Published: September 03, 2026 02:46 PM IST
1 minute Read
മുംബൈ∙ വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവി വ്യാഴാഴ്ച നടക്കുന്ന ബിസിസിഐ യോഗത്തിൽ ചർച്ചയാകും. ബിസിസിഐ പ്രതിനിധികളും ഇന്ത്യന്‍ ടീം പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻമാരായ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുമാണു യോഗത്തില്‍ പങ്കെടുക്കുന്നത്. വിരമിക്കുന്ന കാര്യത്തിൽ മൂന്നു താരങ്ങളുടെയും മേൽ നിലവിൽ സമ്മർദങ്ങളൊന്നുമില്ല. ഇന്ത്യൻ ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിലക്ഷൻ കമ്മിറ്റി അംഗങ്ങളിലൊരാൾ താരത്തോടു തന്നെ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രോഹിത് ശർമ രോഷത്തോടെയാണ് ഇതിനോടു പ്രതികരിച്ചതെന്നും എന്നാൽ വിരമിക്കാൻ തയാറായിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു ശേഷം കരിയർ അവസാനിപ്പിക്കാനായിരുന്നു നീക്കം.
What you should work next
എന്നാൽ ലോർഡ്സിൽ നടന്ന ഏകദിനത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ രോഹിത് 138 റൺസാണു സ്കോർ ചെയ്തത്. ഇതോടെ വിരമിക്കലിനു വേണ്ടിയുള്ള സമ്മർദം താൽക്കാലികമായിട്ടെങ്കിലും നിലച്ച മട്ടാണ്. അതേസമയം രോഹിത് ശർമയും വിരാട് കോലിയും 2027 ഏകദിന ലോകകപ്പ് വരെയെങ്കിലും ടീമിനൊപ്പം തുടരേണ്ടത് അത്യാവശ്യമാണെന്ന് ദക്ഷിണാഫ്രിക്ക മുൻ ക്രിക്കറ്റ് താരം ജോൻഡി റോഡ്സ് പ്രതികരിച്ചു. ലോകകപ്പിൽ അനുഭവ സമ്പത്ത് വളരെ പ്രധാനപ്പെട്ടതാണെന്നും രോഹിത് ശർമയെപ്പോലുള്ള താരങ്ങൾ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും ദക്ഷിണാഫ്രിക്ക മുൻ താരം ജിയോ സ്റ്റാറിലെ ഒരു ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചു.
What you should work next
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത് ശർമയും വിരാട് കോലിയും ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇന്ത്യയ്ക്കായി നിലവിൽ കളിക്കുന്നത്. ഈ മാസം അവസാനം വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര കളിക്കാനുണ്ട്. മത്സരങ്ങളില്ലാത്ത നീണ്ട ഇടവേളകളിൽ ഫിറ്റ്നസും ഫോമും നിലനിർത്തുകയെന്നതാണു സീനിയർ താരങ്ങൾക്കു മുന്നിലുള്ള വെല്ലുവിളി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു തുടർച്ചയായുണ്ടാകുന്ന പരുക്കും ബിസിസിഐയുടെ യോഗം ചർച്ച ചെയ്യും. 2027 ലോകകപ്പ് വിജയിക്കാൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവ് ഇന്ത്യയ്ക്കു നിർണായകമാണ്.
English Summary:






English (US) ·