Published: February 23, 2026 07:48 PM IST
1 minute Read
ലഹോർ∙ ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിൽ ഇന്ത്യയുടെ മോശം പ്രകടനം നേരത്തേ പ്രവചിച്ച പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിറിനെ ‘ജോത്സ്യൻ’ എന്നു വിളിച്ച് പാക്ക് ചാനൽ. ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്താകുമെന്നായിരുന്നു ആമിർ സൂപ്പർ എട്ട് മത്സരങ്ങൾക്കു മുൻപേ പ്രവചിച്ചത്. ഇന്ത്യ പുറത്തായിട്ടില്ലെങ്കിലും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതോടെയാണ്, ആമിറിനെ പാക്ക് ചാനൽ ‘ജോത്സ്യൻ’ എന്നുവിളിച്ചത്. പാക്കിസ്ഥാൻ ടീമിനു പോലും സാധിക്കാത്ത കാര്യങ്ങളാണ് സ്റ്റുഡിയോയിൽ ഇരുന്ന് ആമിർ ചെയ്യുന്നതെന്നും അവതാരകൻ പുകഴ്ത്തുന്നുണ്ട്.
‘‘ഞങ്ങളുടെ പാക്കിസ്ഥാൻ ടീമിനു സാധിക്കാത്ത കാര്യങ്ങളാണ് ലഹോറിലെ സ്റ്റുഡിയോയിൽ ഇരുന്ന് പാനലിസ്റ്റുകൾ ചെയ്യുന്നത്. അഭിഷേക് ശർമയെ എല്ലാ പന്തുകളും വീശിയടിക്കാന്‍ നോക്കുന്ന ആളെന്നാണ് ആമിർ പറഞ്ഞത്. അദ്ദേഹം ഇപ്പോൾ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ഇന്ത്യ സെമിയിൽ എത്തില്ലെന്നായിരുന്നു ആമിറിന്റെ മറ്റൊരു പ്രവചനം. എന്തായാലും ഇപ്പോൾ ആമിർ പറയുന്ന കാര്യങ്ങൾ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ടാകും. ജോത്സ്യൻ, ക്രിക്കറ്റർ, ഇടം കൈ പേസർ ആമിറിന് സ്വാഗതം’’– എന്നായിരുന്നു അവതാരകന്റെ വാക്കുകൾ.
ഇതുകേട്ട മുഹമ്മദ് ആമിർ തലയിൽ കൈവച്ച് ചിരിക്കുന്നതും വിഡിയോയിലുണ്ട്. ‘‘നിങ്ങൾ എന്നെ എന്തൊക്കെയാണ് പറയുന്നത്? ദൈവം നിങ്ങൾക്കു മാപ്പു നൽകട്ടെ’’– എന്നായിരുന്നു ആമിറിന്റെ മറുപടി.76 റൺസിന്റെ വമ്പന്‍ തോൽവിയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ വഴങ്ങിയത്. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു പുറത്തായി. 37 പന്തിൽ 42 റൺസടിച്ച ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഹാർദിക് പാണ്ഡ്യ (18), സൂര്യകുമാർ യാദവ് (18), അഭിഷേക് ശർമ (15) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 35 പന്തുകൾ നേരിട്ട മില്ലർ മൂന്ന് സിക്സും ഏഴു ഫോറുകളുമുൾപ്പടെ 63 റൺസടിച്ചു പുറത്തായി. തോൽവിയോടെ സെമിയിലെത്താൻ ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കണം.
English Summary:







English (US) ·