റോയൽ നിഖിൽ! കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസിന് രണ്ടാം ജയം

3 weeks ago 5

മനോരമ ലേഖകൻ

Published: August 28, 2026 07:15 AM IST Updated: August 28, 2026 09:45 AM IST

2 minute Read

കാലിക്കറ്റിന്റെ വിക്കറ്റ് വീണപ്പോൾ ട്രിവാൻഡ്രം താരങ്ങളുടെ ആഹ്ലാദം. (KCA)
കാലിക്കറ്റിന്റെ വിക്കറ്റ് വീണപ്പോൾ ട്രിവാൻഡ്രം താരങ്ങളുടെ ആഹ്ലാദം. (KCA)

തിരുവനന്തപുരം ∙ കെസിഎലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 5 റൺസിന് കീഴടക്കിയ ട്രിവാൻഡ്രം റോയൽസിന് രണ്ടാം ജയം. 5 പന്തിൽ 22 റൺസ് നേടിയതിനൊപ്പം കാലിക്കറ്റിന്റെ 4 വിക്കറ്റുകളും കൊയ്ത എം.നിഖിലാണ് കളിയിലെ താരം. സ്കോർ: ട്രിവാൻഡ്രം 20 ഓവറിൽ 6ന് 183. കാലിക്കറ്റ് 20 ഓവറിൽ 9ന് 178. വിഷ്ണു വിനോദ് (59) ആണ് റോയൽ ഇന്നിങ്സിലെ ടോപ് സ്കോറർ. കാലിക്കറ്റ് ഇന്നിങ്സിൽ സൽമാൻ നിസാറും (50) അബ്ദുൽ ബാസിതും (41) വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ഇരുവരെയും നിഖിൽ പുറത്താക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് രണ്ടാം ഓവറിൽ തന്നെ അഭിഷേക് പി.നായരുടെ (6) വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് കരുതലോടെയാണ് ബാറ്റ് വീശിയത്. 46 പന്തുകളിൽ ഇരുവരും ചേർന്ന് 61 റൺസാണ് കൂട്ടിച്ചേർത്തത്. ബോളർമാരെ സമർഥമായി ഉപയോഗിച്ച രോഹൻ കുന്നുമ്മലിന്റെ തന്ത്രങ്ങളും മികച്ച രീതിയിൽ പന്തെറിഞ്ഞ ഹരികൃഷ്ണനും അഖിൽ സ്കറിയയും റോയൽസിന്റെ റൺറേറ്റ് ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്തി. ഒൻപതാം ഓവറിൽ അഖിൻ സത്താറിനെ സിക്സർ പറത്തിയ കൃഷ്ണപ്രസാദ് തൊട്ടടുത്ത പന്തിൽ അഖിൽ സ്കറിയയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 26 പന്തുകളിൽ 39 റൺസാണ് കൃഷ്ണപ്രസാദ് നേടിയത്. അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത ഗോവിന്ദ് ദേവ് പൈയും പുറത്തായി.

മറുവശത്ത് ഉറച്ചുനിന്ന വിഷ്ണു വിനോദും അക്ഷയ് മനോഹറും ചേർന്ന് നാലാം വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. സ്കോറിങ് വേഗം ഉയർത്താനുള്ള ശ്രമത്തിനിടയിലാണ് വിഷ്ണു വിനോദ് പുറത്തായത്. 39 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 59 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അക്ഷയ് മനോഹർ 22 റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സിജോമോൻ ജോസഫും എം.നിഖിലും ചേർന്നാണ് റോയൽസിന്റെ സ്കോർ 183ൽ എത്തിച്ചത്. അവസാന ഓവറിൽ ഒരു ഫോറും മൂന്നു സിക്സും നേടിയ നിഖിൽ അഞ്ച് പന്തുകളിൽ നിന്ന് 22 റൺസുമായി പുറത്താകാതെ നിന്നു. സിജോമോൻ ജോസഫ് 13 പന്തുകളിൽ നിന്ന് 22 റൺസ് നേടി. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയയും അഖിൻ സത്താറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

വലിയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന്റെ തുടക്കം പാളി. നാലാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (10) പുറത്തായി. തുടർന്നും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് കാലിക്കറ്റിന് തിരിച്ചടിയായി. മൂന്ന് റൺസ് മാത്രമെടുത്ത വരുൺ നായനാർ വീണ്ടും നിരാശപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷകനാകാറുള്ള അഖിൽ സ്കറിയ എട്ട് റൺസുമായി മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന കെ.എസ്.അരവിന്ദും (36) ടീമിന്റെ ബാറ്റിങ് കരുത്തായ കൃഷ്ണദേവനും (9) കൂടി മടങ്ങിയതോടെ കാലിക്കറ്റിന്റെ പ്രതീക്ഷകൾ അസ്തമിച്ചെന്നാണ് ഏവരും കരുതിയത്.

എന്നാൽ സൽമാൻ നിസാറും അബ്ദുൾ ബാസിദും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് വലിയൊരു തിരിച്ചുവരവിന് തിരികൊളുത്തി. വെറും 17 പന്തിൽ ഇരുവരും ചേർന്ന് 42 റൺസ് അടിച്ചുകൂട്ടിയതോടെ കാലിക്കറ്റിന്റെ വിജയപ്രതീക്ഷകൾ വീണ്ടും ഉണർന്നു. പക്ഷേ, അർദ്ധസെഞ്ചുറി തികച്ച തൊട്ടടുത്ത പന്തിൽ സൽമാൻ നിസാർ പുറത്തായത് കാലിക്കറ്റിന് തിരിച്ചടിയായി. എം നിഖിലിന്റെ പന്തിൽ വി.അജിത് ക്യാച്ചെടുത്താണ് സൽമാൻ മടങ്ങിയത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ അബ്ദുൾ ബാസിദ് ഒരു വശത്ത് നിലയുറപ്പിച്ചതോടെ കളി വീണ്ടും ആവേശനിമിഷങ്ങളിലേക്ക് നീങ്ങി. രാഹുൽ ചന്ദ്രൻ എറിഞ്ഞ 19-ാം ഓവറിൽ നാല് വൈഡും ഒരു നോബോളും അടക്കം 19 റൺസ് പിറന്നു.

അവസാന ഓവർ ആരംഭിക്കുമ്പോൾ കാലിക്കറ്റിന് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസാണ്. ആദ്യ പന്തിൽ തന്നെ അബ്ദുൾ ബാസിദിനെ പുറത്താക്കി നിഖിൽ ടീമിന് വിജയത്തിലേക്കുള്ള വഴിതുറന്നു. 17 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 41 റൺസായിരുന്നു ബാസിദ് നേടിയത്. തുടർന്നെത്തിയ അഖിൻ സത്താർ ആദ്യ പന്ത് തന്നെ സിക്സർ പറത്തി. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ അഖിൻ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. കാലിക്കറ്റിന്റെ പോരാട്ടം 178ൽ അവസാനിച്ചതോടെ റോയൽസിനെ തേടി സീസണിലെ രണ്ടാം വിജയമെത്തി. നാല് ഓവറിൽ 30 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ എം.നിഖിലിന്റെ പ്രകടനമാണ് റോയൽസിന്റെ വിജയത്തിൽ നി‍‍ർണായകമായത്. രാഹുൽ ചന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി

English Summary:

Trivandrum Royals secured their 2nd triumph successful the KCL by defeating Calicut Globestars by 5 runs. M Nikihil was the prima of the match, scoring 22 runs disconnected 5 balls and taking 4 wickets.

Read Entire Article