Published: May 07, 2026 11:31 AM IST Updated: May 08, 2026 08:23 AM IST
1 minute Read
ന്യൂഡൽഹി ∙ രാജ്യാന്തര മത്സരങ്ങൾക്കായി പാക്കിസ്ഥാൻ കായിക താരങ്ങൾക്ക് ഇന്ത്യയിൽ എത്താൻ അനുമതി. രണ്ടിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളിലോ, രാജ്യാന്തര മത്സരങ്ങളിലോ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനും വിലക്കില്ല. പാക്കിസ്ഥാനിൽ നിന്നുള്ള കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാജ്യത്തെത്താനുള്ള വീസ നടപടികൾ ലഘൂകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
എന്നാൽ പാക്കിസ്ഥാനിൽ നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. അതേസമയം, പാക്കിസ്ഥാനുമായി ഉഭയകക്ഷി കായിക മത്സരങ്ങൾ നടത്തില്ല എന്ന മുൻ നിലപാട് കായിക മന്ത്രാലയം ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ വേദി എവിടെയാണെന്ന് പരിഗണിക്കാതെ വിലക്ക് തുടരും. ഇന്ത്യ–പാക്ക് മത്സരങ്ങൾ മറ്റു രാജ്യത്തുവച്ച് നടത്താനുള്ള ശ്രമങ്ങൾക്കും കേന്ദ്രനയം തിരിച്ചടിയാകും.
ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം വഷളായതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ നടത്തിയിട്ടില്ല. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന ലോകകപ്പുകളിലും ഏഷ്യാകപ്പിലും മാത്രമാണ് നിലവിൽ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വരുന്നത്. 2013ൽ പാക്കിസ്ഥാന്‍ ഇന്ത്യയിൽ ട്വന്റി20 പരമ്പര കളിച്ചതാണ് അവസാന പരമ്പര. ഇക്കഴിഞ്ഞ ഏഷ്യാകപ്പിലും ലോകകപ്പിലും പാക്കിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനത്തിനും ഇന്ത്യ നിന്നിരുന്നില്ല. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോല്‍പിച്ച് നേടിയ കിരീടം ഇതുവരെ ഇന്ത്യയ്ക്കു ലഭിച്ചിട്ടില്ല. പാക്ക് മന്ത്രിയും ഏഷ്യൻ കൗൺസിൽ തലവനുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു. ഇതോടെ ട്രോഫിയുമായി നഖ്‍വി സ്റ്റേഡിയം വിട്ടു.
English Summary:







English (US) ·