മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനിടെ ബാറ്റ് പരിശോധനയിൽ പരാജയപ്പെട്ടതോടെ അസ്വസ്ഥനായി സൂപ്പർ താരം രോഹിത് ശർമ. മത്സരത്തിൽ മുംബൈ ഇന്നിങ്സിനായി ഇറങ്ങാൻ നിൽക്കവെയാണ് ഓപ്പണര്‍മാരായ രോഹിതിന്റെയും റയാൻ റിക്കിൾട്ടനിന്റെയും ബാറ്റുകൾ ‘ഗേജ് പരിശോധനയ്ക്കു’ വിധേയമാക്കിയത്. അസ്വസ്ഥനായ രോഹിത് ശർമ തന്റെ ബാറ്റിൽ പ്രശ്നങ്ങളില്ലെന്ന് അംപയറെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. രോഹിതിന് പിന്തുണയുമായി മുംബൈ താരം തിലക് വർമയും അംപയറോടു സംസാരിക്കുന്നുണ്ട്.
പരിശോധന നടത്തിയ ഉപകരണം ശരിയായ രീതിയിൽ അല്ല ഉപയോഗിച്ചതെന്നായിരുന്നു തിലക് വർമയുടെ നിലപാട‌്. എന്നാൽ വീണ്ടും പരിശോധിച്ചതോടെ രോഹിതിന്റെ ബാറ്റിന് അനുമതി ലഭിക്കുകയും ചെയ്തു. ബാറ്റുകളുടെ അളവുകൾ നേരത്തേ തീരുമാനിക്കപ്പെട്ട പരിധിയിൽ തന്നെയെന്ന് ഉറപ്പാക്കാനാണ് അംപയർമാർ ‘ഗേജ് ടെസ്റ്റ്’ നടത്തുന്നത്. മത്സരത്തിൽ 13 പന്തുകൾ നേരിട്ട രോഹിത് ഒരു സിക്സും രണ്ട് ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും, 19 റൺസുമായി മടങ്ങേണ്ടിവന്നു. ‘ഹാംസ്ട്രിങ്’ വേദന അനുഭവപ്പെട്ടതോടെ രോഹിത് ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. താരത്തിന്റെ പരുക്കിന്റെ ഗൗരവം എത്രത്തോളമുണ്ടെന്നു വ്യക്തമല്ല.
ഐപിഎലിലെ ഗ്ലാമർ പോരാട്ടത്തിൽ, മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോംഗ്രൗണ്ടിൽ കീഴടക്കിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് 18 റൺസ് വിജയമാണു സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലും വാങ്കഡെയിൽ മുംബൈയ്ക്കെതിരെ ഏറ്റവുമുയർന്ന ടോട്ടലും നേടിയാണ് ബെംഗളൂരുവിന്റെ വിജയാഘോഷം. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 4ന് 240. മുംബൈ– 20 ഓവറിൽ 5ന് 222. തകർപ്പൻ ബാറ്റിങ്ങുമായി മുംബൈ ബോളർമാരുടെ മുറിവിൽ ഉപ്പുതേച്ച ബെംഗളൂരു ബാറ്റർ ഫിൽ സോൾട്ടാണു പ്ലെയർ ഓഫ് ദ് മാച്ച്. ആർസിബിക്കായി സോൾട്ടും (36 പന്തിൽ 78) വിരാട് കോലിയും (38 പന്തിൽ 50) ക്യാപ്റ്റൻ രജത് പാട്ടിദാറും (20 പന്തിൽ 53) അർധ സെഞ്ചറി നേടി.
ബെംഗളൂരു നൽകിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്തു തുടങ്ങിയ മുംബൈ ഇന്ത്യൻസിനു കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു രോഹിത് ശർമയുടെ മടക്കം. വലതുകാൽ തുടയിലെ പേശി വലിവ് മൂലം ബാറ്റ് ചെയ്യാൻ കഴിയാതെ രോഹിത് മടങ്ങിയപ്പോൾ സ്കോർ ബോർഡിൽ 57 റൺസ്. 13 പന്തിൽ 2 ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി മികച്ച തുടക്കം നൽകിയ രോഹിത്തിനൊപ്പം തകർത്തടിച്ച സഹ ഓപ്പണർ റയാൻ റിക്കൽട്ടനും അധികം ആയുസ്സുണ്ടായിരുന്നില്ല; 22 പന്തിൽ 37 റൺസെടുത്ത റിക്കൽട്ടൻ സുയാഷ് ശർമയ്ക്കു വിക്കറ്റ് നൽകി മടങ്ങിയതോടെ മുംബൈയുടെ ബാറ്റിങ്ങിനു വേഗം കുറഞ്ഞു. സൂര്യകുമാർ യാദവും (22 പന്തിൽ 33) ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (22 പന്തിൽ 40) ഉൾപ്പെടെയുള്ളവർ വിജയത്തിലേക്ക് നീളുന്നൊരു ഇന്നിങ്സ് കളിക്കാൻ കഴിയാതെ വീണു. ഒടുവിൽ, അവസാന ഓവറുകളിൽ ഷെർഫെയ്ൻ റുഥർഫോഡ് (31 പന്തിൽ 71) നടത്തിയ തകർപ്പനടി ഗാലറികളെ പ്രകമ്പനം കൊള്ളിച്ചെങ്കിലും വിജയ മാർജിൻ അപ്പോഴേക്കും മുംബൈയുടെ പരിധിയിൽനിന്ന് അകന്നു കഴിഞ്ഞിരുന്നു. 4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി സൂര്യകുമാർ യാദവിന്റെ വിക്കറ്റെടുത്ത ക്രുനാൽ പാണ്ഡ്യയുടെ ബോളിങ്ങും ബെംഗളൂരു വിജയത്തിൽ നിർണായകമായി.
നേരത്തേ, ഓപ്പണർമാരായ ഫിൽ സോൾട്ട്, വിരാട് കോലി, ക്യാപ്റ്റൻ രജത് പാട്ടിദാർ തുടങ്ങി ബാറ്റെടുത്തവരെല്ലാം അർധ സെഞ്ചറി പിന്നിട്ട് അങ്കക്കലി പൂണ്ടതോടെയാണ് ബെംഗളൂരു 240 റൺസിലെത്തിയത്. ആദ്യവിക്കറ്റിൽ ഫിൽ സോൾട്ടും വിരാട് കോലിയും തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് പിന്നാലെ വന്ന രജത് പാട്ടിദാറും ടിം ഡേവിഡും (16 പന്തിൽ 34) ഏറ്റെടുക്കുകയായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്സർ പറത്തി വിരാട് കോലിയാണ് ബാറ്റിങ് വെടിക്കെട്ടിനു തുടക്കമിട്ടത്. പിന്നാലെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് ആക്രമണദൗത്യം ഏറ്റെടുത്തു. . പവർപ്ലേ അവസാനിക്കുമ്പോൾ ആർസിബി സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 71.
120 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ച് 11–ാം ഓവറിൽ സോൾട്ട് മടങ്ങുമ്പോൾ ബെംഗളൂരു ഇന്നിങ്സ് പാതിക്കാലമെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പകരമെത്തിയ രജത് പാട്ടിദാറിന്റെ സാന്നിധ്യം ബെംഗളൂരുവിന്റെ സ്കോറിങ് വേഗം കൂട്ടി. 15–ാം ഓവറിൽ അർധ സെഞ്ചറി പിന്നിട്ടതിനു പിന്നാലെ വിരാട് കോലി പുറത്തായി. 38 പന്തിൽ 5 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.
English Summary:






English (US) ·