ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊരാളായ ലയണൽ മെസ്സിയെക്കുറിച്ചുള്ള രണ്ടു സുപ്രധാന വാർത്തകളാണ് ഇപ്പോൾ കായികലോകത്ത് വൻ ചർച്ചയായിരിക്കുന്നത്. പരമ്പരാഗത വൈരികളായ ബ്രസീലുമായി മെസ്സിക്ക് വംശപരമായി അപ്രതീക്ഷിത ബന്ധമുണ്ടെന്ന വംശാവലി പഠന റിപ്പോർട്ടാണ് ഒന്ന്. അർജന്റീന ജഴ്സിയിൽ ഇതിഹാസ താരം തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന സഹതാരം ലിയാന്ദ്രോ പരേഡെസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രണ്ടാമത്തേത്. 2026 ലോകകപ്പ് ഫൈനലിനു ശേഷം മെസ്സിയുടെ ജീവിതവും കരിയറും വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയാണ്.
What you should work next
∙ മെസ്സിയുടെ ബ്രസീലിയൻ വേരുകൾഅർജന്റീനയും ബ്രസീലും തമ്മിലുള്ള ഫുട്ബോൾ വൈരം പ്രശസ്തമാണ്. എന്നാൽ, അർജന്റീനയുടെ അമരക്കാരനായ മെസ്സിയുടെ കുടുംബത്തിന് ബ്രസീലുമായി ചരിത്രപരമായ ഒരു ബന്ധമുണ്ടെന്നാണ് പുതിയ വംശാവലി പഠനം വ്യക്തമാക്കുന്നത്. പ്രശസ്ത ഇറ്റാലിയൻ ഗവേഷകനായ ഫിയോറെൻസോ സാന്റിനി നടത്തിയ വർഷങ്ങൾ നീണ്ട പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ബാർസിലോനയിലെ ആദ്യകാല നാളുകളിൽ മെസ്സിയുടെ വീട്ടുപേരിന്റെ ഉദ്ഭവത്തെക്കുറിച്ച് ഗവേഷണം നടത്താൻ തുടങ്ങിയ സാന്റിനി, 2019 മുതൽ 2022 വരെയുള്ള കാലയളവിലാണ് ഈ കുടുംബ ചരിത്രം പൂർണമായി കണ്ടെത്തിയത്.
∙ കുടിയേറ്റവും പേരുമാറ്റവും
പിതൃവഴിയിലെ ചരിത്രം:
മെസ്സിയുടെ അച്ഛന്റെ മുത്തശ്ശനായ ആഞ്ചലോ മെസ്സി 1893ൽ ഇറ്റാലിയൻ നഗരമായ റെക്കനാറ്റിയിൽ നിന്ന് അർജന്റീനയിലെ റൊസാരിയോയിലേക്ക് കുടിയേറുകയായിരുന്നു.മാതൃവഴിയിലെ ബ്രസീൽ ബന്ധം: മെസ്സിയുടെ അമ്മയുടെ മുത്തശ്ശനായ റാനിയേരി കൊച്ചിയെറ്റിനി ഇറ്റലിയിലെ സാങ് സെവെറിനോ മാർക്കെയെന്ന സ്ഥലത്തുനിന്നാണ് യാത്ര തിരിച്ചത്. ഭാര്യ റോസ റിച്ചെസ്സയ്ക്കൊപ്പം ‘വാഷിങ്ടൻ’ എന്ന കപ്പലിൽ 1899 സെപ്റ്റംബറിലാണ് ഇവർ ബ്രസീലിലെ സാന്റോസ് തുറമുഖത്ത് എത്തിയത്.
പേരുകളിൽ വന്ന മാറ്റം: അക്കാലത്ത് വിദേശികളുടെ പേരുകൾ ഔദ്യോഗിക രേഖകളിൽ എഴുതിയെടുക്കുന്നതിലെ പിഴവുകൾ കാരണം റാനിയേരി എന്നത് ബ്രസീലിൽ വച്ച് ‘റാമിയേറോ കൊൺചിയെറ്റിനി’ ആയി മാറി.
∙ സാവോ പോളോയിലെ ജീവിതവും അർജന്റീനയിലേക്കുള്ള യാത്രയും
ബ്രസീലിലെ സാവോ പോളോയിലെത്തിയ ഇവർ റിങ്കാവോ മേഖലയിലെ ഫാമുകളിൽ ജോലി ചെയ്തു. പിന്നീട് റിബെയ്റോ പ്രെറ്റോ നഗരത്തിലേക്ക് മാറിയ കുടുംബത്തിൽ 1904ൽ ആർഡിറിഗോ എന്ന കുട്ടി ജനിച്ചു. ആർഡിറിഗോ ജനച്ച് ഒരു വർഷത്തിനുശേഷം (1905ൽ) ഈ കുടുംബം ബ്രസീൽ വിട്ട് അർജന്റീനയിലെ റൊസാരിയോയിലേക്ക് ചേക്കേറി. അവിടെവച്ചാണ് മെസ്സിയുടെ അമ്മയുടെ അച്ഛനായ അന്തോണിയോ കുക്കിറ്റിനിയും തുടർന്ന് മെസ്സിയുടെ അമ്മ സെലിയ മരിയ കുക്കിറ്റിനിയും ജനിക്കുന്നത്. 1987 ജൂൺ 24ന് ലയണൽ മെസ്സിയും ജനിച്ചു.
‘‘ഇറ്റലിയിൽ ‘കുക്കിറ്റിനി’ എന്ന വീട്ടുപേര് തിരഞ്ഞപ്പോൾ ഒരു രേഖയും കാണാതിരുന്നതാണ് ബ്രസീലിയൻ ബന്ധത്തിലേക്ക് അന്വേഷണം എത്തിച്ചത്. ഈ കണ്ടെത്തലാണ് 2022ൽ ഇറ്റാലിയൻ നഗരമായ സാങ് സെവെറിനോ മാർക്കെ മെസ്സിക്ക് പൗരത്വം നൽകാൻ കാരണമായത്.’’ – എന്നാണ് ഗവേഷകനായ ഫിയോറെൻസോ സാന്റിനി പറഞ്ഞത്.
∙ അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല? വിടവാങ്ങൽ ഉറപ്പിച്ച് സഹതാരം
വംശാവലി വാർത്തകൾക്കൊപ്പം തന്നെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ നിരാശയിലേക്കുന്ന മറ്റൊരു വാർത്തയാണ് അർജന്റീന ക്യാംപിൽ നിന്ന് പുറത്തുവരുന്നത്. 2026ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1-0ന് പരാജയപ്പെട്ടതിന് പിന്നാലെ മെസ്സി കണ്ണീരണിഞ്ഞത് തന്റെ അവസാന രാജ്യാന്തര മത്സരമായതുകൊണ്ടാണെന്ന് സഹതാരം ലിയാന്ദ്രോ പരേഡെസ് സൂചന നൽകി. ബൊക്കാ ജൂനിയേഴ്സ് മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് പരേഡെസ് ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
പരേഡെസിന്റെ വാക്കുകൾ: ‘‘അദ്ദേഹം തന്റെ തീരുമാനമെടുത്തു കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. ദേശീയ ടീമിനായുള്ള അദ്ദേഹത്തിന്റെ അവസാന മത്സരമായിരുന്നു അത്. അങ്ങനെ സംഭവിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു, എങ്കിലും ആത്യന്തികമായി തീരുമാനം അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന് സന്തോഷം നൽകുന്ന എന്തും ഞങ്ങളെയും സന്തോഷിപ്പിക്കും.’’
ലോകകപ്പ് ടൂർണമെന്റിലുടനീളം ഈയൊരു നിമിഷം വന്നെത്തരുതെന്ന് ടീം ആഗ്രഹിച്ചിരുന്നതായും, പരേഡെസ് കൂട്ടിച്ചേർത്തു. ഫൈനലിന് മുൻപ് തന്നെ അർജന്റീന ജഴ്സിയിലെ തന്റെ അവസാന പോരാട്ടമായിരിക്കും ഇതെന്ന് മെസ്സി മനസ്സിൽ ഉറപ്പിച്ചിരുന്നതായാണ് സഹതാരങ്ങൾ നൽകുന്ന സൂചന.
∙ ഒരു യുഗത്തിന്റെ അന്ത്യം
വർഷങ്ങളോളം വിമർശനങ്ങൾ നേരിട്ടെങ്കിലും 2022ൽ ഖത്തറിലെ മണ്ണിൽ അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ചുകൊണ്ട് മെസ്സി തനിക്കെതിരെയുള്ള എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നു. 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു അന്ന് അർജന്റീന കിരീടം ചൂടിയത്. തുടർന്ന് 2026 ലോകകപ്പിലും ടീമിനെ ഫൈനലിലെത്തിച്ചതോടെ, മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകളിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ നായകനെന്ന ചരിത്രനേട്ടവും മെസ്സി സ്വന്തമാക്കി. അർജന്റീനയ്ക്കായി 205 മത്സരങ്ങളിൽ നിന്ന് 127 ഗോളുകൾ നേടിയ മെസ്സി, രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായാണ് പടിയിറങ്ങുന്നത്.
ലയണൽ മെസ്സി എന്ന ഫുട്ബോൾ ദൈവത്തിന്റെ ബ്രസീലിയൻ വേരുകൾ കളിക്കളത്തിന് പുറത്തെ കൗതുകമായി മാറുമ്പോൾ, അർജന്റീന ജഴ്സിയിലെ അദ്ദേഹത്തിന്റെ മനോഹരമായ യാത്ര അവസാനിക്കുന്നത് കായികലോകത്തിന് നികത്താനാവാത്ത നഷ്ടം തന്നെയാണ്. അർജന്റീന നീലയും വെള്ളയും കുപ്പായത്തിൽ ഇനി മെസ്സിയെ കാണാനാകില്ലെങ്കിലും, അദ്ദേഹം സൃഷ്ടിച്ച ചരിത്രം വരുംതലമുറകൾക്ക് എന്നും പ്രചോദനമായി നിലനിൽക്കും.
English Summary:






English (US) ·