Published: July 25, 2026 12:27 PM IST Updated: July 25, 2026 03:27 PM IST
2 minute Read
ലോകകപ്പ് ഫുട്ബോൾ വിജയാഘോഷങ്ങൾക്കു പിന്നാലെ മറ്റൊരു ലോകകിരീടത്തിനായുള്ള ചർച്ചകൾക്കു കൊടിയേറ്റം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്കു നൽകുന്ന ബലോൻ ദ് ഓർ പുരസ്കാരം ഇത്തവണ ആരു നേടുമെന്ന ചർച്ചകളാണു ചുടുപിടിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ, സ്പെയിൻ താരം ലമീൻ യമാൽ, ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബപെ, അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി, സ്പെയിൻ ക്യാപ്റ്റൻ റോഡ്രി തുടങ്ങിയവരാണു പുരസ്കാര ചർച്ചകളിൽ മുൻപന്തിയിലുള്ളത്. ഫ്രഞ്ച് ഫുട്ബോൾ മാസികയായ ‘ഫ്രാൻസ് ഫുട്ബോളും’ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയും ചേർന്നാണ് ബലോൻ ദ് ഓർ പുരസ്കാരം സമ്മാനിക്കുന്നത്.
What you should work next
മികച്ച പ്രകടനം നടത്തിയ 30 താരങ്ങളുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ മാസിക പ്രസിദ്ധീകരിക്കും. ഫിഫ റാങ്കിങ്ങിൽ ആദ്യ 100 സ്ഥാനത്തുള്ള രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരുടെ വോട്ടുകളിൽ ഭൂരിപക്ഷം നേടുന്നയാളാണു വിജയി. ഒക്ടോബർ 26നു ലണ്ടനിലാണ് ഇത്തവണത്തെ പുരസ്കാര സമർപ്പണച്ചടങ്ങ്. പുരസ്കാര പ്രഖ്യാപനത്തിന് ഇനിയും മാസങ്ങളുണ്ടെങ്കിലും ഇക്കഴിഞ്ഞ ലോകകപ്പിലെ പ്രകടനം വിധിനിർണയത്തിൽ പ്രകടമാകുമെന്ന വിലയിരുത്തലിലാണു ചർച്ചകൾ സജീവമായത്.
∙ ലമീൻ യമാൽഇരുപതു വയസ്സാകും മുൻപു ലോകകപ്പ്, യൂറോ കപ്പ് ഫൈനലുകളിൽ കളിക്കുകയും കിരീടം നേടുകയും ചെയ്ത ആദ്യ താരമാണു ലമീൻ യമാൽ. ലോകകപ്പിൽ നേടിയത് ഒരു ഗോളാണെങ്കിലും സ്പെയിനിന്റെ കിരീടവിജയത്തിൽ ലമീൻ യമാലിന്റെ പങ്കു നിർണായകമാണ്. ബാർസിലോന ക്ലബ്ബിനെ സ്പാനിഷ് ലാ ലിഗ കിരീടജേതാക്കളാക്കുന്നതിലും യമാൽ മുഖ്യപങ്കുവഹിച്ചു.
∙ ലയണൽ മെസ്സി8 തവണ ബലോൻ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള ലയണൽ മെസ്സി ഇക്കുറിയും രംഗത്തുണ്ട്. ലോകകപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കിലിയൻ എംബപെയുടെ പ്രകടനത്തിനു മുന്നിൽ നഷ്ടമായെങ്കിലും അർജന്റീനയെ ഫൈനൽ വരെയെത്തിച്ച നായകമികവാണ് മെസ്സിയെ ശ്രദ്ധേയനാക്കുന്നത്. അൾജീരിയയ്ക്കെതിരെ നേടിയ ഹാട്രിക് ഉൾപ്പെടെ ലോകകപ്പിൽ 8 ഗോളുകളും 4 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി. കഴിഞ്ഞ 19 ബലോൻ ദ് ഓർ വിജയികളിൽ നാലു പേർ മാത്രമാണ് അതേ വർഷം ചാംപ്യൻസ് ലീഗ്, ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക കിരീടങ്ങൾ നേടാത്തവർ. അതിൽ മൂന്നും മെസ്സിയായിരുന്നു.
∙ കിലിയൻ എംബപെരണ്ടു തവണ ലോകകപ്പ് ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യതാരമാണ് കിലിയൻ എംബപെ. ലോകകപ്പ് ചരിത്രത്തിലെ ടോപ്സ്കോററും ഫ്രാൻസ് ക്യാപ്റ്റൻ എംബപെയാണിപ്പോൾ. എന്നാൽ, ലോകകപ്പിൽ കിരീടം നേടാൻ ഫ്രാൻസിനായില്ല. സ്പാനിഷ് ലാ ലിഗയിൽ, എംബപെയുടെ ക്ലബ്ബായ റയൽ മഡ്രിഡിനും കിരീടങ്ങളില്ല. ഈ രണ്ടു കാര്യങ്ങളും എംബപെയ്ക്കു തിരിച്ചടിയാണ്.
∙ ഹാരി കെയ്ൻക്ലബ് ഫുട്ബോളിൽ ഏറ്റവും മികച്ച സീസണായിരുന്നു ബയൺ മ്യൂണിക് താരം ഹാരി കെയ്നിന്റേത്. എന്നാൽ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കാൻ ക്യാപ്റ്റൻ കെയ്നിനു സാധിച്ചില്ല. ബയൺ മ്യൂണിക്കിനായി 51 കളിയിൽ 61 ഗോളുകൾ നേടാൻ മുപ്പത്തിരണ്ടുകാരൻ കെയ്നിനായി. ലോകകപ്പിൽ ആറു ഗോളുകൾ നേടിയ കെയ്ൻ നയിച്ച ഇംഗ്ലണ്ട് ടീം സെമിയിൽ അർജന്റീനയോടു തോൽവി വഴങ്ങിയതു തിരിച്ചടിയായി. അവസാന രണ്ടു മത്സരങ്ങളിൽ ഫോമിലേക്കുയരാൻ കെയ്നിനു സാധിച്ചതുമില്ല.
∙ റോഡ്രി2024ലെ ബലോൻ ദ് ഓർ ജേതാവായ റോഡ്രി വീണ്ടുമൊരിക്കൽക്കൂടി വെള്ളിവെളിച്ചത്തിലേക്ക്. ലോകകപ്പ് ട്രോഫിയേറ്റുവാങ്ങിയ സ്പെയിൻ ക്യാപ്റ്റൻ ടൂർണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണു നടത്തിയത്. അതിനു മുൻപു ക്ലബ് സീസണിൽ പരുക്കുകാരണം കുറച്ചു മത്സരങ്ങളേ റോഡ്രിക്കു കളിക്കാനായിരുന്നുള്ളൂ. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചതു റോഡ്രിയെ ബലോൻ ദ് ഓർ മത്സരരംഗത്തും ശ്രദ്ധേയനാക്കുന്നു.
English Summary:






English (US) ·