ഫിലഡൽഫിയയിലെ ലിങ്കൻ ഫിനാൻഷ്യൽ ഫീൽഡിൽ പെയ്തത് വെറും മഴയായിരുന്നില്ല... അത് ചരിത്രത്തിലേക്കുള്ള ഒരു ഫ്രഞ്ച് നായകന്റെ വഴിവിളക്കായിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ട കനത്ത മഴയും ഇടിമിന്നലും കളി നിർത്തിവയ്ക്കാൻ അധികൃതരെ നിർബന്ധിതരാക്കിയപ്പോൾ, ഫ്രഞ്ച് കോച്ച് ദിദിയെ ദെഷാമും സംഘവും ഡ്രസ്സിങ് റൂമിൽ കാർഡുകൾ കളിച്ച് സമയം തള്ളിനീക്കുകയായിരുന്നു. എന്നാൽ, ആ ഇടവേളയിലും കിലിയൻ എംബപെ എന്ന ഇരുപത്തിയേഴുകാരന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ–തന്റെ രാജ്യത്തെ വിജയതീരത്ത് എത്തിക്കുക, ഒപ്പം ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ തന്റെ പേര് ഒരിക്കൽക്കൂടി ആഴത്തിൽ കോറിയിടുക.
What you should work next
മത്സരം പുനരാരംഭിച്ചപ്പോൾ ലോകം കണ്ടത് പ്രതിഭയുടെ സമാനതകളില്ലാത്ത ആധിപത്യമാണ്. ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത ഉറപ്പാക്കിയപ്പോൾ, മത്സരത്തിലെ രണ്ട് ഗോളുകളും സ്വന്തമാക്കി എംബപെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. തന്റെ നൂറാം രാജ്യാന്തര മത്സരത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാനായി എന്നത് ആ നിയോഗത്തിന്റെ ഭംഗി കൂട്ടുന്നു.
∙ ‘സ്വീറ്റ് സിക്സ്റ്റീൻ’, റെക്കോർഡുകളുടെ തമ്പുരാൻ
16 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ! ലോകകപ്പ് വേദിയിൽ ഇത്രയും മികച്ചൊരു ഗോൾ ശരാശരി ആധുനിക ഫുട്ബോളിൽ മറ്റാർക്കും അവകാശപ്പെടാനില്ല. ഈ രണ്ട് ഗോളുകളോടെ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എംബപെ എത്തിക്കഴിഞ്ഞു. നിലവിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റീനയുടെ ലയണൽ മെസ്സിയുടെ (18 ഗോളുകൾ) തൊട്ടുപിന്നിലാണ് എംബപെ ഇപ്പോൾ. മെസ്സി ഇതേ ദിവസം ഓസ്ട്രിയക്കെതിരെ ഇരട്ടഗോൾ നേടി തന്റെ റെക്കോർഡ് 18 ആയി ഉയർത്തിയെങ്കിലും, പ്രായവും ഫോമും പരിഗണിക്കുമ്പോൾ എംബപെ ഈ റെക്കോർഡ് അനായാസം മറികടക്കുമെന്ന് ഉറപ്പാണ്.
ബ്രസീലിന്റെ റൊണാൾഡോ (15), ജർമനിയുടെ ഗെർഡ് മുള്ളർ (14), ഫ്രാൻസിന്റെ തന്നെ ജസ്റ്റ് ഫോണ്ടെയ്ൻ (13) തുടങ്ങി വന്മരങ്ങളെല്ലാം ഇന്ന് ഈ ഫ്രഞ്ച് താരത്തിന് പിന്നിലാണ്.‘റെക്കോർഡുകൾ തകർക്കപ്പെടാനുള്ളവയാണ്. കിലിയൻ ഇപ്പോഴേ ഗോളുകൾ അടിച്ചുകൂട്ടുന്നുണ്ട്, അവൻ ഇനിയും ഇത് തുടരും. മെസ്സിയെയും റൊണാൾഡോയെയും പോലെ അത്രയും പ്രായമാകും വരെ അവൻ കളിക്കുമോ എന്ന് എനിക്കറിയില്ല, എന്നാൽ കളിക്കളത്തിൽ ഉള്ളിടത്തോളം കാലം അവൻ ഗോളുകൾ നേടിക്കൊണ്ടേയിരിക്കും.’ – എന്നാണ് ഫ്രാൻസ് കോച്ച് ദിദിയെ ദെഷാം പറഞ്ഞത്.
∙ കാൽപന്തിലെ ആ വെടിയുണ്ട
മത്സരത്തിന്റെ പതിനാലാം മിനിറ്റിലായിരുന്നു ഫിലഡൽഫിയയെ പ്രകമ്പനം കൊള്ളിച്ച ആ ആദ്യ ഗോൾ പിറന്നത്. വലതുവിങ്ങിൽ നിന്നും മൈക്കൽ ഒലീസ് നൽകിയ പന്ത് സ്വീകരിച്ച്, പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്നും എംബപെ തൊടുത്ത ആ ഇടങ്കാലൻ വെടിയുണ്ട മണിക്കൂറിൽ 119 കിലോമീറ്റർ വേഗത്തിലാണ് ഇറാഖിന്റെ വലയിലേക്ക് തുളച്ചുകയറിയത്. ഇറാഖ് ഗോൾകീപ്പർ അഹമ്മദ് ബാസിൽ കൈവെക്കാൻ ശ്രമിച്ചെങ്കിലും ആ പന്തിന്റെ വേഗത്തിനും കൃത്യതയ്ക്കും മുന്നിൽ അയാൾ അടിയറവ് പറഞ്ഞു.
പിന്നീട് കനത്ത മഴ വില്ലനായെത്തിയെങ്കിലും, കളി പുനരാരംഭിച്ച ശേഷം 54-ാം മിനിറ്റിൽ എംബപെ തന്റെ രണ്ടാം ഗോളും നേടി. ഇറാഖ് പ്രതിരോധ താരം റെബിൻ സുലാക വരുത്തിയ പിഴവ് മുതലെടുത്ത് ഉസ്മാൻ ഡെംബെലെ നൽകിയ പാസ് എംബപെ വളരെ ശാന്തമായി ഒഴിഞ്ഞ വലയിലേക്ക് തട്ടിയിട്ടു. വെറും ഗോളുകൾ മാത്രമല്ല, ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു യഥാർഥ ക്യാപ്റ്റന്റെ പക്വതയും ആ മത്സരത്തിൽ ഉടനീളം അദ്ദേഹം പ്രകടിപ്പിച്ചു.
∙ നൂറിന്റെ തിളക്കത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരം
തന്റെ 27-ാം വയസ്സിൽ ഫ്രാൻസിന് വേണ്ടി 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി എംബപെയ്ക്ക് സ്വന്തം. ദിദിയെ ദെഷാം, സിനദിൻ സിദാൻ, തിയറി ഹെൻറി, ആന്റോണിയോ ഗ്രീസ്മാൻ, ഒലിവീർ ജിറൂഡ്, ലിലിയൻ തുറാം, ഹ്യൂഗോ ലോറിസ് തുടങ്ങി ഫ്രഞ്ച് ഫുട്ബോളിലെ അതികായന്മാരുടെ നൂറു ക്ലബ്ബിലേക്ക് പത്താമനായാണ് എംബപെ നടന്നു കയറിയത്. 100 മത്സരങ്ങളിൽ നിന്ന് 60 ഗോളുകൾ എന്ന വിസ്മയിപ്പിക്കുന്ന റെക്കോർഡും ഈ വേഗമേറിയ സ്ട്രൈക്കർക്ക് കൂട്ടായുണ്ട്.
തന്റെ കരിയറിന്റെ തുടക്കത്തിൽ, അതായത് 19-ാം വയസ്സിൽ 2018ൽ റഷ്യൻ മണ്ണിൽ ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ തന്നെ ഈ താരം ലോകത്തിന് ഒരു സൂചന നൽകിയിരുന്നു–താൻ ജനിച്ചതുതന്നെ ലോകകപ്പ് വേദികളിൽ തിളങ്ങാനാണെന്ന്.
∙ 'മിസ്റ്റർ വേൾഡ് കപ്പ്' എന്ന പുതിയ വിശേഷണം
മത്സരശേഷം മാധ്യമങ്ങളെ കണ്ട എംബപെ പതിവുപോലെ ശാന്തനും നർമബോധമുള്ളവനുമായിരുന്നു. വ്യക്തിഗത റെക്കോർഡുകളേക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കടുത്ത വിമർശനങ്ങൾ നേരിടുന്ന തന്റെ സഹതാരം ഉസ്മാൻ ഡെംബെലെയെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. മെസ്സിയും റൊണാൾഡോയുമാണ് ഇപ്പോഴും ലോകത്തിലെ മികച്ച ഫോർവേഡുകൾ എന്ന് പറയാൻ അദ്ദേഹം മടി കാണിച്ചില്ല.
What you should work next
എന്നാൽ കളിക്കളത്തിന് പുറത്ത് അദ്ദേഹം എത്രയൊക്കെ വിനയാന്വിതനായാലും, ഉള്ളിൽ കനലായി എരിയുന്ന ആ വിജയദാഹം എല്ലാവർക്കും അറിയാം. ലോകകപ്പ് കിരീടം മാത്രമല്ല, ഗോൾഡൻ ബൂട്ടും, ഒപ്പം മെസ്സി, റൊണാൾഡോ, ഹാരി കെയ്ൻ, എർലിങ് ഹാളണ്ട് എന്നിവരെയെല്ലാം പിന്നിലാക്കി ലോകത്തിന്റെ നെറുകയിൽ എത്താനാണ് അവൻ ആഗ്രഹിക്കുന്നത്.
വെള്ളിയാഴ്ച ബോസ്റ്റണിൽ നടക്കാനിരിക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫ്രാൻസ് നേരിടുന്നത് എർലിങ് ഹാളണ്ടിന്റെ നോർവെയെയാണ്. ലോക ഫുട്ബോളിലെ രണ്ട് വമ്പൻ സ്ട്രൈക്കർമാർ നേർക്കുനേർ വരുമ്പോൾ കളി ആവേശഭരിതമാകുമെന്നതിൽ തർക്കമില്ല. തന്റെ പിതാവ് വിൽഫ്രെഡിന്റെ സാന്നിധ്യത്തിൽ ഇറാഖിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത എംബപെ, നോർവെക്കെതിരെയും ആ ചരിത്രക്കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലയണൽ മെസ്സിയുടെ സിംഹാസനത്തിന് രണ്ട് ഗോളുകൾ മാത്രം അകലെ നിൽക്കുന്ന ഈ ഫ്രഞ്ച് കാറ്റ്, 2026-ലെ ഈ ലോകകപ്പ് വേദിയിൽ വച്ച് തന്നെ 'മിസ്റ്റർ വേൾഡ് കപ്പ്' എന്ന പേര് അന്വർഥമാക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
English Summary:





English (US) ·