Published: April 03, 2026 08:16 PM IST Updated: April 03, 2026 11:44 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പർ കിങ്സിനായുള്ള രണ്ടാം മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ മലയാളി താരം സഞ്ജു സാംസൺ. ഏഴു പന്തുകൾ നേരിട്ട സഞ്ജു ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഏഴു റൺസ് മാത്രമെടുത്താണു പുറത്തായത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിൽ രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. സേവ്യർ ബാർട്‍ലെറ്റിന്റെ ലെങ്ത് ബോൾ ഒന്നു പിന്നോട്ടുനീങ്ങി നേരിടാൻ ശ്രമിച്ച സഞ്ജുവിനു പിഴച്ചു. സഞ്ജുവിന്റെ ബാറ്റിൽ തട്ടിയ പന്ത് പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ് അനായാസം പിടിച്ചെടുത്തു. ഒരു ബൗണ്ടറി നേടിയതിനു പിന്നാലെയാണ് ചെപ്പോക്കിലെ ആരാധകരെ ഞെട്ടിച്ച് സഞ്ജു പുറത്തായത്.
രാജസ്ഥാൻ റോയൽസിനെതിരായ സീസണിലെ ആദ്യ മത്സരത്തിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഏഴു പന്തുകൾ നേരിട്ട സഞ്ജു ഒരു ഫോർ മാത്രം നേടി രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ മത്സരത്തിലും പുറത്തായത്. ആറു റൺസെടുത്ത സഞ്ജു നാന്ദ്രെ ബർഗറിന്റെ പന്തിൽ ബോൾഡാകുകയായിരുന്നു. ഈ സീസണ് മുന്നോടിയായുള്ള താരലേലത്തിനു മുൻപ് 18 കോടി രൂപ നൽകിയാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ വാങ്ങിയത്.
മത്സരത്തില്‍ അഞ്ച് വിക്കറ്റ് വിജയമാണ് പഞ്ചാബ് കിങ്സ് നേടിയത്. പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. അര്‍ധ സെഞ്ചറി നേടിയ യുവതാരം ആയുഷ് മാത്രെയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
English Summary:








English (US) ·