ഒരു പന്തോളം വലുപ്പമേ അവനുണ്ടായിരുന്നുള്ളു. പക്ഷേ, കാലുകളിൽ മാസ്മരികമായൊരു കാന്തമുണ്ടായിരുന്നു. അതിൽ നാലാം വയസ്സിൽ ഒരു പന്ത് ഒട്ടിപ്പിടിച്ചു; അങ്ങനെയത് കാൽപന്തായി!. കാന്തം നിർമിക്കുന്ന ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു അമ്മ സീലിയ. ഇരുമ്പുനിർമാണശാലയിലെ ജീവനക്കാരനായിരുന്നു അച്ഛൻ ഹോർഹെ. അവർക്കുപിറന്ന മകൻ ലിയോയുടെ കാലിൽ പന്ത് ഇരുമ്പ് കാന്തത്തോടെന്നപോലെ ഒട്ടിപ്പിടിച്ചതിൽ അത്ഭുതമെന്ത്?.
What you should work next
ജന്മനാടായ റൊസാരിയോയിലെ കൊച്ചുമൈതാനങ്ങളിൽ പന്തുപതിച്ച ആ കാലുമായി നൃത്തം ചെയ്‌തുകൊണ്ടേയിരുന്നു. ഗ്രാൻഡോളി എന്ന ലോക്കൽ ക്ലബിൽ നാലാം വയസ്സിൽ ചേർന്നു. ആറാം വയസ്സിൽ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിൽ. മൈതാനങ്ങളിൽ അവനെ ആർക്കും പ്രതിരോധിക്കാനായില്ല, രോഗത്തിന്റേതായിരുന്നു ആദ്യ കുറുങ്കാൽ. പത്താംവയസ്സിൽ വൈദ്യശാസ്ത്രം റെഡ് കാർഡ് കാണിച്ചു: പ്രായത്തിനനുസരിച്ച് വളർച്ചയില്ല. ഹോർമോൺ തകരാർമൂലം അസ്ഥി ക്ഷയിക്കുന്നുമുണ്ട്. ഹോർമോൺ ചികിത്സ നടത്താനുള്ള വരുമാനം കുടുംബത്തിനുണ്ടായിരുന്നില്ല. അതിശക്തമായ പ്രതിരോധനിര. കൊച്ചുമെസ്സിയുടെ ശ്രദ്ധ പക്ഷേ, പ്രതിരോധത്തെ മറികടന്നുള്ള മുന്നേറ്റത്തിലായിരുന്നു.
ആ മുന്നേറ്റം പ്രമുഖ സ്പാനിഷ് ക്ലബായ ബാർസിലോനയുടെ കണ്ണിൽ പതിഞ്ഞു. അവരുടെ ഫുട്ബോൾ അക്കാദമിയായ ‘ലാ മാസിയ’യിലേക്കു മെസ്സിയെ ക്ഷണിച്ചു. പതിമൂന്നാം വയസ്സിൽ ബാർസിലോനയിലേക്കു പറക്കുമ്പോൾ ഇരുമ്പു കമ്പനിയിലെ പണിയുപേക്ഷിച്ച് പിതാവ് ഹോർഹെ മെസ്സി ഒപ്പംകൂടി. അവന്റെ കാലിന്റെ കാന്തശക്തിയിൽ അത്രയ്ക്കു വിശ്വാസമായിരുന്നു അദ്ദേഹത്തിന്. ഒരേയൊരു ആവശ്യമാണ് ഹോർഹെ മുന്നോട്ടു വച്ചത്. മെസ്സിയുടെ രോഗം ചികിൽസിക്കണം.
അമ്മയും മൂന്നു സഹോദരങ്ങളെയും അർജന്റീനയിൽ തനിച്ചാക്കി മെസ്സി ബാർസിലോനയിൽ പന്തോട്ടം തുടങ്ങി. 17 വയസ്സുള്ളപ്പോൾ 2004ൽ ബാർസിലോന സീനിയർ ടീമിനായി അരങ്ങേറ്റം നടത്തി. 2005 ഓഗസ്റ്റിൽ ഹംഗറിക്കെതിരെയായിരുന്നു മെസ്സിയുടെ രാജ്യാന്തര അരങ്ങേറ്റം. 16 വർഷത്തിനുശേഷം 2022ൽ മെസ്സി ലോകത്തിന്റെ നെറുകയിലേക്ക് ലോകകപ്പ് ഉയർത്തി.
ഇക്കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ മെസ്സി നടത്തിയതു ഭ്രാന്തമായൊരു തേരോട്ടമായിരുന്നു. ഗോളടിക്കാൻ കഴിയാത്തവിധം പ്രതിരോധച്ചുഴി മുന്നിലെത്തിയപ്പോഴൊക്കെ അസിസ്റ്റിലേക്കു മാറി. മെസ്സിയുടെ പാസുകൾ ഗോളാരവമായി. ആ അസാമാന്യ തേരോട്ടത്തിനുപിന്നിലെ കാരണം മെസ്സി പറഞ്ഞത് അക്കാലത്തിനു തൊട്ടുപിന്നാലെ പിതാവ് ഹോർഹെ വിടവാങ്ങിയപ്പോഴാണ്. കഴിഞ്ഞ മാസം, ഏജന്റും മാനേജരും മെന്ററും എല്ലാമായിരുന്ന പിതാവ് പോയതോടെ മകൻ ഒറ്റയ്ക്കായി; എതിരാളികളും കാണികളുമില്ലാത്ത ഒരു ഫുട്ബോൾ കളത്തിൽ പെരുമഴയത്ത് ഒറ്റപ്പെട്ടുനിൽക്കുന്നൊരു കളിക്കാരനെപ്പോലെ....
ലോകം മുഴുവൻ നൊമ്പരപ്പെട്ട ഒരു കുറിപ്പിൽ മെസ്സി എഴുതി: ‘നമുക്കൊന്നിച്ച് ഇത് അവസാനിപ്പിക്കാൻ കുറച്ചുകൂടി കാത്തിരുന്നുകൂടായിരുന്നോ?’
ഇപ്പോൾ, അർജന്റീനയ്ക്കുവേണ്ടിയുള്ള കളി അവസാനിപ്പിച്ച് നീലയും വെള്ളയും നിറം പതിഞ്ഞ കളിക്കളത്തിൽനിന്ന് അയാൾ ഇറങ്ങിപ്പോകുമ്പോൾ ലോകമെങ്ങുമുള്ള ആരാധകർ ചോദിക്കുന്നു:
‘ഇത് അവസാനിപ്പിക്കാൻ കുറച്ചുകൂടി കാത്തിരുന്നുകൂടായിരുന്നോ?’
മലയാളിയുടെ മനസ്സിൽ പക്ഷേ, മെസ്സിക്ക് വിരമിക്കലില്ല.
അലമാരയിൽനിന്ന് അലക്കുപൊടിയുടെ മണമുള്ള ആ നീല–വെള്ള ജഴ്സി അവർ ഇനിയും അണിയും. പത്താം നമ്പരും മെസ്സിയെന്ന എഴുത്തും നെഞ്ചിൽ പച്ചകുത്തി നമ്മുടെ മൈതാനങ്ങളിൽ ഇനിയും കുട്ടികൾ കളിതുടരും.
ഒരു ഗോളിന്റെ ഇടവേളയിൽ, പുൽമൈതാനത്തിരുന്ന് അവർ ചോദിക്കും: കാട്ടിലെ സിംഹം വിരമിക്കുമോ?
ഇല്ല എന്നാണ് ഉത്തരം.
അവസാനശ്വാസം വരെ സിംഹം വേട്ടയാടും...
‘ലയൺ’ മെസ്സിയും അങ്ങനെയാണ്.
അർജന്റീനയ്ക്കുവേണ്ടിയുള്ള കളിയിൽനിന്നു വിരമിച്ചാലും ഇന്റർ മയാമിയുടെ മൈതാനത്തും, പിന്നെ ആരാധകരുടെ മനസ്സിലും ലയണൽ മെസ്സി ഗോൾ വേട്ട തുടരുമല്ലോ.!
English Summary:






English (US) ·