ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രാക്കുകളിൽ ഫെറാറിയുടെയും മക്‌ലാരന്റെയും കരുത്തിൽ പായുന്ന ഫെർണാണ്ടോ അലോൺസോ, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞതും എന്നാൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്നതുമായ ഒരു വാഹനത്തിന്റെ ഡ്രൈവർ സീറ്റിൽ ഇരിക്കേണ്ടതായിരുന്നു. കേൾക്കുമ്പോൾ അതിശയം തോന്നാം, പക്ഷേ സംഗതി സത്യമാണ്. രണ്ടുതവണ ഫോർമുല വൺ ലോക ചാംപ്യനായ ഈ സ്പാനിഷ് ഇതിഹാസം, ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്ത് പാപ്പയുടെ ഔദ്യോഗിക വാഹനമായ ‘പോപ്മൊബീൽ' ഓടിക്കാൻ ഒരുങ്ങിയ കഥയാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്.
∙ സമാധാന ദൂതന്റെ സാരഥിവേൾഡ് യൂത്ത് ഡേ കോഓർഡിനേറ്റർ യാഗോ ഡി ലാ സിയേർവയാണ് ഈ കൗതുകകരമായ സംഭവം പുറത്തുവിട്ടത്. ‘‘മാർപാപ്പയുടെ യാത്രകളിൽ എപ്പോഴും ചില അദ്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും. 2011ൽ പോപ്പിന്റെ സ്പെയിൻ സന്ദർശന വേളയിൽ, അലോൺസോ മാർപാപ്പയുടെ ഡ്രൈവർ ആകണമെന്ന വലിയൊരു ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു.’’– ഡി ലാ സിയേർവ പറഞ്ഞു. അന്നു സ്പെയിനിലെ സുരക്ഷാ ചുമതലയുള്ള 200ഓളം ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ നിർദേശം മുന്നോട്ടുവച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവർമാരിൽ ഒരാളായ അലോൺസോ മാർപാപ്പയ്ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുനൽകുമെന്നും വാദിച്ചു.
∙ സുരക്ഷാ ഉദ്യോഗസ്ഥരുടെ 'നോ'
എത്രയൊക്കെ മികച്ച ഡ്രൈവർ ആണെങ്കിലും നിയമങ്ങൾ മാറ്റാൻ അധികൃതർ തയാറായില്ല. നിർദേശം കേട്ടതും സുരക്ഷാ ഉദ്യോഗസ്ഥർ അക്ഷരാർഥത്തിൽ അമ്പരന്നു. പോപ്പ്മൊബൈൽ ഓടിക്കേണ്ടത് ഒരു പൊലീസുകാരൻ മാത്രമായിരിക്കണം, എന്നായിരുന്നു അധികൃതരുടെ വാദം. 2011ൽ അലോൺസോ ഫെരാരിക്ക് വേണ്ടിയാണ് മത്സരിച്ചിരുന്നത്. ആ വർഷം എഫ്1 സീസൺ ബ്രേക്കിലായിരുന്നതിനാൽ സാങ്കേതികമായി അദ്ദേഹത്തിന് മാർപാപ്പയുടെ ഡ്രൈവറാകാൻ തടസ്സങ്ങളൊന്നുമില്ലായിരുന്നു.
‘‘അലോൺസോയ്ക്ക് നന്നായി വണ്ടി ഓടിക്കാൻ അറിയാം, അതുകൊണ്ട് മാർപാപ്പയുടെ സുരക്ഷയിൽ ആശങ്കപ്പെടാനില്ല.’’– ഡി ലാ സിയേർവ പറഞ്ഞു. എങ്കിലും നിയമങ്ങൾ കർശനമായതിനാൽ ആ സ്വപ്ന പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അലോൺസോയ്ക്ക് പകരം ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ആ ദൗത്യം പൂർത്തിയാക്കി.
∙ മൂന്നാം വയസ്സിൽ തുടങ്ങിയ പോരാട്ടംതന്റെ മൂന്നാം വയസ്സിൽ ഒരു കാർട്ട് ഓടിച്ചുകൊണ്ട് തുടങ്ങിയ യാത്ര 2001–ൽ മിനാർഡി ടീമിലൂടെ ഫോർമുല വണ്ണിൽ എത്തി. എന്നാൽ 2005, 2006 വർഷങ്ങളാണ് അദ്ദേഹത്തിന്റെ കരിയറിലെ സുവർണകാലം. റെനോൾട് ടീമിന് വേണ്ടി തുടർച്ചയായി രണ്ടു തവണ ലോക ചാംപ്യൻഷിപ് നേടി. ഗ്രിഡിലെ ഏറ്റവും പ്രായം കൂടിയ ഡ്രൈവറാണെങ്കിലും, യുവതാരങ്ങളെ വെല്ലുന്ന വീര്യത്തോടെയാണ് അദ്ദേഹം ഇന്നും ഓരോ റേസിനെയും സമീപിക്കുന്നത്.
∙ വിരമിക്കലും തിരിച്ചുവരവുംറെനോൾട്ടിന് ശേഷം മക്‌ലാരൻ, ഫെറാറി തുടങ്ങിയ വമ്പൻ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം ട്രാക്കിലറങ്ങി. ഫെറാറിയിൽ ഉണ്ടായിരുന്ന കാലത്ത് കിരീടത്തിനടുത്ത് വരെ എത്തിയെങ്കിലും നേരിയ വ്യത്യാസത്തിൽ അത് നഷ്ടമായിരുന്നു. 2018ൽ എഫ്1ൽ നിന്നു വിരമിച്ചെങ്കിലും, ലേ മാൻസ്, ഡാകർ റാലി തുടങ്ങിയ മത്സരങ്ങളിൽ തന്റെ കഴിവ് തെളിയിച്ച ശേഷം 2021ൽ അദ്ദേഹം ആൽപൈൻ ടീമിലൂടെ തിരികെ വന്നു.
∙ മൂന്നാം ലോക കിരീടത്തിനായുള്ള തയാറെടുപ്പ്ഇന്ന് 44-ാം വയസ്സിലും അലോൺസോ റേസിങ് ട്രാക്കിൽ സജീവമാണ്. നിലവിൽ ആസ്റ്റൻ മാർട്ടിൻ ടീമിനായി മത്സരിക്കുന്ന അദ്ദേഹം തന്റെ മൂന്നാം ലോക കിരീടത്തിനായുള്ള പരിശ്രമത്തിലാണ്. ഈ സീസണിലെ ജപ്പാൻ ഗ്രാൻഡ് പ്രീയിൽ 18–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, പോരാട്ടവീര്യത്തിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല.
ഇന്നും പോഡിയം ഫിനിഷുകൾ സ്വന്തമാക്കിക്കൊണ്ട് അദ്ദേഹം ലോകമെമ്പാടുമുള്ള ആരാധകരെ ആവേശഭരിതരാക്കുന്നു. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രൈവർമാരുടെ പട്ടിക എടുത്താൽ അതിൽ ഫെർണാണ്ടോ അലോൺസോയുടെ പേര് മുൻനിരയിൽ കാണും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ബഹ്‌റൈൻ, സൗദി അറേബ്യ റേസുകൾ മാറ്റിവച്ചതോടെ എഫ്1 ഇപ്പോൾ ചെറിയ ഇടവേളയിലാണ്. അടുത്ത പോരാട്ടം മേയ് 3–ന് മയാമിയിൽ നടക്കും.
English Summary:








English (US) ·