രക്ഷിക്കാൻ പിആർ ഇല്ല, സിസ്റ്റവും ഒപ്പമില്ല, അജിൻക്യയെന്ന പരാതികളില്ലാത്ത പോരാളി; ഇങ്ങനെയൊരു താരം ഇനിയുണ്ടാകുമോ?

1 month ago 5

ക്രിക്കറ്റ് മൈതാനത്ത് ആരവങ്ങൾ ഉയരുമ്പോൾ, ക്യാമറക്കണ്ണുകൾ ആഘോഷങ്ങളുടെ തിളക്കത്തിൽ ആറാടുമ്പോൾ, എവിടെയോ ഒരു കോണിൽ അത്രമേൽ ശാന്തനായി, ഭാവവ്യത്യാസങ്ങളില്ലാതെ നിൽക്കുന്ന ഒരു രൂപമുണ്ടായിരുന്നു – അജിൻക്യ രഹാനെ! ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയധികം ആദരിക്കപ്പെടുകയും എന്നാൽ അതിലേറെ അർഹിച്ച അംഗീകാരങ്ങൾ നിശബ്ദമായി നിഷേധിക്കപ്പെടുകയും ചെയ്ത മറ്റൊരു ക്രിക്കറ്ററുണ്ടാകില്ല. വലിയ കോലാഹലങ്ങളോ, സോഷ്യൽ മീഡിയയിലെ ആർപ്പുവിളികളോ ഇല്ലാതെ, ഇന്ത്യൻ ക്രിക്കറ്റിലെ ആ 'നിശബ്ദ യോദ്ധാവ്' തന്റെ കരിയറിന് തിരശ്ശീലയിടുമ്പോൾ അത് വെറുമൊരു വിരമിക്കലല്ല, മറിച്ച് ക്രിക്കറ്റിലെ ഒരു സൗമ്യയുഗത്തിന്റെ അവസാനമാണ്.

What you should work next

∙ ഡൊംബിവ്‌ലിയിലെ ട്രെയിൻ ശബ്ദങ്ങളിൽ നിന്ന് തുടങ്ങിയ സ്വപ്നം

ഒരു താരത്തിന്റെ വ്യക്തിത്വം രൂപപ്പെടുന്നത് അയാൾ നടന്നുവന്ന വഴികളിലൂടെയാണ്. മുംബൈയിലെ ഡൊംബിവ്‌ലിയിൽ നിന്ന് ശിവജി പാർക്കിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക്, തിരക്കുപിടിച്ച ലോക്കൽ ട്രെയിനുകളിൽ വിയർത്തൊലിച്ച് യാത്ര ചെയ്തിരുന്ന ആ പഴയ കൗമാരക്കാരൻ എന്നും രഹാനെയിൽ ജീവിച്ചിരുന്നു. കൃത്യനിഷ്ഠയും അച്ചടക്കവുമായിരുന്നു അയാളുടെ നിക്ഷേപം. ഒരു ട്രെയിൻ വൈകിയാൽ പരിശീലനം മുടങ്ങുമെന്ന തിരിച്ചറിവ് നൽകിയ പാഠങ്ങൾ, പിന്നീട് ടെസ്റ്റ് ക്രിക്കറ്റിന്റെ കഠിനമായ നിമിഷങ്ങളിലും അയാളെ പതറാതെ നിർത്താൻ സഹായിച്ചു. മുംബൈ ക്രിക്കറ്റിന്റെ പരമ്പരാഗത തനിമ നെഞ്ചിലേറ്റിയ രഹാനെ, ഡ്രസ്സിങ് റൂമിന്റെ പവിത്രതയെ എന്നും ആദരിച്ചു. ടീമിന് മുകളിലല്ല താനെന്ന ബോധം അയാളെപ്പോഴും കാത്തുസൂക്ഷിച്ചു. രാഹുൽ ദ്രാവിഡിന്റെ കൂടെ രാജസ്ഥാൻ റോയൽസിൽ ചെലവഴിച്ച മണിക്കൂറുകളും, പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടിലിരുന്ന് പങ്കുവച്ച ചിന്തകളും രഹാനെയെ എന്നത്തേക്കുമായി ഒരു 'ക്ലാസിക്' ബാറ്ററാക്കി മാറ്റി.

∙ പ്രതിസന്ധികളിലെ രക്ഷകൻ

ബാറ്റിങ് നിരയിൽ ഒരു രക്ഷകന്റെ ആവശ്യമുണ്ടാവുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻമാർ ആദ്യം തിരഞ്ഞത് രഹാനെയുടെ മുഖമായിരുന്നു. ടീം തകർന്നുതരിപ്പണമാകുന്ന ഘട്ടങ്ങളിലാണ് അജിൻക്യയിലെ യഥാർഥ പോരാളി ഉണർന്നത്.

What you should work next

∙ 2014 ലോർഡ്‌സ്: ടീം 145/7 എന്ന നിലയിൽ ആടിയുലഞ്ഞപ്പോൾ ഇംഗ്ലിഷ് പേസർമാരെ സധൈര്യം നേരിട്ട് രഹാനെ നേടിയ ആ കൗണ്ടർ-അറ്റാക്കിങ് സെഞ്ചറി (103) ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിദേശ ഇന്നിങ്സുകളിലൊന്നാണ്.

∙ 2015 ഡൽഹി ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരു ഇന്നിങ്സുകളിലും സെഞ്ചറി നേടി സ്വന്തം മണ്ണിലും താൻ അവിഭാജ്യ ഘടകമാണെന്ന് തെളിയിച്ചു.

∙ 2016 ഇൻഡോർ: ന്യൂസീലൻഡിനെതിരെ തന്റെ ഉയർന്ന ടെസ്റ്റ് സ്കോറായ 188 റൺസ് നേടുമ്പോഴും രഹാനെ പറഞ്ഞത് ഇങ്ങനെയായിരുന്നു, "ഫോമിലല്ലാതെ ബുദ്ധിമുട്ടുമ്പോഴും കളിയെ ആസ്വദിക്കാൻ കഴിയണം. തടസ്സങ്ങളെ അതിജീവിക്കുമ്പോഴാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ യഥാർഥ മനോഹാരിത നമ്മൾ അറിയുന്നത്."

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നീ കഠിനമായ വിദേശ പിച്ചുകളിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറിയത് രഹാനെ എന്ന ശാന്തനായ മുംബൈക്കാരനായിരുന്നു. "അജിൻക്യ എപ്പോഴും ടീമിന്റെ ആവശ്യത്തിനനുസരിച്ച് സ്വയം ഇല്ലാതാകുന്ന വ്യക്തിത്വമായിരുന്നു. ടീം ആക്രമിക്കാൻ ആവശ്യപ്പെട്ടാൽ അങ്ങനെ, പ്രതിരോധിക്കാൻ ആവശ്യപ്പെട്ടാൽ ഒരു പാറപോലെ അവൻ ഉറച്ചുനിന്നു."

rahane-1

രഹാനെ കുടുംബത്തോടൊപ്പം

∙ 36ൽ നിന്ന് മെൽബണിലേക്കും ഗാബയിലേക്കും: ചരിത്രമെഴുതിയ നായകൻ

രഹാനെ എന്ന നായകനെ ക്രിക്കറ്റ് ലോകം എക്കാലവും ഓർമിക്കുന്നത് 2020-21-ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലൂടെയായിരിക്കും. അഡ്‍ലെയ്ഡിൽ വെറും 36 റൺസിന് ഓൾഔട്ടായി ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ നിമിഷം. പതിവ് നായകൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നു. പേസ് നിരയിലെ പ്രധാനികൾക്ക് പരുക്കേൽക്കുന്നു. ക്രിക്കറ്റ് ലോകം മുഴുവൻ ഇന്ത്യയുടെ നാണംകെട്ട വൈറ്റ്‌വാഷ് പ്രവചിച്ച സമയം. അവിടേക്കാണ് വലിയ ആർപ്പുവിളികളില്ലാതെ രഹാനെ ക്യാപ്റ്റൻ തൊപ്പിയണിയുന്നത്.

What you should work next

മെൽബണിൽ നടന്ന അടുത്ത ടെസ്റ്റിൽ, സമ്മർദത്തിന്റെ കൊടുമുടിയിൽ നിന്ന് രഹാനെ നേടിയ ആ മാച്ച് വിന്നിങ് സെഞ്ചറി വെറുമൊരു ബാറ്റിങ് പ്രകടനമായിരുന്നില്ല, മറിച്ച് തകർന്നുപോയ ഒരു ടീമിന്റെ ആത്മവീര്യത്തെ തിരികെ പിടിക്കലായിരുന്നു. ഒരു വാക്കു കൊണ്ടുപോലും എതിരാളികളെ അധിക്ഷേപിക്കാതെ, ശാന്തമായ തന്ത്രങ്ങളിലൂടെ ഓസ്‌ട്രേലിയൻ ആധിപത്യത്തെ അയാൾ തകർത്തെറിഞ്ഞു. ഒടുവിൽ ഗാബയിലെ ഓസ്‌ട്രേലിയൻ കോട്ട തകർത്ത് ഇന്ത്യ ചരിത്ര വിജയം നേടുമ്പോൾ, ആ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും യുവതാരങ്ങൾക്ക് നൽകി നിശബ്ദനായി പിന്നിലേക്ക് മാറിനിൽക്കാൻ രഹാനെക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ.

∙ സിസ്റ്റത്തിന്റെ പിന്തുണയില്ലാത്ത പോരാളി

85 ടെസ്റ്റുകളിൽ നിന്ന് 5,077 റൺസും 12 സെഞ്ചറികളും നേടിയിട്ടും രഹാനെയ്ക്ക് അർഹിച്ച പല അംഗീകാരങ്ങളും ലഭിച്ചിട്ടില്ലെന്ന് പറയാം. കരിയറിന്റെ അവസാന ഘട്ടങ്ങളിൽ ഫോം ഔട്ട് വന്നപ്പോൾ സിസ്റ്റത്തിൽ നിന്നും സിലക്ടർമാരിൽ നിന്നും അർഹിച്ച പിന്തുണ അയാൾക്ക് ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ദീർഘകാല പരിശീലകൻ പ്രവീൺ ആമ്രെ വേദനയോടെ ഓർക്കുന്നു. 100 ടെസ്റ്റുകൾ കളിക്കാൻ പൂർണ യോഗ്യതയുണ്ടായിരുന്ന ഒരു കളിക്കാരന്, അർഹിച്ച യാത്രയയപ്പ് പോലും ഗ്രൗണ്ടിൽ ലഭിക്കാതെ പോയത് ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ നഷ്ടമാണ്. 

What you should work next

തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടോ, ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിനോടോ രഹാനെ ഒരിക്കലും പരസ്യമായി പരാതി പറഞ്ഞില്ല. പരാതിപ്പെടാത്ത ആ സ്വഭാവം ഒരുപക്ഷേ ആളുകൾ അയാളെ 'ടേക്കൺ ഫോർ ഗ്രാന്റഡ്' ആയി എടുക്കാൻ കാരണമായിരുന്നിരിക്കാം. എന്നിട്ടും, ടീമിൽ നിന്ന് പുറത്തായപ്പോഴൊക്കെ രഹാനെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയി. രഞ്ജി ട്രോഫിയിൽ റൺസടിച്ചുകൂട്ടി, മുംബൈയെ ചാംപ്യന്മാരാക്കി, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും പുതിയ ശൈലിയിൽ ബാറ്റ് വീശി വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. തളരാൻ മനസ്സില്ലാത്ത ആ മനസ്സ് തന്നെയാണ് അയാളെ വേറിട്ടതാക്കുന്നത്.

∙ പബ്ലിസിറ്റിയില്ലാത്ത സ്നേഹം, പ്രശംസകളില്ലാത്ത നിശബ്ദത

ഇന്നത്തെ ക്രിക്കറ്റ് ലോകം സോഷ്യൽ മീഡിയ തന്ത്രങ്ങൾക്കും പിആർ ഏജൻസികൾക്കും പിന്നാലെ പായുമ്പോൾ, രഹാനെ അതിൽ നിന്നെല്ലാം വേറിട്ടുനിന്നു. പരമ്പരകൾ നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുക, സ്വന്തം കളിയിലും കുടുംബത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു അയാളുടെ രീതി.

തന്റെ വിരമിക്കൽ സന്ദേശത്തിൽ രഹാനെ കുറിച്ച ആ വരികൾ മാത്രം മതി അയാളിലെ കളിക്കാരനെ മനസ്സിലാക്കാൻ: "ഞാൻ എന്നും ഒരു ലളിതമായ നിയമത്തിൽ വിശ്വസിച്ചു, എപ്പോഴും എന്റെ രാജ്യത്തെയും ടീമിനെയും എനിക്ക് മുൻപിൽ പ്രതിഷ്ഠിക്കുക."

∙ അവസാനമായി ഒരു സല്യൂട്ട്...

അജിങ്ക്യ രഹാനെ വിടവാങ്ങുന്നത് വലിയ റെക്കോർഡുകളുടെ ഭാരവുമായായിരിക്കില്ല. ഇന്ത്യയുടെ ബാറ്റിങ് സ്തൂപങ്ങളിൽ അയാളുടെ പേര് കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ടാകില്ല. എന്നാൽ, ടീം ഏറ്റവും വലിയ പ്രതിസന്ധിയിലായപ്പോഴൊക്കെ തണലായി മാറിയ, സഹതാരത്തിന് വേണ്ടി സ്വന്തം വിക്കറ്റോ നേട്ടങ്ങളോ മാറ്റിവയ്ക്കാൻ മടിക്കാത്ത ഒരു യഥാർഥ ടീം പ്ലെയറായിരുന്നു അയാൾ. രഹാനെയെപ്പോലെ ഒരു താരത്തെ ഇനി ഇന്ത്യൻ ക്രിക്കറ്റിനു ലഭിക്കുമോ? സംശയമാണ്. നായകനായും, മികച്ച സ്ലിപ്പ് ഫീൽഡറായും, രക്ഷകനായ ബാറ്ററായും ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സേവനങ്ങൾക്ക് നന്ദി. മൈതാനത്തെ നിശബ്ദതകളിലൂടെ നടന്നുപോയ ആ അച്ചടക്കമുള്ള പോരാളിക്ക്, കായികലോകത്തിന്റെ ഹൃദയം നിറഞ്ഞ സല്യൂട്ട്!

English Summary:

The Silent Warrior: Ajinkya Rahane's Illustrious Cricket Journey

Read Entire Article