Published: April 14, 2026 09:08 AM IST Updated: April 14, 2026 04:39 PM IST
1 minute Read
-
ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ബയൺ മ്യൂണിക്കിന്റെ വിജയശിൽപിയായ മാനുവൽ നോയറിനോട് ആരാധകർ ചോദിക്കുന്നു; ലോകകപ്പ് ടീമിലേക്കു മടങ്ങിവന്നുകൂടെ?
ഈ പ്രായത്തിലും എന്നാ ഒരിതാ..’ എന്നു മാനുവൽ നോയറോടു ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല. ചെറുപ്പക്കാർക്ക് അവസരം ലഭിക്കട്ടെ എന്ന ന്യായം പറഞ്ഞു രണ്ടു വർഷം മുൻപു ജർമൻ ദേശീയ ടീമിൽ നിന്നു വിരമിച്ചു പോയ നാൽപതുകാരൻ നോയറാണു കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ ഫൈനലിൽ റയൽ മഡ്രിഡിനെ അവരുടെ സ്വന്തം മൈതാനത്ത് ഇടിച്ചുപിഴിഞ്ഞു നീരു കുടിച്ചത്.
2–1നു ബയൺ മ്യൂണിക് നേടിയ വിജയത്തിന്റെ മുഖ്യശിൽപിയായി മാറുകയും പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശേഷം നോയറോടു മാധ്യമ പ്രവർത്തകർ ചോദിച്ചു: ‘ലോകകപ്പിനു വേണ്ടി ദേശീയ ടീമിലേക്കു മടങ്ങി വന്നുകൂടെ?’ സകല ആരാധകരും ചോദിക്കാൻ കൊതിച്ച ആ ചോദ്യത്തിനു നോയർ അതൃപ്തിയോടെ മറുപടി നൽകി: ‘എന്നെയാരും വിളിച്ചിട്ടില്ല. അഥവാ വിളിച്ചാലും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല.’
മറ്റു ഗോൾകീപ്പർമാർ ഷോട്ട് തടുക്കാൻ ഗോൾവലയ്ക്കു മുന്നിൽ കാവൽ നിൽക്കുമ്പോൾ പെനൽറ്റി ബോക്സിനു മുന്നിൽ പന്ത് ‘അടിച്ചുവാരാൻ ചൂലുമായി’ നിൽക്കുന്നയാളാണു നോയർ. ‘സ്വീപ്പർ കീപ്പർ’ എന്ന ഗോൾകീപ്പിങ് ശൈലിയുടെ ഏറ്റവും വലിയ പ്രയോക്താവ്. 2011ൽ ബയണിലെത്തിയ ശേഷം 2 ചാംപ്യൻസ് ലീഗ് കിരീടം അടക്കം 31 ട്രോഫികൾ നേടാൻ ടീമിനെ തുണച്ചു. 2014 ലോകകപ്പിൽ ജർമനിക്കു കിരീടം നേടിക്കൊടുത്തു, ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കി.
ബ്രസീലിനെ 7–1നു തോൽപിച്ച സെമിയിലും അർജന്റീനയെ 1–0നു തോൽപിച്ച ഫൈനലിലും ജർമനിയുടെ വലകാത്തു. 2024ൽ വിരമിച്ച ശേഷം ഒളിവർ ബൗമനെ പിൻഗാമിയായി ജർമൻ ടീം തിരഞ്ഞെടുത്തെങ്കിലും നോയർ ബയണിൽ തുടരുന്ന മാരക ഫോം ലോകകപ്പ് ടീമിലേക്കു മടങ്ങിവരവിനുള്ള മുറവിളിക്ക് ശക്തി കൂട്ടിയിട്ടുണ്ട്.
English Summary:








English (US) ·