Published: July 21, 2026 03:35 PM IST
1 minute Read
ന്യൂജഴ്സി ∙ ചെയ്തു തീർക്കാൻ അതീവ ബുദ്ധിമുട്ടുള്ള ദൗത്യങ്ങളെ ‘ഹെർക്കൂലിയൻ ടാസ്ക്’ എന്നു വിളിക്കാൻ കാരണമുണ്ട്. മനുഷ്യസാധ്യമല്ലെന്നു തോന്നുന്ന വിധത്തിലുള്ള 12 ദൗത്യങ്ങൾ വിജയകരമായി ചെയ്തു തീർത്ത ഗ്രീക്ക് വീരൻ ഹെർക്കുലീസ് ആണ് ഈ പ്രയോഗത്തിനു വഴിയൊരുക്കിയത്. ഹെർക്കുലീസ് ഫുട്ബോളിൽ അവതരിച്ചാൽ അതു ലയണൽ മെസ്സിയല്ലാതെ മറ്റാരുമാകില്ല. ഇരുവരും ജന്മസിദ്ധ അത്ഭുതശേഷികളോടെ പിറന്നവർ, പോരാട്ടമികവിൽ പകരക്കാരില്ലാത്തവർ, സ്വന്തം കുറ്റംകൊണ്ടല്ലെങ്കിൽ പോലും പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ചവർ, കൈവിട്ടുപോയതോർത്തു കണ്ണീരൊഴുക്കി എല്ലാം ഉപേക്ഷിച്ചവർ.. പക്ഷേ, ഇരുവരും തിരിച്ചുവന്നു. മനുഷ്യ സാധ്യമല്ലാത്ത വീരകൃത്യങ്ങളിലൂടെ വിജയംവരിച്ചു. ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കൈവരിച്ച ഹെർക്കൂലിയൻ ടാസ്കുകളിലൂടെ മെസ്സി അർജന്റീനയെന്ന രാജ്യത്തിനു മാത്രമല്ല, ഫുട്ബോളിനെ സ്നേഹിക്കുന്ന ലോകജനതയ്ക്കാകെ യോദ്ധാവാണ്, പകരക്കാരില്ലാത്ത ഒരേയൊരു യോദ്ധാവ്.
What you should work next
ഈ ലോകകപ്പിൽ അർജന്റീനയുടെ പ്രകടത്തെക്കുറിച്ച് എഴുതിയാൽ തുടങ്ങുന്നതും അവസാനിക്കുന്നതും മെസ്സിയിലാകും. 39ാം വയസ്സിൽ അദ്ദേഹം അവർക്കായി 8 ഗോൾ നേടി, നാല് അസിസ്റ്റുകൾ നൽകി, 25 ചാൻസുകൾ ക്രിയേറ്റ് ചെയ്തു. ഇതിനപ്പുറം അർജന്റീനയെ മുന്നോട്ടു നയിച്ച സിംഗിൾ എൻജിനായി നിലകൊണ്ടു. 2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലെയോട് അർജന്റീന തോറ്റപ്പോൾ മെസ്സി കരഞ്ഞു, വിരമിക്കൽ പ്രഖ്യാപിച്ചു. പക്ഷേ, ടീം സ്നേഹത്തോടെ അദ്ദേഹത്തെ മടക്കിക്കൊണ്ടു വന്നു, 2022ൽ ഖത്തറിൽ അർജന്റീനയ്ക്കു കിരീടം നേടിക്കൊടുക്കുമ്പോൾ അദ്ദേഹം തന്റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞു. അതോടെ കഴിഞ്ഞുവെന്ന് എല്ലാവരും കരുതി. പക്ഷേ, ഇക്കുറി അദ്ദേഹം വീണ്ടും വന്നു. വീണ്ടുമൊരു ഫൈനൽ ബർത്ത് ടീമിനു നേടിക്കൊടുത്തു.
മെസ്സിയില്ലാത്ത അർജന്റീന ഈ ലോകകപ്പിലെ മറ്റു പല ടീമുകളിലൊന്നു മാത്രമാണെന്നും ദൗർബല്യങ്ങളേറെയുണ്ടെന്നും തിരിച്ചറിഞ്ഞത് അൾജീരിയയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ്. ഹാട്രിക് നേടിയ ശേഷം മെസ്സിയെ പിൻവലിച്ചപ്പോൾ ടീം ആൾക്കൂട്ടം മാത്രമായി. ലക്ഷ്യമില്ലാതെ, ഇണക്കം ഇല്ലാതെ അവർ അലഞ്ഞു. മെസ്സിയുള്ളപ്പോൾ അവർ ഒന്നായി, അവർക്കൊരു ലക്ഷ്യമുണ്ടായി. സർവം തകർന്നു നിന്ന ഹെർക്കുലീസിനെ ജീവിതലക്ഷ്യത്തിലേക്കു മടക്കിക്കൊണ്ടുവന്ന തെസ്യൂസിനെ പോലൊരാൾ മെസ്സിയുടെ ജീവിതത്തിലുമുണ്ട്, ലയണൽ സ്കലോനി. മെസ്സി ഗോളടിക്കുമ്പോൾ, നല്ലൊരു ഡ്രിബിൾ കാഴ്ചവയ്ക്കുമ്പോൾ, അവിശ്വസനീയ അസിസ്റ്റുകൾ നൽകുമ്പോഴൊക്കെ അദ്ദേഹം ടച്ച്‌ലൈനിൽ കണ്ണുനീർ തുടച്ചു നിന്നു.
What you should work next
ഫൈനലിൽ നന്നായി കളിക്കാൻ കഴിയാത്തതിന്റെ വേദനയോടെയാണു മെസ്സി കളിക്കു ശേഷം മൈതാനത്തു നിന്നത്. ഏകനായി, നിശബ്ദനായി. വിടപറയുമ്പോൾ അദ്ദേഹം കരഞ്ഞു, ഇതേ മൈതാനത്തു 2016ലെ കോപ്പ അമേരിക്ക തോൽവിക്കു ശേഷം കരഞ്ഞതു പോലെ.....
English Summary:






English (US) ·