Published: May 26, 2026 12:44 PM IST
1 minute Read
മയാമി ∙ ഇന്റർ മയാമിയുടെ മേജർ ലീഗ് സോക്കർ മത്സരത്തിനിടെ ലയണൽ മെസ്സി കളിനിർത്തി തിരിച്ചുകയറിയതുമായി ബന്ധപ്പെട്ട് ആശങ്കകൾ. ലോകകപ്പിനു 16 ദിവസം മാത്രം ശേഷിക്കെ, കാൽ തുടയിലെ പരുക്കിനെത്തുടർന്നാണു മെസ്സി തിരിച്ചുകയറിയതെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ, മെസ്സിയോ ക്ലബ്ബോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണയായി കളിയിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാത്ത താരമാണു മെസ്സി. എന്നാൽ, ഞായറാഴ്ച രാത്രി ഫിലഡൽഫിയ യൂണിയനെ 6–4ന് ഇന്റർ മയാമി തോൽപിച്ച മത്സരത്തിന്റെ 73–ാം മിനിറ്റിൽ മെസ്സി കളംവിട്ടു. പിൻതുടയിലെ (ഹാംസ്ട്രിങ്) പേശിവലിവിനെത്തുടർന്നാണ് മെസ്സി കളി ഇടയ്ക്കുവച്ചു നിർത്തിയതെന്നാണ് ഒരു സൂചന. ഇന്റർ മയാമിയിൽ എത്തിയതിനു ശേഷം 3 വട്ടം മെസ്സിക്കു സമാനമായ പരുക്കേറ്റിരുന്നു.
ഡഗൗട്ടിൽ ഇരിക്കാതെ നേരേ ടണൽ വഴി ലോക്കർ റൂമിലേക്കു പോയ മെസ്സിയെ പ്രാഥമിക പരിശോധനയ്ക്കു വിധേയനാക്കി. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിശദമായ പരിശോധനകൾക്കു ശേഷം ഇന്റർ മയാമി അധികൃതരുടെ പ്രതികരണത്തിനു കാത്തിരിക്കുകയാണ് ആരാധകർ. രണ്ടാം പകുതിയിൽ കനത്ത മഴ പെയ്യാൻ തുടങ്ങിയതോടെ മുൻകരുതൽ എന്ന നിലയ്ക്കാണ് മെസ്സി തിരിച്ചുകയറിയതെന്നും ഒരു വാദമുണ്ട്. തെന്നിവീണോ മറ്റോ പരുക്ക് പറ്റാതിരിക്കാൻ മെസ്സി തിരിച്ചുകയറിയതാണെന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. ഫിറ്റ് അല്ലെങ്കിൽ ലോകകപ്പിൽ കളിക്കില്ലെന്ന് മുപ്പത്തിയെട്ടുകാരൻ മെസ്സി നേരത്തേ സൂചിപ്പിച്ചിരുന്നു.
English Summary:







English (US) ·