Published: March 14, 2026 08:15 AM IST
1 minute Read
ന്യൂഡൽഹി ∙ വിരമിക്കൽ മത്സരം പോലുമില്ലാതെ സൂപ്പർ താരം യുവരാജ് സിങ് ഇന്ത്യൻ ടീമിൽനിന്നു പുറത്തായതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എപ്പോഴും പ്രതിസ്ഥാനത്തുള്ളയാളാണ് മുൻ നായകൻ എം.എസ്.ധോണി. തന്റെ മകന്റെ കരിയർ അവസാനിപ്പിച്ച ധോണിക്കെതിരെ കടുത്ത വിമർശനങ്ങളുമായി യുവരാജിന്റെ പിതാവ് യോഗ്‍രാജ് സിങ് അടുത്തിടെ വീണ്ടും രംഗത്തെത്തിയിരുന്നു. എന്നാൽ, യുവരാജിനെ ടീമിൽനിന്നു തഴഞ്ഞതിൽ ധോണിക്കു പങ്കില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ചീഫ് സിലക്ടർ സന്ദീപ് പാട്ടീൽ.
കരിയറിന്റെ ഒരു ഘട്ടത്തിലും യുവരാജിനെ പുറത്താക്കണമെന്നു ധോണി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ സന്ദീപ് പാട്ടീൽ വ്യക്തമാക്കി.‘‘മോശം ഫോമാണ് യുവരാജിനെ ടീമിനു പുറത്താക്കിയത്. അതു സിലക്ടർമാരുടെ തീരുമാനമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സിലക്‌ഷൻ കമ്മിറ്റിയിൽ ധോണിക്ക് പൂർണ വിശ്വാസമായിരുന്നു. കമ്മിറ്റിയുടെ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല.’’ 4 വർഷം ഇന്ത്യൻ ചീഫ് സിലക്ടറായിരുന്ന സന്ദീപ് പാട്ടീൽ വ്യക്തമാക്കി.
2011 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയശിൽപിയായിരുന്ന യുവരാജ് 2017 ജൂണിലാണ് അവസാന മത്സരം കളിച്ചത്. വിടവാങ്ങൽ മത്സരംപോലും ഇല്ലാതെ 2019ൽ യുവി ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. യുവരാജിന്റെ പുറത്താകലിൽ ധോണിക്കു പങ്കുണ്ടെന്ന് വ്യാപകമായ ആരോപണമുണ്ടായിരുന്നു.
സച്ചിനെയും പുറത്താക്കാൻ ബിസിസിഐ ഒരുങ്ങി
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കും മുൻപേ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറെ പുറത്താക്കാനും ബിസിസിഐ ആലോചിച്ചിരുന്നതായി സന്ദീപ് പാട്ടീൽ വ്യക്തമാക്കി. മോശം ഫോമിനെത്തുടർന്ന് 2012ൽ സച്ചിനെ ടീമിൽനിന്നു പുറത്താക്കാനും പകരക്കാരെ കണ്ടെത്താനും ആലോചന തുടങ്ങി. ഇക്കാര്യം ഞാൻ തന്നെ സച്ചിനെ അറിയിച്ചപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. അതിനുശേഷമാണ് സച്ചിൻ വിരമിക്കലിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാൻ തുടങ്ങിയത്. 2012 ഡിസംബറിൽ ഏകദിനത്തിൽനിന്നു വിരമിച്ച സച്ചിൻ 2013 നവംബർ വരെ ടെസ്റ്റ് ടീമിൽ തുടരാൻ താൽപര്യം പ്രകടിപ്പിച്ചു. സിലക്ഷൻ കമ്മിറ്റി അത് അംഗീകരിച്ചു– സന്ദീപ് പാട്ടീൽ പറഞ്ഞു.
English Summary:







English (US) ·