Published: July 08, 2026 04:10 PM IST
1 minute Read
ജർമൻ എതിരാളിയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി വിമ്പിൾഡൻ ടെന്നിസിൽ തുടർച്ചയായ അഞ്ചാം തവണയും ഇറ്റലിയുടെ യാനിക് സിന്നർ സെമിയിൽ. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ യാൻ ലിന്നാർഡ് സ്ട്രഫിനെ നിലവിലെ ജേതാവായ സിന്നർ 7–5, 7–6, 6–3നു തോൽപിച്ചു. 46 മിനിറ്റ് നീണ്ട ആദ്യ സെറ്റ് പോരാട്ടം 7–5നു ടോപ് സീഡ് താരമായ സിന്നർ അനായാസം പിടിച്ചെടുത്തെങ്കിലും രണ്ടാം സെറ്റിൽ അടിപതറി. ഒരു ഘട്ടത്തിൽ സ്ട്രഫ് 5–4നു മുന്നിട്ടു നിന്നെങ്കിലും മത്സരം ടൈ ബ്രേക്കിലേക്ക് നീണ്ടതോടെ നഷ്ടമായ താളവും സെറ്റും സിന്നർ സ്വന്തമാക്കി.
ടൂർണമെന്റിൽ ഉടനീളം 100 എയ്സുകൾ പായിച്ച് ക്വാർട്ടറിൽ എത്തിയ മുപ്പത്തിയാറുകാരൻ സ്ട്രഫ്, ഈ മത്സരത്തിലും 12 എയ്സുകൾ തൊടുത്തെങ്കിലും അതൊന്നും ഇരുപത്തിനാലുകാരൻ സിന്നറിനെ കീഴടക്കാൻ മതിയാവുന്നതായിരുന്നില്ല.
വനിതാ സിംഗിൾസ് ക്വാർട്ടർ പോരാട്ടത്തിൽ യുഎസ് താരം കൊക്കോ ഗോഫ് നാട്ടുകാരിയായ ജെസിക്ക പെഗുലയെ കീഴടക്കി കരിയറിൽ ആദ്യമായി വിമ്പിൾഡൻ സെമിയിൽ കടന്നു. വനിതാ ഡബിൾസിൽ പങ്കാളിയായിരുന്ന പെഗുലയെ 4-6, 6-3, 6-3നാണു ഗോഫ് തോൽപിച്ചത്. ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷമാണ് രണ്ട് തവണ ഗ്രാൻസ്‌ലാം ജേതാവായ ഗോഫ് വിജയം സ്വന്തമാക്കിയത്.
English Summary:





English (US) ·