Published: January 23, 2026 03:10 PM IST
1 minute Read
മുംബൈ∙ ഹിന്ദുമത വിശ്വാസിയായ ലിറ്റൻ ദാസ് ക്യാപ്റ്റനായത് ട്വന്റി20 ലോകകപ്പില്‍ ബംഗ്ലദേശിന് ഫലപ്രദമായി ഉപയോഗിക്കാമായിരുന്നെന്നു മുൻ ഇന്ത്യൻ താരം അതുൽ വാസൻ. ട്വന്റി20 ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റില്ലെന്ന് ഐസിസി അറിയിച്ചതോടെ, ബംഗ്ലദേശ് ടൂർണമെന്റ് ബഹിഷ്കരിച്ചിരുന്നു. വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധികൾ, ട്വന്റി20 ടീമിലെ അംഗങ്ങളെ നേരിട്ടുകണ്ടു സംസാരിച്ചിരുന്നു.
ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇവിടെതന്നെ ലോകകപ്പ് കളിക്കാൻ ബംഗ്ലദേശിന് ലിറ്റൻ ദാസിന്റെ ക്യാപ്റ്റൻസി ഉയർത്തിക്കാണിക്കാമായിരുന്നെന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ ഉപദേശം. ‘‘ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ട് ഒരുപാടായി. ടൂർണമെന്റ് അടുത്തിരിക്കുമ്പോൾ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാൽ അംഗീകരിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ ഒരു സുരക്ഷാ ഭീഷണിയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. താരങ്ങൾക്ക് അത്രയും മികച്ച സുരക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്. ബംഗ്ലദേശിന്റെ ക്യാപ്റ്റൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. ഈ ലോകകപ്പിനെ ഒരു ഒലിവ് ശിഖരം പോലെ ഉപയോഗിച്ച് ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കാമായിരുന്നു.’’– അതുൽ വാസൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്ന് പുറത്താക്കിയതോടെയാണ് ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ബംഗ്ലദേശ് ഭീഷണി മുഴക്കിയത്. ഇന്ത്യയില്‍ സുരക്ഷയില്ലെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ് പല തവണ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ചെങ്കിലും ബംഗ്ലദേശിന്റെ വാദങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് ലോകകപ്പ് കളിക്കില്ലെന്ന് ബിസിബി പ്രഖ്യാപിച്ചത്. ബംഗ്ലദേശ് സർക്കാരിന്റെ കടുത്ത സമ്മർദത്തെ തുടർന്നാണു ബിസിസി ലോകകപ്പിൽനിന്ന് പിന്നോട്ടുപോയതെന്നു റിപ്പോർട്ടുകളുണ്ട്.
English Summary:







English (US) ·