കൺഫേം മാച്ച് ടിക്കറ്റ് കൈവശമുണ്ടോ? എങ്കിൽ യുഎസിൽ നേരിട്ടെത്തി ലോകകപ്പ് കാണാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ലോകകപ്പ് കണക്കിലെടുത്തു ഫിഫ പ്രയോരിറ്റി അപ്പോയിന്റ്മെന്റ് ഷെഡ്യൂളിങ് സിസ്റ്റം (ഫിഫ പാസ്) വഴി വീസ ഇന്റർവ്യു പരമാവധി വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനം യുഎസ് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഫിഫ ടിക്കറ്റ് വിൻഡോ തുറന്ന സമയത്തു ടിക്കറ്റെടുത്തവരോ എക്സ്ചേഞ്ച് മാർക്കറ്റ് പ്ലേസ് എന്ന റീസെയിൽ സംവിധാനം വഴി ടിക്കറ്റ് തരപ്പെടുത്തിയവരോ ആണെങ്കിൽ ഇനിയും വീസയ്ക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. ടിക്കറ്റ് ഇല്ലാത്തവരാണെങ്കിൽ ഏപ്രിൽ ആദ്യവാരം ഫിഫ അവസാനവട്ട ടിക്കറ്റ് വിൽപനയുടെ വിൻഡോ തുറക്കുന്നുണ്ട്. പക്ഷേ, ഇതിനു ശേഷം വീസയ്ക്ക് അപേക്ഷിച്ചാൽ എത്രവേഗത്തിൽ ലഭിക്കുമെന്നതിൽ അവ്യക്തതയുണ്ട്. മാച്ച് ടിക്കറ്റ് ഉണ്ടെന്നു കരുതി വീസ ഉറപ്പാണെന്നർഥവുമില്ല. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇന്ത്യക്കാർക്കു മുന്നിലുള്ള കടമ്പകൾ ഇങ്ങനെ:
∙യുഎസ്: ബി1/ബി2 ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുക. ആറുമാസം മുൻപെങ്കിലും അപേക്ഷിക്കണമെന്നതാണു പ്രാഥമിക കാര്യമെങ്കിലും ഫിഫ പാസിലൂടെ 60 ദിവസത്തിൽ താഴെയായി നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നു. ലോകകപ്പ് അടുക്കുന്തോറും വീസ അപേക്ഷകരുടെ എണ്ണമേറും, നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാകും.
∙ കാനഡ: ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) അല്ലെങ്കിൽ ട്രാവൽ ഹിസ്റ്ററി അടിസ്ഥാനമാക്കിയുള്ള നേടുന്ന വിസിറ്റർ വീസയോ വേണം. യുഎസ് വീസ ഉള്ളവരാണെങ്കിൽ കാനഡ വീസ എളുപ്പത്തിലാകും.
∙ മെക്സിക്കോ: വിസിറ്റർ വീസയ്ക്ക് അപേക്ഷിക്കണം. യുഎസ് വീസ ഉള്ളവർ ആണെങ്കിൽ മെക്സിക്കൻ വീസ ആവശ്യമില്ല.
∙ ഇനിയുള്ള സാധ്യത: മാച്ച് ടിക്കറ്റ് ലഭിക്കാൻ 3 അവസരങ്ങളാണിനി ബാക്കി. ഫിഫയുടെ അവസാനവട്ട വിൽപന ഏപ്രിലിൽ നടക്കുമെന്നത് ആദ്യ അവസരം. ഫിഫ സൈറ്റിലൂടെ നേരിട്ടു ടിക്കറ്റെടുക്കാം. ആരാധകർക്കു ടിക്കറ്റ് വിൽക്കാൻ സൗകര്യം നൽകുന്ന ഒഫീഷ്യൽ റീസെയിൽ മാർക്കറ്റ് പ്ലേസ് ഫിഫ തന്നെ നടത്തുന്നുണ്ട്. ഇതും ഏപ്രിൽ രണ്ടിന് തുറക്കും. ലോഞ്ച് ആക്സസ്, ഡൈനിങ്, പാർക്കിങ്, താമസം തുടങ്ങിയ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി – എയർ പാക്കേജുകളാണു മറ്റൊരു വഴി.
പരുക്ക്: റോഡ്രിഗോയ്ക്ക് ലോകകപ്പ് നഷ്ടമാകുംമഡ്രിഡ് ∙ കാൽമുട്ടിലെ ലിഗമെന്റിനു പരുക്കേറ്റ ബ്രസീൽ താരം റോഡ്രിഗോയ്ക്ക് ഫിഫ ലോകകപ്പ് നഷ്ടമാകും. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഗെറ്റാഫെയോടു 1–0ന് തോറ്റ കളിക്കിടെയാണ് റയൽ മഡ്രിഡ് താരമായ റോഡ്രിഗോയ്ക്കു പരുക്കേറ്റത്. റോഡ്രിഗോയുടെ പരുക്ക് റയൽ മാനേജ്മെന്റും സ്ഥിരീകരിച്ചു. ഇരുപത്തഞ്ചുകാരൻ സ്ട്രൈക്കർക്കു റയലിന്റെ ഈ സീസണിലെ ഇനിയുള്ള കളികളും നഷ്ടമാകും.
2022 ലോകകപ്പിലും ടീമിലുണ്ടായിരുന്ന റോഡ്രിഗോയുടെ പരുക്ക് ബ്രസീലിനു വൻ തിരിച്ചടിയാകും. പരുക്ക് ഭേദമാകാൻ എത്ര കാലമെടുക്കുമെന്ന് വ്യക്തമായിട്ടില്ല. ‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു അത്’ റോഡ്രിഗോ പരുക്കേറ്റ മത്സരദിവസത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്റെ ഇത്രയും കാലത്തെ സ്വപ്നമാണു വിഫലമാകുന്നത്. അത് എത്രമേൽ വേദനാജനകമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. – റോഡ്രിഗോയുടെ വാക്കുകൾ.
English Summary:







English (US) ·