Published: January 24, 2026 04:42 PM IST Updated: January 24, 2026 09:18 PM IST
1 minute Read
മുംബൈ∙ ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കില്ലെന്ന് ബംഗ്ലദേശ് പ്രഖ്യാപിച്ചതിനു പിന്നാലെ, പകരക്കാരായി സ്കോട്‍ലൻഡിനെ ഉൾപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലദേശിനു പകരക്കാരായി ഗ്രൂപ്പ് സിയിൽ സ്കോട്‌ലൻഡ് ലോകകപ്പ് കളിക്കും. ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, നേപ്പാൾ, ഇറ്റലി ടീമുകളാണ് കളിക്കുന്നത്. ലോകകപ്പിന്റെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി ഏഴിന് സ്കോട്‌ലൻഡ് വെസ്റ്റിൻഡീസിനെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നേരിടും. മൂന്നു മത്സരങ്ങൾ കൊൽക്കത്തയിൽ കളിക്കുന്ന സ്കോട്‌ലൻഡിന് മുംബൈയിലും പോരാട്ടമുണ്ട്.
റാങ്കിങ് അടിസ്ഥാനമാക്കിയാണ് ബംഗ്ലദേശിന്റെ പകരക്കാരായി സ്കോട്‌ലൻഡ് വരുന്നത്. കഴിഞ്ഞ നാലു ട്വന്റി20 ലോകകപ്പുകളിലും കളിച്ച ടീമിന് ഇത്തവണ യോഗ്യതാ മത്സരങ്ങളിലൂടെ മുന്നേറാന്‍ സാധിച്ചിരുന്നില്ല. യോഗ്യതാ റൗണ്ടില്‍ ജഴ്സി ടീമിനോട് അവസാന പന്തിൽ തോൽവി വഴങ്ങിയതാണ് സ്കോട്ടിഷ് സംഘത്തിനു തിരിച്ചടിയായത്. യുറോപ്യൻ ക്വാളിഫിക്കേഷൻ റൗണ്ടിൽ ജഴ്സിക്കും ഇറ്റലിക്കും ഒരേ പോയിന്റായെങ്കിലും നെറ്റ് റൺ റേറ്റിന്റെ കരുത്തിൽ ഇറ്റലി ലോകകപ്പിൽ യോഗ്യത ഉറപ്പിക്കുകയായിരുന്നു.
ബംഗ്ലദേശിന്റെ പിടിവാശി സ്കോട്‍ലൻഡിന് ലോട്ടറിയാകുകയായിരുന്നു. ലോകകപ്പിൽ കളിക്കുക വഴി സ്കോട്‍ലൻഡിന് കോടിക്കണക്കിനു രൂപ വരുമാനമായും ലഭിക്കും. ഇന്ത്യയിൽ നിന്ന് ലോകകപ്പ് മത്സരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശ് ലോകകപ്പിൽനിന്നു പുറത്തുപോകുന്നത്. ബംഗ്ലദേശ് സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ലോകകപ്പിൽനിന്ന് പിൻമാറിയത്.
ട്വന്റി20 ലോകകപ്പ് കളിക്കാത്തതിന്റെ പേരിൽ ബംഗ്ലദേശിന് 240 കോടിയോളം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കേണ്ട ഐസിസി റവന്യൂ മാത്രമാണിത്. അതിനു പുറമേ ബ്രോഡ്കാസ്റ്റ്, സ്പോൺസർഷിപ് വരുമാന നഷ്ടവും കോടികൾ വരും. ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ വാർഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഒരു തീരുമാനത്തിന്റെ പേരിൽ മാത്രം നഷ്ടമാകുമെന്നാണു റിപ്പോർട്ടുകൾ.
English Summary:







English (US) ·