Published: April 20, 2026 08:00 PM IST
1 minute Read
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ കളിക്കില്ല. കാലിന് പരുക്കേറ്റ രോഹിത് പരിശീലനം തുടങ്ങിയെങ്കിലും വിശ്രമം അനുവദിക്കാൻ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് തയാറാകുകയായിരുന്നു. ആര്‍സിബിക്കെതിരായ ബാറ്റിങ്ങിനിടെയാണ് രോഹിതിനു പരുക്കേൽക്കുന്നത്. തുടർന്ന് പഞ്ചാബിനെതിരെ രോഹിത് കളിച്ചിരുന്നില്ല. രോഹിത് ശർമ ഫിറ്റ്നസ് വീണ്ടെടുത്തതായി മുംബൈ ബോളിങ് പരിശീലകൻ പരസ് മംബ്രെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
പകരക്കാരനായി യുവതാരം ഡാനിഷ് മലേവാർ മുംബൈയ്ക്കു വേണ്ടി അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ല. ഓപ്പണറായി ഇറങ്ങിയ താരം നാലു പന്തുകളിൽ രണ്ടു റൺസെടുത്തു. കഗിസോ റബാദയുടെ പന്തിൽ ഡാനിഷ് എൽബിഡബ്ല്യു ആകുകയായിരുന്നു.
പ്രോ ട്വന്റി20 ടൂർണമെന്റിൽ വിദർഭയ്ക്കായി പുറത്തെടുത്ത പ്രകടനമാണ് ഡാനിഷിനെ മുംബൈ ക്യാംപിലെത്തിച്ചത്. 22 വയസ്സുകാരനായ താരം മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയാണ്. പ്രോ ലീഗിൽ 55 പന്തുകൾ നേരിട്ട താരം വിദർഭയ്ക്കായി 120 റൺസെടുത്തു തിളങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ തന്നെ സെന്‍ട്രൽ സോണിനായി 203 റൺസ് സ്കോർ ചെയ്ത താരം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ തന്നെ 81 വർഷത്തിനിടെ ഡബിൾ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഡാനിഷ്. 1944 ൽ വിജയ് മെർച്ചന്റും ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ഡബിൾ സെഞ്ചറി സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 13 മത്സരങ്ങളിൽനിന്ന് 1,151 റൺസാണു താരം സ്കോർ ചെയ്തത്. മൂന്ന് സെഞ്ചറികളും എട്ട് അർധ സെഞ്ചറികളും ഡാനിഷ് സ്വന്തമാക്കി. മീഡിയം പേസർ ക്രിഷ് ഭഗതും മുംബൈയ്ക്കായി ഗുജറാത്തിനെതിരെ അരങ്ങേറ്റ മത്സരം കളിക്കും.
English Summary:







English (US) ·