Published: March 30, 2026 09:53 AM IST
1 minute Read
ലോകകപ്പിൽ യുഎസും ഇറാനും നേർക്കുനേർ വരുമോ? കരയുദ്ധത്തെക്കാൾ തീവ്രമായ പോരാട്ടമായി മാറിയേക്കാവുന്ന അത്തരമൊരു മത്സരം സംഭവിക്കാൻ സാധ്യത ചെറുതല്ല. ഗ്രൂപ്പ ഡിയിൽ യുഎസും ഗ്രൂപ്പ് ജിയിൽ ഇറാനും രണ്ടാംസ്ഥാനത്തെത്തിയാൽ ജൂലൈ 3നു ഡാലസിൽ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇരുടീമും മുഖാമുഖമെത്തും. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം നിലനിൽക്കുന്നതിനാൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ‘പൊളിറ്റിക്കൽ ഗെയിം വാർ’ ആയതു മാറും. അങ്ങനെയൊരു മത്സരത്തിനു സാധ്യത കൂടുതലെന്നു കണക്കാക്കാൻ കാരണങ്ങളിതാ..
∙ യുഎസിന്റെ അവസ്ഥ: ഫിഫ റാങ്കിങ്ങിൽ ഡി ഗ്രൂപ്പിൽ ഒന്നാമതു യുഎസ് ആണെങ്കിലും പാരഗ്വായ്, ഓസ്ട്രേലിയ എന്നീ കരുത്തരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആതിഥേയർ എന്ന മുൻതൂക്കം സമ്മർദമായി മാറുകയും ഒരു കളി തോൽക്കുകയും ചെയ്താൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കയറേണ്ടിവരും.
∙ ഇറാന്റെ അവസ്ഥ: ജി ഗ്രൂപ്പിൽ ബെൽജിയത്തിനു പിന്നിൽ ഫിഫ റാങ്കിങ്ങിലും കരുത്തിലും രണ്ടാം സ്ഥാനത്താണ് ഇറാന്റെ സ്ഥാനം. ബെൽജിയത്തോട് ഒരു കളി തോൽക്കേണ്ടിവന്നാലും മറ്റു കളികളിൽ ജയിച്ചു രണ്ടാംസ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടക്കാൻ സാധ്യതയേറെ. ഇറാൻ ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് ഉറച്ച ഉത്തരം ഇതുവരെ ഇല്ലാത്തതാണ് പ്രധാന തടസ്സം.
ഓർമയിലെ 3 കളികൾ
‘മദർ ഓഫ് ഓൾ ഗെയിംസ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു മത്സരം യുഎസും ഇറാനും തമ്മിൽ 1998 ലോകകപ്പിൽ നടന്നിരുന്നു. രാഷ്ട്രീയ – നയതന്ത്ര ഏറ്റുമുട്ടൽ ഉച്ചസ്ഥായിയിൽ നിൽക്കെ കളിക്കാർ വെളുത്ത പനിനീർപ്പൂക്കൾ പരസ്പരം കൈമാറിയും ഒന്നിച്ചു ഫോട്ടോ പകർത്തിയും ഗ്രൗണ്ടിൽ മാതൃകയായി. കളി 2–1ന് ഇറാൻ വിജയിച്ചു. 2000ൽ നടന്ന സൗഹൃദ മത്സരം 1–1 സമനിലയിലായി. 2022 ലോകകപ്പിൽ യുഎസ് 1–0ന് ഇറാനെ തോൽപിച്ചു.
English Summary:








English (US) ·