ന്യൂഡൽഹി ∙ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ‘അയോഗ്യയായി’ പ്രഖ്യാപിച്ച റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. താരത്തിന്റെ ശാരീരികക്ഷമത വിലയിരുത്താൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പ്രശസ്തരായ കായികതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്ന മുൻകാല രീതികളിൽ നിന്ന് ഫെഡറേഷൻ വ്യതിചലിച്ചത് പലതും ‘വ്യക്തമാക്കുന്നുണ്ടെന്ന്’ ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായ, ജസ്റ്റിസ് തേജ്സ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രസവ അവധിക്ക് ശേഷം കരിയറിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിനേഷ് ഫോഗട്ടിനെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്ന ഒന്നാണെന്നും ഫെഡറേഷൻ പ്രതികാര ബുദ്ധിയോടെ പെരുമാറരുതെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ്, വിനേഷ് ഫോഗട്ടിനെ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടത്. ‘‘അവരുടെ സാധ്യതകൾ വിലയിരുത്താൻ വിദഗ്ധരോട് ആവശ്യപ്പെടുക. അവൾ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.’’– കോടതി വാക്കാൽ പറഞ്ഞു.
ഈ വർഷത്തെ ഏഷ്യൻ ഗെയിംസിനായി മേയ് 30-31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഉടൻ വിധി പറയാൻ വിസമ്മതിച്ച സിംഗിൾ ബെഞ്ചിന്റെ മേയ് 18ലെ ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. ഡബ്ല്യുഎഫ്ഐ അയോഗ്യയായി പ്രഖ്യാപിച്ചെങ്കിലും ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ട്രയൽസിൽ പങ്കെടുക്കാൻ വിനേ് ഫോഗട്ടിന് അവസരം നൽകണമെന്ന് താരത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. യുപിയിലെ ഗോണ്ടയിൽ നടന്ന ദേശീയ ഓപ്പൺ റാങ്കിങ് ഗുസ്തി ടൂർണമെന്റി്ലെ മത്സരത്തിൽ പങ്കെടുക്കുന്നതിന് തലേദിവസം, മാത്രം ഫോഗട്ടിന് കാരണം കാണിക്കൽ നോട്ടിൽ നൽകിയത് താരത്തെ പുറത്താക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണെന്ന് അഭിഭാഷകൻ പറഞ്ഞു.
പാരിസ് ഒളിംപിക്സിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത് ‘ദേശീയ നാണക്കേടാണ്’ എന്ന് രേഖപ്പെടുത്തിയ കാരണം കാണിക്കൽ നോട്ടിസിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു. വിനേഷ് ഫോഗട്ടിന് വേണ്ടി മാത്രമാണോ ഡബ്ല്യുഎഫ്ഐ സെലക്ഷൻ മാനദണ്ഡങ്ങൾ മാറ്റിയതെന്ന് കോടതി ചോദിക്കുകയും ചെയ്തു. ‘‘അവർ 2025 ജൂലൈയിലാണ് അമ്മയായത്. ഇപ്പോൾ 2026 മേയാണ്. അവർ രാജ്യാന്തര പ്രശസ്തിയുള്ള ഒരു ഗുസ്തി താരമാണ്. നിങ്ങൾ അവർക്കു വേണ്ടി ഇത് (തിരഞ്ഞെടുപ്പ് മാനദണ്ഡം) മാറ്റിയതാണെന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ? തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ എന്തുതന്നെയായാലും, കായികരംഗത്തെ അത് എന്തിനാണ് ബാധിക്കുന്നത്? മാതൃത്വം ഈ രാജ്യത്ത് ആഘോഷിക്കപ്പെടുന്നതാണ്, അത് ഒരു വ്യക്തിക്ക് ദോഷകരമായി ഭവിക്കണമോ? സർക്കുലറിലെ മാറ്റം എല്ലാം വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ പെരുമാറരുത്. ഇത് കായികരംഗത്തിന് നല്ലതല്ല. മുൻ സർക്കുലറിൽ നിന്നുള്ള വ്യതിചലനം പലതും വിളിച്ചോതുന്നുണ്ട്.’’– കോടതി വാക്കാൽ പരാമർശിച്ചു.
ഉത്തേജമരുന്ന് നിരോധന നിയമപ്രകാരം വിരമിക്കലിൽ നിന്ന് തിരിച്ചെത്തുന്ന കായികതാരങ്ങൾക്ക് ബാധകമായ നിർബന്ധിത ആറുമാസത്തെ നോട്ടിസ് പിരീഡ് ചൂണ്ടിക്കാട്ടി, 2026 ജൂൺ 26 വരെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫോഗട്ടിനെ ഡബ്ല്യുഎഫ്ഐ അയോഗ്യയാക്കിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഗോണ്ടയിൽ നടന്ന ദേശീയ ഓപ്പൺ റാങ്കിങ് ഗുസ്തി ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ വിനേഷ് ഫോഗട്ടിനെ, വേദിയിലേക്ക് പ്രവേശിപ്പിച്ചില്ല.
2024 പാരിസ് ഒളിംപിക്സിനിടെ ശരീരഭാരം കൂടിയതായി കണ്ടെത്തി അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് കരിയർ അവസാനിപ്പിക്കുന്നതായി വിനേഷ് പ്രഖ്യാപിച്ചത്. എന്നാൽ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് തയാറെടുക്കുമെന്നു കഴിഞ്ഞ ഡിസംബറിൽ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഇതിനിടെ കോൺഗ്രസ് ടിക്കറ്റിൽ ഹരിയാന നിയമസഭയിലേക്കു മത്സരിച്ച വിനേഷ്, ജുലാന മണ്ഡലത്തിൽനിന്ന് 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ലൈംഗികപീഡന പരാതി നൽകിയ 6 വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന വിനേഷിന്റെ വെളിപ്പെടുത്തൽ ഈയിടെ വിവാദമായിരുന്നു
English Summary:







English (US) ·