Published: April 17, 2026 04:45 PM IST
1 minute Read
കോട്ടയം ∙ ഐപിഎൽ ആവേശം സ്റ്റേഡിയത്തിന്റെ അതിരുകൾ ഭേദിച്ച് അക്ഷരനഗരിയുടെ ഹൃദയതുടിപ്പിലേക്ക് എത്തുന്നു. ബിസിസിഐയുടെ ഔദ്യോഗിക ഐപിഎൽ ഫാൻ പാർക്കിന് ഇത്തവണ മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ട് ആതിഥ്യമരുളും. ഏപ്രിൽ 18, 19 (ശനി, ഞായർ) തീയതികളിൽ അരങ്ങേറുന്ന കായിക മാമാങ്കത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. അയ്യായിരത്തിലധികം ആരാധകർക്ക് ഒരേസമയം കൂറ്റൻ എൽഇഡി സ്‌ക്രീനുകളിൽ തത്സമയം മത്സരങ്ങൾ ആസ്വദിക്കാനുള്ള വിപുലമായ സൗകര്യമാണ് ഒരുങ്ങുന്നത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഫാൻ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
‘‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നിർണായക ഇടപെടലുകളാണ് കോട്ടയത്ത് ഐപിഎൽ ഫാൻ പാർക്ക് യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ. ബിസിസിഐയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഫാൻ പാർക്കിനായി ആവശ്യമായ സ്ഥലസൗകര്യങ്ങൾ കണ്ടെത്തുന്നതിനും സംഘാടനത്തിനുമായി ഫൗണ്ടേഷൻ സജീവമായി രംഗത്തുണ്ട്. ആദ്യം പുതുപ്പള്ളിയിലായിരുന്നു ഫാൻ പാർക്ക് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഗ്രൗണ്ടിലെ സാങ്കേതിക തടസ്സങ്ങൾ കാരണം വേദി മണർകാടേക്ക് മാറ്റുകയായിരുന്നു.
കെസിഎ ഭാരവാഹികളുമായും ബിസിസിഐ പ്രതിനിധി ജയേഷ് ജോർജുമായും നടത്തിയ നിരന്തരമായ ചർച്ചകളിലൂടെയാണ് കോട്ടയത്തെ ബിസിസിഐയുടെ ഫാൻ പാർക്ക് പട്ടികയിൽ ഉൾപ്പെടുത്താനായത്. നിലവിൽ ഫാൻ പാർക്കിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഫൗണ്ടേഷൻ നൽകി വരുന്നുണ്ട്. ഇതോടെ ജില്ലയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഐപിഎൽ ആവേശം വലിയ സ്ക്രീനിൽ ഒത്തുചേർന്ന് ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്’’– ചാണ്ടി ഉമ്മൻ പറഞ്ഞു.
മത്സരപ്രദർശനത്തിനപ്പുറം കാർണിവൽ മൂഡാണ് ഫാൻ പാർക്കിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണശാലകൾ, സംഗീത വിരുന്നുകൾ, കുട്ടികൾക്കായുള്ള പ്ലേ സോണുകൾ എന്നിവയ്ക്ക് പുറമെ ആരാധകർക്ക് കായിക മികവ് തെളിയിക്കാൻ വിർച്വൽ ബാറ്റിങ് സോണുകളും ബോളിങ് നെറ്റുകൾ എന്നിവയും സജ്ജമാണ്. ഏപ്രിൽ 18-ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനെയും, രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും.
ഏപ്രിൽ 19-ാം തീയതി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസുമായും, രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 മുതൽ ആരാധകർക്ക് പ്രവേശനം അനുവദിക്കും.പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഫാൻ പാർക്കിന്റെ പ്രവർത്തനം. പരിസര മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് മൈതാനത്തിനകത്ത് കർശന നിയന്ത്രണമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
English Summary:








English (US) ·