Published: March 25, 2026 12:05 PM IST Updated: March 25, 2026 08:50 PM IST
1 minute Read
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം രാജസ്ഥാൻ റോയൽസിനെ വമ്പൻ തുകയ്ക്കു വിറ്റ വകയില്‍ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ കുടുംബത്തിനു ലഭിക്കുക 450 കോടി രൂപ. വിശ്വസിക്കാൻ പ്രയാസമാണോ? എന്നാൽ ഇത് സത്യമാണ്. 2008 ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസണിൽ രാജസ്ഥാനെ നയിച്ചത് ഷെയ്ൻ വോണായിരുന്നു. രാജസ്ഥാന് ഐപിഎലിലെ ഏക കിരീടം നേടിക്കൊടുത്തതും വോണാണ്. രാജസ്ഥാനുമായുണ്ടാക്കിയ കരാർ പ്രകാരം പ്രതിഫലത്തിനു പുറമേ ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഓഹരിയും വോൺ ആവശ്യപ്പെട്ടിരുന്നു. ഇതാണ് വർഷങ്ങൾക്കു ശേഷം വോണിന്റെ കുടുംബത്തിന് ലോട്ടറിയായത്.
2008ൽ വോൺ രാജസ്ഥാനിലെത്തിയപ്പോൾ ക്യാപ്റ്റൻസിക്കു പുറമേ ടീമിന്റെ സമ്പൂർണ നിയന്ത്രണം താരത്തിനായിരുന്നു. ടീമിനൊപ്പം താരം കളിച്ച ഓരോ സീസണിലും 0.75 ശതമാനം ഓഹരികൾ വോണിനു ലഭിക്കുന്ന രീതിയിലായിരുന്നു കരാർ തയാറാക്കിയത്. നാലു സീസണുകൾ വോൺ രാജസ്ഥാനിൽ തുടർന്നപ്പോൾ ഉടമസ്ഥാവകാശം മൂന്നു ശതമാനമായി ഉയർന്നു. ഇപ്പോൾ രാജസ്ഥാനെ വിറ്റപ്പോൾ വോൺ കുടുംബത്തിന് 450 മുതൽ 460 കോടി രൂപ വരെ ലഭിക്കും. ഒരു സീസൺ കളിക്കാൻ 2.34 കോടിയാണ് ഓസ്ട്രേലിയൻ ഇതിഹാസത്തിന് ഫ്രാഞ്ചൈസി നൽകിയത്. നാലു സീസണുകളിൽനിന്ന് 9.36 കോടി രൂപയും താരത്തിനു ലഭിച്ചു.
യുഎസ് വ്യവസായി കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൻ ഡോളറിനാണ് (ഇന്ത്യൻ രൂപയിൽ 15,300 കോടി) രാജസ്ഥാനെ വാങ്ങിയത്. വാൾമാർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ഐപിഎലിനു ശേഷമാകും പുതിയ ഉടമകൾ ടീമിനെ ഏറ്റെടുക്കുക. മനോജ് ബദാലെയുടെ എമർജിങ് മീഡിയ ഗ്രൂപ്പാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ ഉടമകൾ. 65 ശതമാനം ഓഹരികളാണ് മനോജ് ബദാലെയുടേതായിട്ടുള്ളത്. റെഡ് ബേഡ് ക്യാപിറ്റൽ പാർട്ണേഴ്സ്, ലച്‌ലാൻ മർഡോക് എന്നിവർക്കും രാജസ്ഥാൻ ഫ്രാഞ്ചൈസിയിൽ നിക്ഷേപമുണ്ട്.
ഫ്രാഞ്ചൈസിയുടെ വിൽപനയ്ക്ക് ബിസിസിഐയുടെ അനുമതി ലഭിച്ചാൽ, 2026 സീസണ് ശേഷം വോണിന്റെ കുടുംബത്തിന് ഓഹരികൾ വിറ്റ് പണം സ്വന്തമാക്കാം. വോൺ മരിച്ചതിനു ശേഷമാണ്, 18 വർഷം മുൻപ് ഒപ്പുവച്ച കരാറിന്റെ ഗുണം കുടുംബത്തിനു ലഭിക്കുന്നത്. 2022 ൽ തായ്‍ലൻഡിൽവച്ചാണ് ഷെയ്ൻ വോൺ മരിച്ചത്. സ്വകാര്യ വില്ലയിൽ ബോധമില്ലാതെ കണ്ടെത്തിയ താരത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
English Summary:








English (US) ·