Authored by: നിഷാദ് അമീന്‍|Samayam Malayalam•18 Aug 2025, 1:29 pm
Dewald Brevis: ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) താരം ബ്രെവിസിന്റെ കരാര്‍ വിശദാംശങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ വെളിപ്പെടുത്തിയതിന് അശ്വിനെതിരെ (R Ashwin) വിമര്‍ശനങ്ങള്‍ ശക്തമാണ്. ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കെ അത്തരം രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അത് അധാര്‍മികമാണെന്നും അനിരുദ്ധ ശ്രീകാന്ത് പറഞ്ഞു.
ബ്രെവിസിന്റെ കരാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആര്‍ അശ്വിനെതിരെ വിമര്‍ശനം.(ഫോട്ടോസ്- Agencies)ഐപിഎല്‍ 2025 ല്‍ ബ്രെവിസുമായി സിഎസ്‌കെ കരാര്‍ ഒപ്പിട്ടത് 'അധികം പണം' നല്‍കിയാണെന്ന് വെളിപ്പെടുത്തുന്ന വിധത്തിലായിരുന്നു അശ്വിന്റെ സംസാരം. ഇത് ഐപിഎല്‍ നിയമാനുസൃതമാണോ എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതോടെ ഫ്രാഞ്ചൈസി വിശദീകരണം നല്‍കേണ്ടി വന്നിരുന്നു.
ഗിൽ മടങ്ങി വരുമ്പോൾ സഞ്ജുവിൻ്റെ കളി മാറും; ഇനി കാണാൻ കഴിയുക പുതിയ റോളിൽ
''അശ്വിന്‍ സ്വന്തം യൂട്യൂബ് ചാനലില്‍ മറ്റൊരാളുടെ കരാറിനെക്കുറിച്ച് സംസാരിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഒന്നാമതായി, ഇത് വളരെ വളരെ തെറ്റാണെന്ന് എനിക്ക് തോന്നുന്നു. നിലവിലെ കളിക്കാരന്‍ അതേ ടീമിലെ മറ്റൊരു കളിക്കാരന്റെ കരാറിനെക്കുറിച്ച് സംസാരിക്കുക എന്നത് തന്നെ തെറ്റാണ്. വ്യത്യസ്തമായ സാഹചര്യത്തിലാണെങ്കില്‍ തന്നെയും അത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും- ചീക്കി ചീക്ക യൂട്യൂബ് ചാനലില്‍ അനിരുദ്ധ പറഞ്ഞു.
''മറ്റൊരാളുടെ കരാറിനെക്കുറിച്ച് നിങ്ങള്‍ ഒരിക്കലും സംസാരിക്കരുത്. അതുകൊണ്ടാണ് സിഎസ്‌കെ ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചത്. എല്ലാ ആരാധകരോടുമായി പറയുന്നു- ഒട്ടും വിഷമിക്കേണ്ട, അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ കളിക്കാരന്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമാണ്''- അനിരുദ്ധ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ പരാമര്‍ശങ്ങള്‍ ഒരിക്കലും കരാറിലെ തുക സംബന്ധിച്ച് ആയിരുന്നില്ലെന്നും ബ്രെവിസിന്റെ ബാറ്റിങിനെ കുറിച്ച് ആയിരുന്നുവെന്നും അശ്വിന്‍ വിശദീകരിച്ചു. 'ആ വീഡിയോയിലെ എന്റെ ഉദ്ദേശ്യം ബ്രെവിസിന്റെ ബാറ്റിങിനെക്കുറിച്ച് സംസാരിക്കുക എന്നതായിരുന്നു, അദ്ദേഹത്തിന്റെ ഐപിഎല്‍ കരാര്‍ തുകയെക്കുറിച്ചല്ല'- അശ്വിന്‍ പറഞ്ഞു.
''ഐപിഎല്ലില്‍ കളിക്കുന്ന ഓരോ കളിക്കാരനും ഫ്രാഞ്ചൈസിയുമായും ഐപിഎല്‍ സംഘാടകരുമായും കരാറുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. കരാറില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍, അത് അംഗീകരിക്കപ്പെടില്ല. എന്റെ പോയിന്റ് പണത്തെക്കുറിച്ചല്ല, അദ്ദേഹത്തിന്റെ ബാറ്റിങിനെക്കുറിച്ചായിരുന്നു. ഫ്രാഞ്ചൈസിക്കോ കളിക്കാരനോ ഭരണസമിതിക്കോ ഒരു തെറ്റും സംഭവിച്ചിട്ടില്ല''- അശ്വിന്‍ പറഞ്ഞു.
ഐപിഎല്‍ 2025 സീസണിന്റെ മധ്യത്തില്‍ പരിക്കേറ്റ ടീം അംഗത്തിന് പകരം ആണ് ബ്രെവിസിനെ സിഎസ്‌കെ കരാര്‍ ചെയ്യുന്നത്. ഓഫറിനേക്കാള്‍ കൂടുതല്‍ തുക വന്നാല്‍ മാത്രമേ വരാനാവൂ എന്ന് ബ്രെവിസിന്റെ ഏജന്റ് സിഎസ്‌കെ അറിയിച്ചുവെന്നും അടുത്ത വര്‍ഷം ലേലത്തില്‍ വന്‍ തുക തനിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് താരം വിലപേശല്‍ നടത്തിയതെന്നും അശ്വിന്‍ പറഞ്ഞിരുന്നു.
സീസണിന്റെ മധ്യത്തില്‍ കരാര്‍ ചെയ്യുമ്പോള്‍ പരിക്കേറ്റ ടീം അംഗത്തിന് നല്‍കിയുരുന്ന പ്രതിഫലത്തില്‍ കൂടുതല്‍ പുതിയ കളിക്കാരന് നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. 2.2 കോടി രൂപയ്ക്ക് കരാര്‍ ഒപ്പിട്ട ഗുര്‍ജപ്നീത് സിങിന് പകരം വന്നപ്പോള്‍ ബ്രെവിസിന് ഇതിനേക്കാള്‍ ഉയര്‍ന്ന തുക രഹസ്യമായി നല്‍കിയെന്ന തരത്തിലായിരുന്നു തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തില്‍' അശ്വിന്റെ പരാമര്‍ശങ്ങള്‍.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·