രഞ്ജിയിൽ തലക്കളി! കർണാടക ഫീൽഡറെ തലകൊണ്ടിടിച്ച് കശ്മീർ ക്യാപ്റ്റൻ, സീനിയറെ അപമാനിച്ചെന്ന് ന്യായീകരണം!

3 weeks ago 5

മനോരമ ലേഖകൻ

Published: February 26, 2026 08:00 AM IST Updated: February 26, 2026 08:20 AM IST

1 minute Read

കർണാടക ഫീൽഡർ അനീഷിനെ തലകൊണ്ടിടിക്കുന്ന ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്ര (വലത്).
കർണാടക ഫീൽഡർ അനീഷിനെ തലകൊണ്ടിടിക്കുന്ന ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്ര (വലത്).

ഹുബ്ബള്ളി (കർണാടക) ∙ ഫുട്ബോൾ മത്സരങ്ങൾക്കിടെ മാത്രം കണ്ടുശീലിച്ച ഹെഡ്ബട്ടിന് (തലകൊണ്ട് ഇടിക്കുക) വേദിയായി രഞ്ജി ട്രോഫി ഫൈനൽ. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ, ജമ്മു ക്യാപ്റ്റൻ പരസ് ദോഗ്രയാണ് ‘തലതെറിച്ച’ കളിക്കു മുതിർന്നത്. ജമ്മു ഇന്നിങ്സിന്റെ 101–ാം ഓവറിലായിരുന്നു സംഭവം. കർണാടക പേസർ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ദോഗ്ര ബൗണ്ടറി നേടി. പിന്നാലെ സില്ലി പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന കർണാടകയുടെ സബ്സ്റ്റിറ്റ്യൂട്ട് താരം കെ.വി.അനീഷ്, ദോഗ്രയോട് എന്തോ പറഞ്ഞു. ഇതിൽ പ്രകോപിതനായ ജമ്മു ക്യാപ്റ്റൻ, അനീഷിന്റെ അരികിലേക്കു നടന്നെത്തി തലകൊണ്ട് ഇടിക്കുകയായിരുന്നു.

ഉടൻ കർണാടക താരം മയാങ്ക് അഗർവാൾ എത്തി ഇരുവരെയും പിടിച്ചുമാറ്റി. പിന്നാലെ അംപയർമാർ ഇടപെട്ട് രംഗം തണുപ്പിച്ചു. കർണാടക ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ ഉൾപ്പെടെ ദോഗ്രയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തി. പരാതിയിൽ മത്സരശേഷം നടപടി എടുക്കാമെന്ന് അംപയർമാർ ഉറപ്പുനൽകിയതോടെ കളി തുടർന്നു. രണ്ടാം ദിവസത്തെ കളി അവസാനിച്ചതിനു പിന്നാലെ ദോഗ്രയ്ക്കു മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയതായി ബിസിസിഐ അറിയിച്ചു.

ദോഗ്രയെ അനീഷ് ആക്ഷേപിച്ചെന്ന് ജമ്മു

രഞ്ജി ട്രോഫി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ പരസ് ദോഗ്രയെ അനീഷ് മനഃപൂർവം ആക്ഷേപിച്ചെന്നും ഇതാണ് നാൽപത്തൊന്നുകാരൻ ദോഗ്രയെ ചൊടിപ്പിച്ചതെന്നും ജമ്മു ടീം അധികൃതർ ആരോപിച്ചു. പ്രസിദ്ധിന്റെ ഓവറിൽ ദോഗ്രയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയാണ് പന്ത് ബൗണ്ടറിയിലേക്കു പോയത്. പിന്നാലെ, ‘ഇയാളാണോ വലിയ കളിക്കാരൻ. ഇയാൾ എങ്ങനെ 10,000 റൺസ് നേടിയെന്നു മനസ്സിലാകുന്നില്ല. ബാറ്റ് പിടിക്കാൻ പോലും അറിയില്ലെന്നു തോന്നുന്നു’ എന്ന് അനീഷ് പറഞ്ഞതായി ജമ്മു ടീം ആരോപിച്ചു. ഇത്രയും സീനിയറായ ഒരു താരത്തെ ഇങ്ങനെ ആക്ഷേപിക്കുന്നതു ശരിയല്ലെന്നും ഇതാണ് പ്രശ്നത്തിലേക്കു നയിച്ചതെന്നുമാണ് ജമ്മു ടീമിന്റെ വിശദീകരണം.

ഇതൊന്നും അത്ര കാര്യമാക്കേണ്ട: ദോഗ്ര

കർണാടക ഫീൽഡറെ തലകൊണ്ടിടിച്ച സംഭവം അത്ര വലിയ കാര്യമാക്കേണ്ടെന്ന് ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്ര. അപ്പോഴത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ്. അതു പിന്നീട് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഇന്നിങ്സ് ലീഡ് വിജയികളെ തീരുമാനിക്കുന്ന രീതിയിലേക്കു കളി മാറിയതിനാൽ ഫസ്റ്റ് ഇന്നിങ്സിൽ പരമാവധി ബാറ്റ് ചെയ്യാനാകും ജമ്മു കശ്മീർ ശ്രമിക്കുകയെന്നും ദോഗ്ര പറഞ്ഞു.

പിടിമുറുക്കി ജമ്മു

രഞ്ജി ട്രോഫി ഫൈനലിൽ ആധിപത്യം ഉറപ്പിച്ച് ജമ്മു കശ്മീർ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 6ന് 527 എന്ന നിലയിലാണ് ജമ്മു. 20 റൺസുമായി ആബിദ് മുഷ്താഖും 57 റൺസുമായി സഹിൽ ലോത്രയുമാണ് ക്രീസിൽ. രണ്ടാം ദിനവും ജമ്മു അതിജീവിച്ചതോടെ, മത്സരഫലം ഇന്നിങ്സ് ലീഡിന്റെ ബലത്തിലാകും തീരുമാനിക്കപ്പെടുകയെന്ന് ഏറക്കുറെ ഉറപ്പായി. ഇതോടെ മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ ജമ്മുവിനെ ഓൾഔട്ടാക്കി, രണ്ട് ദിവസത്തിനകം ഒന്നാം ഇന്നിങ്സ് ലീഡ് നേടാനാകും കർണാടകയുടെ ശ്രമം.

2ന് 284 എന്ന സ്കോറിൽ രണ്ടാം ദിനം ആരംഭിച്ച ജമ്മുവിനായി ക്യാപ്റ്റൻ പരസ് ദോഗ്ര (70), കനയ്യ വധാവൻ (70) എന്നിവർ അർധ സെ‍ഞ്ചറി നേടി. കർണാടകയ്ക്കായി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റ് വീഴ്ത്തി. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ ജമ്മു കശ്മീർ ജേതാക്കളായാൽ അതുമൊരു ചരിത്രമാകും.

English Summary:

Ranji Trophy last lucifer saw an antithetic headbutt incidental betwixt Jammu's skipper Paras Dogra and Karnataka's substitute subordinate K.V. Aneesh. The incident, which occurred during the lucifer connected the 2nd day, led to Dogra being fined 50% of his lucifer interest by the BCCI.

Read Entire Article