Published: July 16, 2026 08:16 PM IST Updated: July 17, 2026 08:45 AM IST
1 minute Read
അറ്റ്‌ലാന്റ ∙ ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നാടകീയ വിജയം നേടിയതിന് ശേഷം ‘രാഷ്ട്രീയ ബാനർ’ ഉയർത്തിയ അർജന്റീനിയൻ താരങ്ങൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടിഷ് സർക്കാർ. രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയോടാണ് ബ്രിട്ടിഷ് സർക്കാർ അന്വേഷണം ആവശ്യപ്പെട്ടത്. ഫോക്‌ലൻഡ് യുദ്ധ പരാമർശമുള്ള ബാനറുമായി മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ വിജയം ആഘോഷിച്ചതാണ് വിമർശനങ്ങൾക്കു വഴിവച്ചത്. ‘മാൽവിനകൾ അർജന്റീനക്കാരാണ്’ എന്നെഴുതിയ ബാനറാണ് ജിയോവാനി ഉയർത്തിയത്. ഫോക്‌ലൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ് എന്നർഥം വരുന്നതാണ് ഈ വാക്കുകൾ.
What you should work next
അർജന്റീനിയൻ താരങ്ങളുടെ നടപടി തികച്ചും അനുചിതമായിരുന്നുവെന്ന് യുകെ ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ പറഞ്ഞു. ‘രാഷ്ട്രീയം ഫുട്ബോളിൽ നിന്ന് വേർപെട്ടു നിൽക്കണം എന്നത് ലോകകപ്പിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. ഇപ്പോൾ ഇത് ഫിഫയുടെ പരിഗണനയിലുള്ള വിഷയമാണ്. ഈ വിഷയത്തിൽ ഫിഫ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.’ – പീറ്റർ കൈൽ പറഞ്ഞു.
ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ മുൻ താരമായ ലോ സെൽസോയും മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ നിക്കോളാസ് ഒട്ടമെൻഡിയുമാണ് ബാനർ ഗ്രൗണ്ടിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ട്. കളി കാണാനെത്തിയെ ആരാധകരിൽ നിന്നാണ് ഇവർ ബാനർ വാങ്ങിയത്.
What you should work next
മത്സരങ്ങളിൽ രാഷ്ട്രീയ പതാകകൾ, മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് കർശനമായ നിരോധനമാണ് ഫിഫയും ഫുട്ബോളിന്റെ നിയമങ്ങൾ സ്ഥാപിക്കുന്ന രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും (ഐഎഫ്എബി) ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ അർജന്റീന താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ടീമിനു മൊത്തത്തിൽ വിലക്കേർപ്പെടുത്തണമെന്നും വാദങ്ങളുണ്ട്.
എന്താണ് ലാസ് മാൽവിനാസ് വിവാദം?
അർജന്റീനയുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 480 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബ്രിട്ടിഷ് ഓവർസീസ് പ്രദേശമായ ഫോക്ക്‌ലാൻഡ് ദ്വീപുകൾക്ക് അർജന്റീന ഉപയോഗിക്കുന്ന പേരാണ് ‘ലാസ് മാൽവിനാസ്’. ദ്വീപുകളുടെ പരമാധികാരത്തെ ചൊല്ലിയുള്ള തർക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 19-ാം നൂറ്റാണ്ടിലെ നെപ്പോളിയൻ യുദ്ധങ്ങൾ മുതൽ ആരംഭിച്ചതാണ് ഈ തർക്കം. 1774ൽ ബ്രിട്ടൻ ആദ്യം ഈ പ്രദേശം കൈവശപ്പെടുത്തി. തുടർന്ന് 1832ൽ നിയന്ത്രണം പുനഃസ്ഥാപിച്ചു.
1982ൽ അർജന്റീനയുടെ സൈനിക ഭരണകൂടം ദ്വീപുകൾ പിടിച്ചെടുക്കാൻ അധിനിവേശം ആരംഭിച്ചതോടെ സംഘർഷങ്ങൾ ഉയർന്നു. ഇത് ഫോക്ക്‌ലാൻഡ്‌സ് യുദ്ധത്തിന് കാരണമായി. ഏപ്രിൽ 2 മുതൽ ജൂൺ 14 വരെ നീണ്ടുനിന്ന സംഘർഷം അർജന്റീനിയൻ സൈന്യത്തിന്റെ കീഴടങ്ങലോടെയാണ് അവസാനിച്ചത്. ഈ പോരാട്ടത്തിൽ 649 അർജന്റീനിയൻ സൈനികരും 255 ബ്രിട്ടിഷ് സൈനികരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു.
ഫോക്ലാൻഡ് യുദ്ധം തീർത്ത ശത്രുതയുടെ അലയൊലികൾ ഇന്നും ഇരു രാജ്യങ്ങൾക്കുമിടയിലുണ്ട്. അർജന്റീന – ഇംഗ്ലണ്ട് ഫുട്ബോൾ ടീമുകൾ നേർക്കുനേർ വരുമ്പോഴൊക്കെ ഈ യുദ്ധത്തോടാണ് ആരാധകർ ഉപമിക്കാറുള്ളത്. അർജന്റീന – ഇംഗ്ലണ്ട് മത്സരങ്ങളെ ഫോക്ലാൻഡ്സ് യുദ്ധത്തിന്റെ തുടർച്ചയായിപ്പോലും ഇരു രാജ്യങ്ങളിലെയും ആരാധകർ കണക്കാക്കാറുണ്ട്.
English Summary:





English (US) ·