Published: September 07, 2026 10:43 PM IST
1 minute Read
ലണ്ടൻ∙ വിവാദങ്ങളൊഴിയാതെ പാക്കിസ്ഥാൻ സീനിയർ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റതിനു പിന്നാലെ ഹെഡ് കോച്ചിനെയും ടീമിലെ ഏഴു താരങ്ങളെയും പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. പുതിയ താരങ്ങളെ ഉൾപ്പെടുത്തി മൂന്നാം ടെസ്റ്റിനായി പരിശീലിക്കുന്നതിനിടെ ഒത്തുകളി ആരോപണമാണ് പിസിബിക്ക് വീണ്ടും തലവേദന സൃഷ്ടിച്ചത്. ഒത്തുകളി സംശയിക്കുന്നതുകൊണ്ടാണ് ടെസ്റ്റ് മത്സരം കഴിയുന്നതു വരെ പാക്കിസ്ഥാൻ താരങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെറ്ററൻ താരങ്ങളായ മുഹമ്മദ് റിസ്‍വാന്‍, ഇമാം ഉൾ ഹഖ് തുടങ്ങി ചില താരങ്ങളുടെ ഫോണുകൾ മാത്രമാണ് പിസിബിയുടെ ‘കസ്റ്റഡിയിലുള്ളത്’.
What you should work next
പാക്കിസ്ഥാൻ ടീമിൽനിന്നു പുറത്താക്കിയ ഏഴു താരങ്ങളിൽ റിസ്‍വാനും ഇമാമുമുണ്ട്. സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷെഹ്സാദ്, ആമിർ ജമാൽ, മുഹമ്മദ് അവെയ്സ് സഫർ എന്നിവരാണു മറ്റു താരങ്ങൾ. പുതുതായി ടീമിലെത്തിയവരിൽ സയിം അയൂബും അബ്ദുൽ ഫസലും ഒഴികെ അഞ്ചു താരങ്ങൾ ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാത്ത താരങ്ങളാണ്. എന്നാൽ ഗ്രൗണ്ടിലെ മോശം പ്രകടനങ്ങൾ മാത്രമല്ല പാക്ക് ടീമിലെ പൊളിച്ചടുക്കലുകൾക്കു കാരണമെന്നാണു പുറത്തു വരുന്ന റിപ്പോർട്ട്. താരങ്ങള്‍ക്കിടയില്‍ ഒത്തുകളിയുണ്ടായെന്ന സംശയവുമുണ്ട്. ടീമിനകത്തെ പ്രശ്നങ്ങളും പിസിബി ഇടപെടലിലേക്കു നയിച്ചെന്നാണ് പിസിബി മീഡിയ ഡയറക്ടർ ആമിർ മിറിന്റെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്.
What you should work next
‘‘മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം നിലവിൽ ബോർഡിനുള്ളിൽ പരിശോധിച്ചുവരികയാണ്. ഇത്തരം വിഷയങ്ങൾ നടപടിക്രമങ്ങൾക്കനുസൃതമായാണ് പിസിബി കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട എല്ലാവർക്കും അർഹമായ പരിഗണന ഉറപ്പാക്കിക്കൊണ്ട്, പിസിബി ചട്ടങ്ങൾക്കു വിധേയമായി നടപടി മുന്നോട്ടുകൊണ്ടുപോകുകയാണ്.’’– ആമിർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇമാം ഉൾ ഹഖിന്റെയും റിസ്‍വാന്റെയും മൊബൈൽ ഫോണുകൾ പാക്ക് ടീമിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥനാണു വാങ്ങിവച്ചത്. ഈ ഫോണിലെ വിവരങ്ങൾ മറ്റൊരു ഡിവൈസിലേക്കു കോപ്പി ചെയ്തതായും വിവരമുണ്ട്.
English Summary:






English (US) ·