Published: June 07, 2026 11:41 AM IST Updated: June 07, 2026 05:32 PM IST
2 minute Read
ന്യൂചണ്ഡീഗഡ്∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്സിൽ അഫ്ഗാനിസ്ഥാന് അഞ്ച് വിക്കറ്റുകൾ നഷ്ടം. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ അഞ്ചിന് 113 റൺസെന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ. 81 പന്തുകളിൽ 43 റണ്‍സെടുത്ത മധ്യനിര താരം റഹ്മത് ഷാ പുറത്താകാതെനിൽക്കുന്നു. ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി (48 പന്തിൽ 20), സെദ്ദിക്കുല്ല അടൽ (27 പന്തിൽ 17), അബ്ദുൽ മാലിക് (18 പന്തിൽ 16), റഹ്മാനുല്ല ഗുർബാസ് (40 പന്തിൽ 12) എന്നിവരാണ് അഫ്ഗാൻ നിരയിൽ പുറത്തായത്. ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറായ 564 റൺസ് മറികടക്കാൻ അഫ്ഗാന് ഇനി 451 റൺസ് കൂടി വേണം. മത്സരത്തിന്റെ രണ്ടാം ദിനം അരങ്ങേറ്റ മത്സരം കളിക്കുന്ന യുവതാരം മാനവ് സുതർ ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.
What you should work next
8ന് 564 എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് (121 പന്തിൽ 81) വാഷിങ്ടൻ സുന്ദർ (68 പന്തിൽ 52*), മാനവ് സുതാർ (41 പന്തിൽ 28) തുടങ്ങിയവരുടെ ബാറ്റിങ് കരുത്തിൽ രണ്ടാം ദിനം 196 റൺസാണ് ഇന്ത്യ കൂട്ടിച്ചേർത്തത്.ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സഫിയാണ് ഇന്ത്യൻ ഇന്നിങ്സിനെ കുറച്ചെങ്കിലും പിടിച്ചുകെട്ടിയത്. രണ്ടാം ദിനം വീണ അഞ്ച് വിക്കറ്റുകളിൽ നാലും വീഴ്ത്തിയത് സഫിയാണ്. 3ന് 368 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ തന്നെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (177 പന്തിൽ 126), അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് (121 പന്തിൽ 81), ധ്രുവ് ജുറേൽ (20 പന്തിൽ 19) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ നഷ്ടമായത്.
സ്കോർ 416ൽ നിൽക്കെ മുഹമ്മദ് സഫിയാണ് ഗില്ലിനെ അഫ്സർ സസായിയുടെ കൈകളിൽ എത്തിച്ചത്. നാലാം വിക്കറ്റിൽ ഗില്ലും പന്തും ചേർന്ന് 169 റൺസാണ് കൂട്ടിച്ചേർത്തത്. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. പിന്നീടെത്തിയ ധ്രുവ് ജുറേൽ, ഏകദിന ശൈലിയിൽ ബാറ്റുവീശയെങ്കിലും താരത്തെ സഫി ക്ലീൻ ബോൾഡാക്കി. സെഞ്ചറിയിലേക്ക് ബാറ്റു വീശിയ ഋഷഭ് പന്തിനെ അധികം വൈകാതെ ഹഷ്മത്തുള്ള ഷാഹിദിയും വീഴ്ത്തി.
What you should work next
ആദ്യ സെഷൻ പൂർത്തിയായപ്പോൾ 6ന് 475 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വാഷിങ്ടൻ സുന്ദർ– മാനവ് സുതാർ എന്നിവർ ചേർന്ന് ഏഴാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. രണ്ടു സിക്സും രണ്ടു ഫോറുമുൾപ്പെടെ ഏകദിന ശൈലിയിലായിരുന്നു മാനവിന്റെ ഇന്നിങ്സ്. മാനവ് പുറത്തായതിനു പിന്നാലെയെത്തിയ സിറാജ് ‘ട്വന്റി20’ ശൈലിയിൽ 12 പന്തിൽ 22 റൺസെടുത്തു. ഒരു സിക്സും 4 ഫോറുമാണ് സിറാജ് പായിച്ചത്. സിറാജിനെയും സഫി തന്നെയാണ് പുറത്താക്കിയത്. കുൽദീപ് യാദവിനെ (26 പന്തിൽ 9) കൂട്ടുപിടിച്ച് വാഷിങ്ടനാണ് സ്കോർ 550 കടത്തിയത്. വാഷിങ്ടൻ അർധസെഞ്ചറി തികച്ചതിനു പിന്നാലെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ക്യാപ്റ്റൻ ഗിൽ തീരുമാനിക്കുകയായിരുന്നു.
ചുട്ടുപൊള്ളുന്ന വടക്കേ ഇന്ത്യൻ കാലാവസ്ഥ അഫ്ഗാൻ ബോളർമാരെ ആദ്യം പൊള്ളിച്ചു. ശേഷം, ഇന്ത്യൻ ബാറ്റിങ്ങിന്റെ ചൂടും ചൂരും അവരെ തളർത്തി. പരിശീലന മത്സരം പോലെ കളിച്ച ഇന്ത്യൻ ബാറ്റർമാർ വൺ–ഓഫ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ അഫ്ഗാനിസ്ഥാനെതിരെ അഴിഞ്ഞാടുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു ഓപ്പണർ യശ്വസി ജയ്സ്വാളിനെ (24) തുടക്കത്തിലേ നഷ്ടമായി.
എന്നാൽ, കെ.എൽ.രാഹുലിന്റെയും (100) സായ് സുദർശന്റെയും (81) ക്ഷമയോടെയുള്ള ബാറ്റിങ് ഇന്ത്യയ്ക്കു മേൽക്കൈ നൽകി. 43–ാം ഓവറിൽ സായ് സുദർശൻ വീണെങ്കിലും രാഹുലിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആക്രമണം തുടങ്ങി. 67 റൺസ് കൂട്ടിച്ചേർത്ത സഖ്യം ടീം സ്കോർ 247ൽ എത്തിച്ചു. രാഹുലിനു ശേഷമെത്തിയ ഋഷഭ് പന്തും നിലയുറപ്പിച്ചു.
English Summary:





English (US) ·