ടെഹ്റാൻ ∙ യുദ്ധ സാഹചര്യവും യുഎസുമായുള്ള നയതന്ത്ര പ്രശ്നങ്ങളും കാരണം ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. ഇറാനു നേരെ നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, ലോകകപ്പിൽനിന്നു പിൻവാങ്ങുന്നതിനെക്കുറിച്ച് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ യുഎസ് ആതിഥേയത്വം വഹിക്കുന്ന ഒരു ടൂർണമെന്റിൽ കളിക്കുന്നത് ഉചിതമല്ലെന്നാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കിയത്.
ജൂണിൽ ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് ഇറാനിൽ യുഎസും ഇസ്രയേലും സംയുക്ത ആക്രണം നടത്തിയത്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായിട്ടാണ് ലോകകപ്പ് ടൂർണമെന്റ്. ഇറാനിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് ഫിഫ അറിയിച്ചു. എല്ലാ ടീമുകളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ അന്തിമമായ ഒരു അഭിപ്രായം പറയാൻ കഴിയില്ലെന്നും ഫിഫ സെക്രട്ടറി ജനറൽ മാറ്റിയാസ് ഗ്രാഫ്സ്ട്രോം അറിയിച്ചു.
2025 ഡിസംബറിൽ വാഷിങ്ടനിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് ഇറാൻ ബഹിഷ്കരിച്ചിരുന്നു. ഇറാന്റെ ഫുട്ബോൾ മേധാവികൾക്കും കോച്ചിനും യുഎസ് വീസ നിഷേധിച്ചതിനെ തുടർന്നായിരുന്നു ഈ തീരുമാനം. അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ പുതിയ യാത്രാ വിലക്കിൽ ഇറാൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, കായിക താരങ്ങൾക്കും കോച്ചുമാർക്കും ഇതിൽ ഇളവ് നൽകുമെന്ന് അറിയിച്ചിരുന്നു. എങ്കിലും ഉദ്യോഗസ്ഥർക്ക് വീസ ലഭിക്കാത്തത് ഇപ്പോഴും വലിയ പ്രതിസന്ധിയാണ്.
ഏഷ്യൻ ഫുട്ബോൾ കോൺഫഡറെഷനിൽ പങ്കെടുത്താണ് ഇറാൻ ലോകകപ്പിന് യോഗ്യത നേടിയത്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഉൾപ്പെട്ടിരിക്കുന്നത്. ന്യൂസീലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഇറാൻ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങുകയാണെങ്കിൽ, അവർക്ക് പകരം ഏഷ്യൻ മേഖലയിൽ നിന്നുള്ള മറ്റൊരു രാജ്യത്തെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഫിഫ നിയമപ്രകാരം ലോകകപ്പില്‍ നിന്ന് ഒരു രാജ്യം പിൻമാറിയാൽ ആ കോൺഫെഡറേഷനിലെ ഏറ്റവും ഉയർന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നൽകാം. അങ്ങനെയെങ്കിൽ യുഎഇയ്ക്ക് അവസരം ലഭിക്കാനാണ് സാധ്യത. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല. മറ്റൊരു സാധ്യതയനുസരിച്ച് ഇറാനു പകരം ഇറാഖിനെ കളിപ്പിപ്പിക്കുകയും ഇറാഖിന് പകരം യുഎഇയെ ഇന്‍റര്‍ കോണ്ടിനെന്‍റൽ പ്ലേ-ഓഫ് കളിപ്പിക്കുകയും ചെയ്യുക എന്നതാണ്.
English Summary:







English (US) ·