രാഹുല്‍ 52 പന്തിൽ 92, അവസാന പന്തുവരെ പൊരുതി ഡൽഹി ക്യാപിറ്റൽസ്; ഒടുവിൽ ഗുജറാത്തിന് ഒരു റൺ വിജയം

1 month ago 9

ഓൺലൈൻ ഡെസ്ക്

Published: April 09, 2026 12:02 AM IST

2 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.
ഡല്‍ഹി– ഗുജറാത്ത് മത്സരത്തിൽനിന്ന്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

ന്യൂഡൽഹി∙ അവസാന പന്തുവരെ നീണ്ട നാടകീയത, വൈഡിനെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ. ഒടുവിൽ ഗുജറാത്തിനു ത്രില്ലർ വിജയം. ഐപിഎൽ 2026 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ വിജയം. ഒരു റണ്ണിനാണ് ഡൽഹി ക്യാപിറ്റല്‍സിനെ ഗുജറാത്ത് തോൽപിച്ചത്. റൺ അടിസ്ഥാനമാക്കി ഒരു ടീമിന്റെ ഏറ്റവും ചെറിയ വിജയമാണിത്. ഗുജറാത്ത് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‌ 209 റൺസെടുക്കാനാണു കഴിഞ്ഞത്. രണ്ടു മത്സരങ്ങൾ ജയിച്ചുവന്ന ഡൽഹിയുടെ ആദ്യ തോൽവിയും രണ്ടു മത്സരങ്ങൾ തോറ്റ ഗുജറാത്തിന്റെ ആദ്യ വിജയവുമാണിത്.

ഓപ്പണർ കെ.എൽ. രാഹുലാണു മറുപടിയിൽ ഡൽഹിയുടെ ടോപ് സ്കോറർ. 52 പന്തുകൾ നേരിട്ട താരം 92 റൺ‍സെടുത്തു. 24 പന്തിൽ 41 റൺസ് നേടിയ പാതും നിസംഗയും 20 പന്തിൽ 41റൺസ് നേടിയ ഡേവിഡ് മില്ലറും ഡൽഹിക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യൻ താരം കെ.എൽ. രാഹുലും പതും നിസംഗയും ചേർന്ന് ഗംഭീര തുടക്കമാണു ഡൽഹിക്കു നൽ‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഡൽഹി 76 റൺസുയർത്തി. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ ഒൻപതാം ഓവറിൽ നിസംഗ പുറത്തായി. ഒരു ഭാഗത്തു രാഹുൽ തകർത്തടിക്കുമ്പോഴും മധ്യനിര തകർന്നുവീണത് ഡൽഹിക്കു തിരിച്ചടിയായി. നിതീഷ് റാണ (അഞ്ച്), സമീർ റിസ്‍വി (പൂജ്യം), അക്ഷർ പട്ടേൽ (രണ്ട്), ട്രിസ്റ്റൻ സ്റ്റബ്സ് (ഏഴ്) എന്നിവർ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. സ്കോർ 166 ൽ എത്തിയപ്പോഴാണ് രാഹുലിനെ മുഹമ്മദ് സിറാജ് ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്‍ലറുടെ കൈകളിലെത്തിക്കുന്നത്.  പരുക്കേറ്റു മടങ്ങിയ ഡേവിഡ് മില്ലർ, വീണ്ടും ബാറ്റിങ്ങിനിറങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അവസാന 12 പന്തുകളിൽ 36 റൺസാണു ഡൽഹിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

miller

ഡല്‍ഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലർ ബാറ്റിങ്ങിനിടെ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

സിറാജ് എറിഞ്ഞ 19–ാം ഓവറിൽ ഡേവിഡ് മില്ലറും വിപ്രജ് നിഗവും ചേർന്ന് 23 റൺസ് അടിച്ചുകൂട്ടിയതോടെ അവസാന ആറു പന്തുകളിൽ ഡൽഹിക്ക് 13 റൺസ് കൂടി മതിയായിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ പന്ത് വിപ്രജ് നിഗം ബൗണ്ടറി കടത്തിയെങ്കിലും അടുത്ത പന്തിൽ ഗിൽ ക്യാച്ചെടുത്ത് ഡൽഹി യുവതാരത്തെ പുറത്താക്കി. ബാറ്റിങ്ങിനിറങ്ങിയ കുൽദീപ് യാദവ് സിംഗിൾ എടുത്ത് മില്ലർക്ക് സ്ട്രൈക്ക് കൈമാറി. അവസാന മൂന്നു പന്തുകളിൽ ഡൽഹിക്കു വേണ്ടത് എട്ടു റൺസ്. നാലാം പന്ത് ലോങ് ഓഫിനു മുകളിലൂടെ സിക്സർ പറത്തി മില്ലർ ഡൽഹിയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. എന്നാൽ പ്രസിദ്ധിന്റെ അഞ്ചാം പന്ത് ഡോട്ട് ബോളായി. അവസാന പന്തിൽ ഡൽഹിക്കു വിജയത്തിലേക്ക് വേണ്ടത് രണ്ട് റൺസ്. എന്നാൽ കുൽദീപ് റൺഔട്ടായി. നാടകം അവിടെയും തീർന്നില്ല, ഡേവിഡ് മില്ലറിനെതിരെ എറിഞ്ഞത് വൈഡാണെന്ന സംശയത്തിൽ ഡൽഹി റിവ്യൂവിനു പോയി. തേർഡ് അംപയർ പരിശോധനകൾക്കു ശേഷം വൈഡല്ലെന്നു വിധിച്ചതോടെ ഗുജറാത്തിന് ഒരു റൺ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണു നേടിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. 45 പന്തിൽ ഏഴു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയ ഗിൽ, 70 റൺസുമായി പുറത്താകാതെനിന്നു. ഗുജറാത്തിനായി വാഷിങ്ടൻ സുന്ദർ (32 പന്തിൽ 55), ജോസ് ബട്‌‌ലർ (27 പന്തിൽ 52) എന്നിവരും അർധ സെഞ്ചറികൾ നേടി.

സ്കോർ 19ൽ നിൽക്കെ ഓപ്പണർ സായ് സുദർശനെ (12) നഷ്ടമായെങ്കിലും ഗുജറാത്തിന് ക്യാപ്റ്റൻ ഗില്ലിന്റെയും ജോസ് ബട്‍ലറുടെയും ഇന്നിങ്സുകൾ കരുത്തായി. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റൺസടിച്ച ഗുജറാത്ത്, 9.5 ഓവറിൽ 100 പിന്നിട്ടു. സ്കോർ 79ല്‍ നിൽക്കെ ജോസ് ബട്‌ലറെ കുൽദീപ് യാദവ് ബോൾഡാക്കി. ക്യാപ്റ്റൻ ഗില്‍ തകർത്തടിച്ചതോടെ ഗുജറാത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സ്കോർ 183ൽ നിൽക്കെ ലുങ്കി എൻഗിഡിയുടെ പന്തില്‍ നിതീഷ് റാണ ക്യാച്ചെടുത്ത് ഗിൽ‍ പുറത്തായി. വാഷിങ്ടൻ സുന്ദറിനെ മുകേഷ് കുമാറാണു മടക്കിയത്. ഗുജറാത്ത് നിരയിൽ ഗ്ലെൻ ഫിലിപ്സും (14), രാഹുൽ തെവാത്തിയയും പുറത്താകാതെനിന്നു.

rahul

അർധ സെഞ്ചറി നേടിയ കെ.എൽ. രാഹുൽ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

English Summary:

Indian Premier League, Delhi Capitals vs Gujarat Titans Match Live Updates

Read Entire Article