Published: April 07, 2026 07:54 AM IST Updated: April 07, 2026 03:54 PM IST
1 minute Read
രാജ്യം തോൽക്കുന്നതിനെക്കാൾ രാജാവിന്റെ വീഴ്ചയാകും ചിലപ്പോൾ കൂടുതൽ വേദനിപ്പിക്കുക. ഫിഫ ലോകകപ്പ് ഫൈനൽ റൗണ്ടിലെത്താതെ ഇറ്റലിയും പോളണ്ടും ഡെന്മാർക്കും പുറത്തായപ്പോൾ മൂന്നു താരരാജാക്കന്മാർ കൂടിയാണു വീണത്. ഇറ്റാലിയൻ ക്യാപ്റ്റൻ ജിയാൻല്യുജി ഡൊന്നാരുമയും പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയും ഡെന്മാർക്ക് പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്സണും ഇല്ലാത്ത ലോകകപ്പാണിത്.
∙ ജിയാൻല്യുജി ഡൊന്നാരുമജിയാൻല്യുജി ബഫൺ എന്ന അമാനുഷികൻ ഗോൾവല ഒഴിഞ്ഞപ്പോൾ ഇനിയാരെന്ന ചോദ്യത്തിനു മുന്നിൽ ഇറ്റലിക്കു പകച്ചു നിൽക്കേണ്ടി വന്നിട്ടില്ല. ആറടി ആറിഞ്ച് ശരീരവുമായി ഇറ്റാലിയൻ ഗോൾവല കാക്കാൻ അവർക്കു ഡൊന്നാരുമയെന്ന അതികായനുണ്ടായിരുന്നു. മല്ലയുദ്ധം നയിക്കാൻ പറ്റിയ ഫിഗറും അതിവേഗവും പതറാത്ത മനോനിലയും ഡൊന്നാരുമയെ അതിവേഗം ജേതാവാക്കി. 27 വയസ്സേ ഉള്ളൂവെങ്കിലും 10 വർഷമായി ഇറ്റാലിയൻ ഗോൾകീപ്പർ. കഴിഞ്ഞവർഷം ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ പുരസ്കാരവും നേടി. എസി മിലാനിൽ തുടങ്ങി പിഎസ്ജി വഴി മാഞ്ചസ്റ്റർ സിറ്റിയിലെത്തി നിൽക്കുന്ന ക്ലബ് കരിയർ. പെനൽറ്റി സേവുകളിലെ ഉയർന്ന വിജയനിരക്ക് അപൂർവനേട്ടം. ബോസ്നിയയോടു പ്ലേഓഫ് ഫൈനൽ തോറ്റ് ഇറ്റലി പുറത്തായതോടെ ഡൊന്നാരുമ ഈ ലോകകപ്പിന്റെ വലിയ നഷ്ടമായി.
∙ റോബർട്ട് ലെവൻഡോവ്സ്കിപോളണ്ട് ഫുട്ബോൾ ടീമിന്റെ ‘ലോർഡ് കമാൻഡർ’ ആയി കണക്കാക്കപ്പെടുന്ന ലെവൻഡോവ്സ്കി 18 കൊല്ലമായി ദേശീയ ടീമിൽ കളിക്കുന്നു. 165 മത്സരങ്ങളിൽനിന്ന് 89 ഗോളുകൾ നേടി. നാലു വർഷമായി സ്പാനിഷ് ക്ലബ് ബാർസിലോനയുടെ പ്രായമേശാത്ത പോരാളിയാണ് മുപ്പത്തിയേഴുകാരൻ ലെവൻഡോവസ്കി. യുവേഫ ചാംപ്യൻസ് ലീഗിൽ മെസ്സിയും റൊണാൾഡോയും കഴിഞ്ഞാൽ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ. കഴിഞ്ഞ ലോകകപ്പിൽ പോളണ്ടിനെ പ്രീക്വാർട്ടറിൽ എത്തിച്ചു. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റി. ഇക്കുറി പ്ലേഓഫ് ഫൈനലിൽ സ്വീഡനെതിരെ 3–2നു പോളണ്ട് തോറ്റതോടെ ലോകകപ്പ് യോഗ്യത നേടാതെ പുറത്ത്. അടുത്ത ലോകകപ്പിനു മുൻപേ വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
∙ ക്രിസ്റ്റ്യൻ എറിക്സൺകളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ അതിജീവിച്ച് മൈതാനത്തേക്കു തന്നെ തിരിച്ചെത്തിയ ക്രിസ്റ്റ്യൻ എറിക്സന്റെ മിന്നലാട്ടം ഈ ലോകകപ്പ് പ്രതീക്ഷിച്ചിരുന്നു. പ്ലേ ഓഫ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിനോടു പരാജയപ്പെട്ട് ഡെന്മാർക്ക് പുറത്തായതോടെ ആ രാജ്യത്തെ ഏറ്റവും മികച്ച പ്ലേമേക്കർമാരിലൊരാൾക്കാണ് ലോകകപ്പ് നഷ്ടമായത്. 140ലേറെ രാജ്യാന്തര മത്സരങ്ങളിൽനിന്നായി 46 ഗോളുകൾ മുപ്പത്തിനാലുകാരനായ എറിക്സൺ നേടിയിട്ടുണ്ട്. 2020ൽ യൂറോ കപ്പിനിടെ മൈതാനത്തുവച്ചുണ്ടായ ഹൃദയാഘാതത്തെ അതിജീവിച്ചാണ് എറിക്സൺ ഇപ്പോൾ കളത്തിലുള്ളത്.
English Summary:








English (US) ·