Published: May 15, 2026 10:19 AM IST
1 minute Read
സിഡ്നി∙ ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചെത്തുന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ടെന്ന് ക്രിക്കറ്റ് അവതാരകയും ഓസ്ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡന്റെ മകളുമായ ഗ്രേസ് ഹെയ്ഡൻ. ഓസ്ട്രേലിയയിലെ പ്രധാന സ്പോർട്സ് ചാനലുകളുടെയെല്ലാം അവതാരകയാണ് 23 വയസ്സുകാരിയായ ഗ്രേസ്. താരതമ്യേന പുരുഷന്‍മാർക്ക് ആധിപത്യമുള്ള മേഖലയിൽ ചെറിയ കാലയളവിൽ തന്നെ കയ്യടി നേടാൻ ഗ്രേസിനു സാധിച്ചു. എന്നാൽ കല്ലേറുകൾക്കും കുറവുണ്ടായില്ല. ഗ്രേസിന്റെ വസ്ത്രധാരണ രീതികളെ ചോദ്യം ചെയ്തായിരുന്നു ട്രോളുകളിൽ ഭൂരിഭാഗവും. എന്നാൽ വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ഗ്രേസ് പ്രതികരിച്ചു.
‘‘പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നവരെക്കുറിച്ച് ഇത്തരം ചർച്ചകളുണ്ടാകാം. എന്നാൽ ഇതുപോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതില്ലെന്നാണ് എന്റെ നിലപാട്. എപ്പോഴും പഠിക്കുക, തയാറായിരിക്കുക, ഏറ്റെടുക്കുന്ന ചുമതലകൾ പ്രഫഷനലായി പൂർത്തിയാക്കുക. പൂർണമായും ജോലിയിൽ ശ്രദ്ധിക്കുക. ഇതാണ് ഞാൻ ചെയ്യുന്നത്.’’– ഓസ്ട്രേലിയൻ ഫാഷൻ വീക്കിൽ സംസാരിക്കവെ ഗ്രേസ് പറഞ്ഞു.
‘‘സ്പോർട്സ് ടെലിവിഷൻ രംഗത്തു പ്രവർത്തിക്കുമ്പോൾ പല തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടിവരുമെന്ന് എനിക്ക് അറിയാം. പക്ഷേ പോസിറ്റീവ് കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കാൻ എനിക്ക് അറിയാം. എല്ലാ ഇന്‍ഡസ്ട്രിയിലും നമ്മുടെ വ്യക്തിത്വത്തിന് ഒരു ഇടമുണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. ജോലിക്കൊപ്പം ലഭിക്കുന്ന അവസരങ്ങൾ ഞാൻ ആസ്വദിക്കുകയാണ്. ആത്മവിശ്വാസത്തിനും സ്റ്റൈലിനുമൊപ്പം പ്രഫഷനലായിരിക്കാനും കഴിയണം. എന്നെ സംബന്ധിച്ച് ഇതു വളർച്ചയാണ്. എന്നെത്തന്നെ വെല്ലുവിളിക്കുന്നതു പോലെയാണ്.’’– ഗ്രേസ് വ്യക്തമാക്കി.
English Summary:







English (US) ·