Published: September 14, 2026 08:02 AM IST Updated: September 14, 2026 02:02 PM IST
1 minute Read
ന്യൂയോർക്ക് ∙ എലേന എന്ന പേരിന്റെ അർഥം ജ്വലിക്കുന്ന പ്രകാശം എന്നാണ്. ഫ്ലഷിങ് മെഡോസിലെ ഹാർഡ് കോർട്ടിൽ, യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ കാലിലെ പരുക്കിനെ അവഗണിച്ച് എലേന റിബകിന ജ്വലിച്ചുയർന്നപ്പോൾ സൂപ്പർതാരം അരീന സബലേങ്ക ആ വെളിച്ചത്തിലൊരു നിഴൽ മാത്രമായി! തുടർച്ചയായ മൂന്നാം തവണയും കിരീടം സ്വന്തമാക്കാനെത്തിയ ബെലാറൂസ് താരം സബലേങ്കയെ ആധികാരികമായി കീഴ്പ്പെടുത്തിയാണ് കസഖ്സ്ഥാന്റെ റിബകിന ആദ്യമായി യുഎസ് ഓപ്പൺ ജേതാവായത് (6-4, 5-7, 6-2).
ഇരുപത്തേഴുകാരി റിബകിനയുടെ കരിയറിലെ മൂന്നാം ഗ്രാൻസ്‌ലാം ട്രോഫിയാണിത്. ഈ സീസണിൽ, സബലേങ്കയെ തോൽപിച്ച് ഓസ്ട്രേലിയൻ ഓപ്പണും റിബകിന സ്വന്തമാക്കിയിരുന്നു. കൂടാതെ, യുഎസ് ഓപ്പണിൽ എത്തുമ്പോൾ ഇരുപത്തിയെട്ടുകാരി സബലേങ്കയ്ക്കു സ്വന്തമായിരുന്ന ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും റിബകിന പേരിലാക്കി. വനിതാ സിംഗിൾസ് ലോക റാങ്കിങ്ങിൽ രണ്ടാമതായിരുന്ന റിബകിന, 99 ആഴ്ചകൾ ഒന്നാം സ്ഥാനം അടക്കിഭരിച്ച സബലേങ്കയെ പിന്തള്ളി.
ഒരുനിമിഷം പോലും മനഃസാന്നിധ്യം നഷ്ടമാക്കാത്ത റിബകിനെയാണ് മത്സരത്തിലുടനീളം കണ്ടത്. കളി കൈവിട്ടു പോകുമെന്നു തോന്നിയപ്പോൾ ആക്രോശിച്ചും റാക്കറ്റ് നിലത്തടിച്ചും സബലേങ്ക അരിശം പ്രകടിപ്പിച്ചപ്പോൾ, റിബകിന ശാന്തമായി കളി തുടർന്നു. തീപാറുന്ന ഗ്രൗണ്ട് സ്ട്രോക്കുകളുമായി റിബകിന ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും മികച്ച ഡ്രോപ് ഷോട്ടും ബാക്ക് ഹാൻഡ് ഷോട്ടുകളുമായി സബലേങ്ക രണ്ടാം സെറ്റ് സ്വന്തമാക്കി. ഇതോടെ മത്സരം നിർണായകമായ മൂന്നാം സെറ്റിലേക്കു നീണ്ടു. എന്നാൽ അതിവേഗം 5–2 ലീഡ് നേടിയ റിബകിന, സബലേങ്കയെ നിഷ്പ്രഭയാക്കി.
തോൽവിക്കു പിന്നാലെ റാക്കറ്റ് നിലത്തടിച്ചു തകർത്താണ് സബലേങ്ക കോർട്ട് വിട്ടത്. സെറീന വില്യംസിനു ശേഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടമെന്ന നേട്ടമാണ് സബലേങ്കയ്ക്കു നഷ്ടമായത്.
English Summary:






English (US) ·