Published: September 18, 2026 03:54 PM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യ– അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പരയ്ക്ക് ‘ഫ്രണ്ട്ഷിപ് കപ്പ്’ എന്നാണ് പേരിട്ടിരുന്നത്. ഇന്ത്യയിലാണ് മത്സരം നടന്നതെങ്കിലും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനാണ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചത്. ആഭ്യന്തര പ്രശ്നങ്ങൾ മൂലം ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കാരണമാണ് അഫ്ഗാനിസ്ഥാന്റെ ‘ഹോം’ ആയി ഇന്ത്യ മാറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളായ നയതന്ത്ര ബന്ധത്തിന്റെ തെളിവ് കൂടിയായി ഇത്. എന്നാൽ ‘ഫ്രണ്ട്ഷിപ് കപ്പ്’ എന്ന പേര് അന്വർഥമാക്കുന്ന കാഴ്ചകളാണ് വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിനു ശേഷം കണ്ടത്.
What you should work next
ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി20ക്കു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരാണ് പരമ്പര വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങിയത്. എന്നാൽ സഹതാരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിന് മുൻപ്, ഇന്ത്യൻ ക്യാപ്റ്റൻ, അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനെ പോഡിയത്തിലേക്ക് വിളിച്ചു. ട്രോഫിക്കൊപ്പം ഇരു ക്യാപ്റ്റന്മാരും ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. ഇതിനു ശേഷം ഇരു ക്യാപ്റ്റൻമാരും ചേർന്നാണ് ട്രോഫി ചാംപ്യൻസ് ബോർഡിന് മുന്നിലേക്ക് കൊണ്ടുപോയത്.
തുടർന്ന്, ഇന്ത്യൻ ടീമിന്റെ ഗ്രൂപ്പ് ഫോട്ടോയിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം നിൽക്കാനും സദ്രാന് ക്ഷണം ലഭിച്ചു. മലയാളി താരം സഞ്ജു സാംസണാണ്, ഫോട്ടോയ്ക്കു പോസ് ചെയ്യാൻ സദ്രാനെ കൂടി വിളിക്കാൻ ശ്രേയസ്സ് അയ്യരോട് ആവശ്യപ്പെട്ടത്. സദ്രാനെ കൈകൊണ്ട് ആംഗ്യം കാണിച്ച് സഞ്ജു വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇഷാൻ കിഷനും ഇക്കാര്യം പറയുന്നുണ്ട്. തുടർന്ന് ശ്രേയസ്സ് അയ്യർ, സദ്രാനെ കൂട്ടി ഫോട്ടോയ്ക്കു പോസ് ചെയ്യാൻ മധ്യഭാഗത്തേയ്ക്കു പോകുകയും ചെയ്തു. എന്നാൽ മറ്റ് അഫ്ഗാൻ താരങ്ങളൊന്നും ഫോട്ടോ സെഷനിൽ പങ്കെടുത്തില്ല.
ഇതിനു മുൻപും അഫ്ഗാൻ താരങ്ങൾക്കൊപ്പം ഇന്ത്യൻ ടീം ചാംപ്യൻസ് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. 2018ൽ അഫ്ഗാനിസ്ഥാൻ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ ബെംഗളൂരുവിൽ വച്ച് കളിച്ചിരുന്നു. അന്ന് രണ്ടു ദിവസത്തിനുള്ളിൽ ഒരു ഇന്നിങ്സിനും 262 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ വിജയാഘോഷ വേളയിൽ, അന്നത്തെ താൽക്കാലിക ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗർ സ്റ്റാനിക്സായിയെയും മുഴുവൻ അഫ്ഗാൻ ടീമിനെയും ട്രോഫിയോടൊപ്പമുള്ള ഇന്ത്യൻ ടീമിന്റെ ഫോട്ടോ സെഷന് ക്ഷണിച്ചിരുന്നു.
ഇന്നലെ നടന്ന അവസാന ട്വന്റി20 മത്സരത്തിൽ 127 റൺസിനാണ് ഇന്ത്യ വിജയിച്ചത്. സെഞ്ചറി നേടിയ അഭിഷേകിന്റെയും (34 പന്തിൽ 108) അർധ സെഞ്ചറി നേടിയ സഞ്ജു സാംസണിന്റെയും (35 പന്തിൽ 50) മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 221 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ 94ന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 7ന് 221. അഫ്ഗാൻ 14.1 ഓവറിൽ 94ന് പുറത്ത്. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരിസും.
English Summary:






English (US) ·