Published: July 16, 2026 05:56 PM IST Updated: July 17, 2026 02:29 AM IST
2 minute Read
കാർഡിഫ് ∙ ജോഫ്ര ആർച്ചറുടെയും ഗസ് അറ്റ്കിൻസന്റെയും നേതൃത്വത്തിൽ ബൗളർമാരും പിന്നാലെ 99 റൺസുമായി ജോ റൂട്ടും തിളങ്ങിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 4 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്. ഇന്ത്യ ഉയർത്തിയ 234 വിജയലക്ഷ്യം 35 പന്തുകൾ ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. സ്കോർ: ഇന്ത്യ 44 ഓവറിൽ 233 റൺസിന് പുറത്ത്. ഇംഗ്ലണ്ട് 44.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ്. മത്സരത്തിൽ ഇരു ടീമുകളിലുമായി 8 ബാറ്റർമാർ വിക്കറ്റ് കീപ്പറുടെ (ജോസ് ബട്‌ലർ – 4, ഇഷാൻ കിഷൻ – 4) ക്യാച്ചിലാണ് പുറത്തായത്. നല്ല തുടക്കം ലഭിച്ചിട്ടും തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ ചെറിയ സ്കോറിൽ ഒതുങ്ങിയപ്പോൾ തുടക്കത്തിലേ രണ്ടു ബാറ്റർമാരെ നഷ്ടപ്പെട്ട് തകർച്ച നേരിട്ട ഇംഗ്ലണ്ട്, കൂട്ടുകെട്ടുകളുടെ കരുത്തിൽ മത്സരം കൈപ്പിടിയിലൊതുക്കി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ ജയത്തോടെ തുല്യതയിലായി. പരമ്പരയിലെ അവസാന മത്സരം 19ന് ലോർഡ്‌സിൽ നടക്കും.
What you should work next
234 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ ബെൻ ഡക്കറ്റിന്റെ (0) വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ക്യാച്ചെടുക്കുകയായിരുന്നു. നിലയുറപ്പിക്കും മുൻപെ ഇംഗ്ലണ്ടിന് ഇന്ത്യ വീണ്ടും പ്രഹരമേൽപ്പിച്ചു. നാലു റൺസ് മാത്രമെടുത്ത ജേക്കബ് ബെതലിനെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഇഷാൻ കിഷൻ ക്യാച്ചെടുത്തു പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് 3.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ടു.
മൂന്നാം വിക്കറ്റിൽ ജോ റൂട്ടും ക്യാപ്റ്റൻ ഹാരി ബ്രൂക്കും ചേർന്ന് ഇംഗ്ലിഷ് സ്കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ പതിനൊന്നാം ഓവറിൽ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 റൺസെടുത്ത ഹാരി ബ്രൂക്കിനെ ഗുർനൂർ ബ്രാറിന്റെ ബോളിങ്ങിൽ വിക്കറ്റ് കീപ്പറുടെ മുകളിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ പന്ത് ഇഷാൻ കിഷന്റെ കയ്യിലൊതുങ്ങി. 20 ാം ഓവറിൽ ശിവം ദൂബെയുടെ പന്തിൽ ഇഷാൻ കിഷന് ക്യാച്ച് നൽകി സാം കറനും (26) മടങ്ങി. ജോസ് ബട്‌ലറിനെ (17) അക്സർ പട്ടേൽ ബൗൾഡാക്കി. ഇതോടെ ഇംഗ്ലണ്ട് 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ടു.
What you should work next
ആറാം വിക്കറ്റിൽ വിൽ ജാക്സിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. 30 റൺസെടുത്ത ജാക്സിനെ ഗുർനൂർ ബ്രാറിന്റെ പന്തിൽ കോലി ക്യാച്ചെടുത്ത് പുറത്താക്കുമ്പോൾ ഇംഗ്ലണ്ട് നില ഭദ്രമാക്കിയിരുന്നു. 86 പന്തിൽ 72 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ജോ റൂട്ട് – ഗസ് അറ്റ്കിൻസൻ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു. ജോ റൂട്ട് 133 പന്തിൽ 99 റൺസുമായും ഗസ് അറ്റ്കിൻസൻ 16 പന്തിൽ 23 റൺസുമായും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി ഗുർനൂർ ബ്രാർ രണ്ടു വിക്കറ്റും ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ശിവം ദൂബെ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ലഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. സാഹസത്തിനു മുതിരാതെ ശ്രദ്ധയോടെ ബാറ്റ് ചെയ്ത ഇരുവരും മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിനിടെയാണ് ശുഭ്മൻ ഗിൽ പുറത്തായത്. 30 പന്തിൽ 31 റൺസെടുത്ത ഗില്ലിനെ, ഗസ് അറ്റ്കിൻസന്റെ പന്തിൽ ബെൻ ഡക്കറ്റ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ രോഹിത് – ശുഭ്മൻ ഗിൽ കൂട്ടുകെട്ട് 46 പന്തിൽ 44 റൺസെടുത്തു. തുടർന്ന് രോഹിത്തും കോലിയും ചേർന്ന് ഇന്ത്യൻ സ്കോർ നൂറു കടത്തി. പിന്നാലെ 26 റൺസെടുത്ത രോഹിത് മടങ്ങി. എട്ടു റൺസെടുത്ത ഇഷാൻ കിഷൻ ഒരു റൺ മാത്രമെടുത്ത് പുറത്തായി.
What you should work next
കോലി – ശ്രേയസ് അയ്യർ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് തുടർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടിൽ മികച്ച സ്കോറിലേക്ക് ഇന്ത്യ മുന്നേറുന്നതിനിടെ അലക്ഷ്യമായ ഷോട്ടിൽ കോലി (65 റൺസ്) പുറത്തായി. തുടർന്നെത്തിയ വാഷിങ്ടൻ സുന്ദർ (2), അക്സർ പട്ടേൽ (1), ശിവം ദൂബെ (0), ഗുർനൂർ ബ്രാർ (7) എന്നിവർ വന്ന പാടേ മടങ്ങിയതോടെ 3ന് 178 എന്ന സ്കോറിൽനിന്ന് 8ന് 210 എന്ന നിലയിലേക്ക് ഇന്ത്യ വീണു. വിക്കറ്റുകൾ വീഴുമ്പോഴും അർധ സെഞ്ചറിയുമായി ഒരറ്റത്ത് നിലയുറപ്പിച്ച ശ്രേയസ് അയ്യരും (66 റൺസ്) മടങ്ങിയതോടെ മികച്ച സ്കോർ എന്ന ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു. ഒരു സിക്സും മൂന്നു ഫോറും അടിച്ച് ജസ്പ്രീത് ബുമ്ര പൊരുതി നോക്കിയെങ്കിലും പ്രസിദ്ധ് കൃഷ്ണയും (0) പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിന് തിരശീല വീണു. 13 പന്തിൽ 20 റൺസുമായി ബുമ്ര പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ എന്നിവർ മൂന്നു വിക്കറ്റ് വീതവും സാഖിബ് മഹ്‌മൂദ് രണ്ടും സാം കറൻ, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
English Summary:





English (US) ·