Published: April 05, 2026 09:02 AM IST
1 minute Read
ധാക്ക∙ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താൻ നിർണായക നീക്കവുമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം നടത്താനാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. ഇന്ത്യയിൽ സുരക്ഷയില്ലെന്ന കാരണം പറഞ്ഞ് ബംഗ്ലദേശ് ട്വന്റി20 ലോകകപ്പ് കളിച്ചിരുന്നില്ല. ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം വോട്ടിനിട്ട് തള്ളിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ, ബംഗ്ലദേശിന് പകരം സ്കോട്‍ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തി.
ട്വന്റി20 ലോകകപ്പിൽ കളിക്കാത്തതു കാരണം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനു കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ബോർഡിനെതിരെ ബംഗ്ലദേശ് താരങ്ങളുടെ ഭാഗത്തുനിന്നും വിമർശനമുയർന്നു. ‘‘ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം സൂചിപ്പിച്ചുകൊണ്ട് ബിസിബി, ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ട്. അടുത്ത വർഷം ബംഗ്ലദേശ് ആതിഥേയരാകുന്ന ഏഷ്യാകപ്പ് ടൂർണമെന്റിനേക്കുറിച്ചും കത്തിൽ പരാമർശങ്ങളുണ്ട്.’’– ബിസിസിഐ പ്രതിനിധി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ലോകകപ്പ് കാരണമുണ്ടായ സാമ്പത്തിക നഷ്ടം ഇന്ത്യയുടെ പര്യടനത്തിലൂടെ നികത്താമെന്നാണ് ബംഗ്ലദേശിന്റെ കണക്കുകൂട്ടൽ. സെപ്റ്റംബറിൽ നടക്കേണ്ട പരമ്പര കളിക്കുമോയെന്ന് ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ പരമ്പരയിൽനിന്നു പിന്മാറിയാൽ ബംഗ്ലദേശിന് അതു വലിയ നഷ്ടമാകും.
ബംഗ്ലദേശ് ട്വന്റി20 ലോകകപ്പ് കളിക്കാത്തതിൽ, ബോർഡിനെതിരെ സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് അമിനുൽ ഇസ്‍ലാം ബുൾബുൾ സ്ഥാനമൊഴിഞ്ഞാല്‍, മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ബിസിബി തലപ്പത്തെത്തുമെന്നു വിവരമുണ്ട്. ഇന്ത്യയുമായുള്ള മത്സരങ്ങൾ വീണ്ടും തുടങ്ങുന്നതിൽ തമീമിന് അനുകൂല നിലപാടാണ്. ഐപിഎലിൽ വിറ്റുപോയ ഏക ബംഗ്ലദേശ് താരമായ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്താക്കിയിരുന്നു. ബംഗ്ലദേശിൽ ഹിന്ദു വിഭാഗത്തിനെതിരെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പ്രതിഷേധമുയർന്നതോടെയായിരുന്നു കൊൽക്കത്തയുടെ നടപടി. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചത്.
English Summary:








English (US) ·