Published: June 22, 2026 10:20 PM IST Updated: June 23, 2026 01:02 AM IST
1 minute Read
ഡാലസ് ∙ 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി അർജന്റീന നോക്കൗട്ടിൽ. മെസ്സിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് അർജന്റീനയുടെ തകർപ്പൻ ജയം. 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോൾ. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം (18) എന്ന റെക്കോർഡ് മത്സരത്തിൽ മെസ്സി സ്വന്തമാക്കി. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) റെക്കോർഡ് ആണ് മെസ്സി മറികടന്നത്.
What you should work next
ഓസ്ട്രിയയ്ക്കെതിരെ ഒൻപതാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മെസ്സി മിസ് ചെയ്തതിന്റെ നിരാശയിലായിരുന്നു ആരാധകർ. അർജന്റീനിയൻ താരം ലൗറ്റാരോ മാർട്ടിനെസ് പന്തുമായി മുന്നേറുന്നതിനിടെ ബോക്സിനകത്തുവച്ച് ഓസ്ട്രിയൻ ഡിഫൻഡർമാർ ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു. വാർ പരിശോധനയ്ക്ക് ശേഷം റഫഫി പെനൽറ്റി വിധിച്ചു. പെനൽറ്റി എടുക്കാനായി മെസ്സിയാണ് എത്തിയത്.
മെസ്സി തൊടുത്ത ഷോട്ട് വലിയ വ്യത്യാസത്തിൽ പോസ്റ്റിന്റെ വലതു വശത്തുകൂടെ പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ ഹാഫ് ടൈം തീരുന്നതിനുമുൻപ് ആരാധകരുടെ നിരാശ സന്തോഷമാക്കി മാറ്റി മെസ്സി. 38-ാം മിനിറ്റിൽ, ബോക്സിന്റെ ഇടതുവിങ്ങിൽനിന്നു ഫക്കുന്തോ മെഡിന ക്രോസ് നൽകിയ പന്ത് സ്വീകരിച്ച മെസ്സി കൃത്യമായി അത് വലയിലേക്ക് ഷൂട്ട് ചെയ്തു. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ അർജന്റീന-1 ഓസ്ട്രിയ– 0.
രണ്ടാം പകുതിയിൽ മികച്ച ഒരുപാട് അവസരങ്ങൾ അർജന്റീനയ്ക്ക് ലഭിച്ചെങ്കിലും അവയൊന്നും മുതലാക്കാൻ ടീമിനായില്ല. 63–ാം മിനിറ്റിൽ മെസ്സിയുടെ രണ്ടാമത്തെ ഗോളിനുള്ള അവസരം പാഴായി. ബോക്സിനകത്തുനിന്നു മെസ്സി തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പോസ്റ്റിന്റെ വലതു മൂലയിലൂടെ പുറത്തേക്ക്. 73-ാം മിനിറ്റിൽ മെസ്സി എടുത്ത കോർണർ കിക്ക് ബോക്സികത്തുവച്ച് നികോ ഗോൺസാലസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും പുറത്തേക്ക് തെറിച്ചു. 85-ാം മിനിറ്റിലും അർജന്റീനയ്ക്ക് ലഭിച്ച മികച്ച അവസരം പാഴായി.
മെസ്സിയുടെ ചരിത്ര ഗോളിൽ തൃപ്തിപ്പെടേണ്ടി വരുമെന്ന് കരുതിയിരുന്ന ആരാധകരിലേക്ക് അവസാന സെക്കൻഡിലെത്തി മെസ്സി മാജിക്. ഗോൾ കീപ്പറിൽനിന്നു റീബൗണ്ട് ചെയ്ത പന്ത്, ഇടതു വിങ്ങിൽനിന്നു പോസ്റ്റിന്റെ വലതുമൂലയിലേക്കൊരു സ്ട്രൈക്ക്. മിന്നൽവേഗത്തിൽ പന്ത് വലയിൽ. പെനൽറ്റി കിക്ക് പാഴാക്കിയതിന്റെ ‘ഇൻജറി’ മായിച്ച് മെസ്സിയുടെ ഡബിൾ. അർജന്റീന–2 ഓസ്ട്രിയ–0, അല്ല മെസ്സി–2, ഓസ്ട്രിയ–0
English Summary:





English (US) ·