഈ ടൂർണമെന്റിൽ ഇതുവരെ 6 ഗോളുകൾ നേടിക്കഴിഞ്ഞ ഹാരി കെയ്ൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. കോംഗോയ്ക്കെതിരെയുള്ള മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിനെ തോളിലേറ്റി പ്രീ-ക്വാർട്ടറിലേക്ക് നയിച്ച കെയ്ൻ തന്നെയാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരം. ഗോൾഡൻ ബൂട്ട് റേസിൽ അൽപം പിന്നിലാണെങ്കിലും, സെമിഫൈനലിൽ അർജന്റീനയ്ക്കെതിരെ കെയ്ൻ ഗോളുകൾ അടിച്ചുകൂട്ടിയാൽ അത് ഗോൾഡൻ ബോൾ സാധ്യതകൾ വർധിപ്പിക്കും.
3. ലയണൽ മെസ്സി (അർജന്റീന): ലോകകപ്പിന് മുൻപ് പലരും കരുതിയത് 39-കാരനായ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്നും 2022-ലെ പോലെ കളിക്കാൻ കഴിയില്ലെന്നുമാണ്. എന്നാൽ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഖത്തറിലേതിനേക്കാൾ മികച്ച പ്രകടനമാണ് മെസ്സി കാഴ്ചവയ്ക്കുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളുമായി മെസ്സി കുതിക്കുകയാണ്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി (21 ഗോളുകൾ). സ്വിറ്റ്സർലൻഡിനെതിരെ മാക് അലിസ്റ്റർക്ക് നൽകിയ അസിസ്റ്റോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി. അർജന്റീനയെ വീണ്ടുമൊരു ഫൈനലിലേക്ക് നയിച്ചാൽ മെസ്സിയെ തേടി മൂന്നാമതൊരു ഗോൾഡൻ ബോൾ എത്തിയേക്കാം.
2. ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്): "ഇംഗ്ലണ്ട് ഭാഗ്യമുള്ളവരാണ്," നോർവേയ്ക്കെതിരെയുള്ള ക്വാർട്ടർ വിജയത്തിന് ശേഷം ഹാളണ്ട് പറഞ്ഞ വാക്കുകളാണിത്. ഭാഗ്യം കൊണ്ട് ജയിച്ചു എന്നല്ല, മറിച്ച് ബെല്ലിങ്ഹാമിനെപ്പോലൊരു താരം ടീമിലുള്ളതാണ് അവരുടെ ഭാഗ്യം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകൾ നേടി ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച ബെല്ലിങ്ഹാം ഒരു ബിഗ്-ഗെയിം പ്ലെയറാണ്. ഒരു ലോകകപ്പിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയർന്ന ഗോൾ വേട്ടയ്ക്കൊപ്പമാണ് (6 ഗോളുകൾ) ഇപ്പോൾ ഈ റയൽ മഡ്രിഡ് താരം. ഗോളുകൾക്ക് പുറമെ, ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനവും പോരാട്ടവീര്യവും ആരാധകരെ വിസ്മയിപ്പിക്കുന്നതാണ്.
1. കിലിയൻ എംബപെ (ഫ്രാൻസ്): മെസ്സിയുടെ അവിശ്വസനീയ പ്രകടനത്തിനൊപ്പം നിൽക്കാൻ ഒരാൾക്കേ സാധിക്കൂ–അത് കിലിയൻ എംബപെയാണ്. എംബപെയെ "ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം" എന്ന് മുൻ ഇംഗ്ലണ്ട് താരം പീറ്റർ ക്രോച്ച് വിശേഷിപ്പിച്ചപ്പോൾ ആർക്കും അതിൽ വിയോജിപ്പ് തോന്നിയില്ല. ഫിഫയുടെ ഓവറോൾ പവർ റാങ്കിങ്ങിൽ ഒന്നാമതുള്ള എംബപെ മെസ്സിക്കൊപ്പം 8 ഗോളുകളുമായി ടോപ്പ് സ്കോറർ സ്ഥാനത്തുണ്ട്, കൂടാതെ മെസ്സിയേക്കാൾ ഒരു അസിസ്റ്റ് (3 അസിസ്റ്റുകൾ) കൂടുതലുമുണ്ട്. സെനഗലിനെതിരെയും മൊറോക്കോയ്ക്കെതിരെയും എംബപെ നേടിയ ഗോളുകൾ ടൂർണമെന്റിലെ മികച്ച ഗോളുകളിൽ പെടുന്നവയാണ്. നിലവിൽ ഗോൾഡൻ ബോൾ റേസിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഈ ഫ്രഞ്ച് സൂപ്പർ താരം തന്നെയാണ്.
സെമിഫൈനൽ പോരാട്ടങ്ങളുടെ ഫലവും കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും ഈ റാങ്കിങ്ങിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. മെസ്സിയും എംബപെയും തമ്മിലുള്ള പോരാട്ടമായി ഇത് മാറുമോ, അതോ ബെല്ലിങ്ഹാമോ കെയ്നോ സ്പാനിഷ് കരുത്തനായ റോഡ്രിയോ ഈ അവാർഡ് തട്ടിയെടുക്കുമോ? ജൂലൈ 19ന് ലോകകപ്പ് കിരീടത്തിനൊപ്പം പ്രഖ്യാപിക്കപ്പെടുന്ന ആ സുവർണ താരം ആരായിരിക്കുമെന്ന് അറിയാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.
English Summary:





English (US) ·