Published: July 08, 2026 03:25 PM IST Updated: July 08, 2026 04:50 PM IST
2 minute Read
പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ ഒരു ഗോളിനു പിന്നിൽ നിൽക്കെ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ താൻ അതീവ നിരാശനാണെന്നും ടീമംഗങ്ങളെ നിരാശരാക്കിയെന്ന് ഭയപ്പെട്ടതായും സൂപ്പർ താരം ലയണൽ മെസ്സി. ‘എനിക്ക് സമനില ഗോൾ നേടാൻ കഴിഞ്ഞു. അത് ഞങ്ങൾക്ക് വലിയ ആശ്വാസവും അതിരറ്റ സന്തോഷവുമായിരുന്നു. അതെ, സത്യത്തിൽ അതൊരു ആശ്വാസമായിരുന്നു, എല്ലാവർക്കും ഒരു മോചനം. ഞാൻ പറഞ്ഞതുപോലെ, നഷ്ടപ്പെട്ട പെനാൽറ്റിയെക്കുറിച്ചും ഞാൻ അത് കിക്കെടുത്ത രീതിയെക്കുറിച്ചും എനിക്ക് വലിയ ദേഷ്യം തോന്നിയിരുന്നു. ഒരു നിർണായക നിമിഷത്തിൽ ഞാൻ ടീമിനെ നിരാശനാക്കിയെന്ന് എനിക്ക് തോന്നി. ഭാഗ്യവശാൽ, അവസാനം ദൈവം എനിക്കായി വീണ്ടും എന്തോ പ്രത്യേകമായി കരുതിവച്ചിരുന്നു. ഓരോ ദിവസവും ഒരു അർജന്റീനക്കാരനാവുക എന്നതിന്റെ അർഥമെന്താണെന്നും അത് ഞങ്ങൾക്ക് എത്രമാത്രം അഭിമാനം നൽകുന്നുവെന്നും മത്സരം കണ്ട ജനങ്ങൾ തെളിയിച്ചു. ഞാൻ വളരെ സന്തോഷവാനാണ്’ – വികാരപരമായ നിമിഷങ്ങളെക്കുറിച്ച് മത്സരശേഷം മെസ്സി വ്യക്തമാക്കി.
What you should work next
മത്സരത്തിന്റെ തുടക്കത്തിൽ മെസ്സി നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് വലിയ വില നൽകേണ്ടി വരുമോ എന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. ഗ്രൂപ്പ് മത്സരത്തിലും മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഷൂട്ടൗട്ടിലല്ലാതെ മെസ്സിയുടെ നാലാമത്തെ പെനാൽറ്റി നഷ്ടമായിരുന്നു ഇത്. അർജന്റീനയുടെ പോരാട്ടവീര്യത്തെയും മെസ്സി പ്രശംസിച്ചു. തോൽക്കാൻ മനസ്സില്ലാത്തതാണ് വീണ്ടുമൊരു പ്രതിസന്ധി ഘട്ടത്തിൽ നിന്നു ടീമിന്റെ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്, പലപ്പോഴും ആവർത്തിക്കാറുമുണ്ട്. ഇത് മത്സരിക്കുന്ന ഒരു ടീമാണ്, എപ്പോഴും അവരുടെ എല്ലാം നൽകുന്ന, ഒരിക്കലും തോൽവി സമ്മതിക്കാത്ത, ഒരിക്കലും കയ്യോഴിയാത്ത ടീം.’ – മെസ്സി പറഞ്ഞു.
ആദ്യ പകുതിയിൽ ഈജിപ്ത് ഒരു ഗോളിന് മുന്നിൽ നിൽക്കെയാണ് മെസ്സി നിർണായക പെനാൽറ്റി നഷ്ടമാക്കിയത്. ഇതോടെ ലീഡ് നിലനിർത്തിയ ഈജിപ്ത്, മൊസ്തഫ സിക്കോയുടെ ഗോളിൽ 67 ാം മിനിറ്റിൽ ലീഡ് ഉയർത്തുകയും (2-0) ചെയ്തു. എന്നാൽ ക്രിസ്റ്റ്യൻ റൊമേറോ (79'), ലയണൽ മെസ്സി (83) എന്നിവരിലൂടെ അർജന്റീന സമനില പിടിച്ചു (2–2). സമനില ഗോൾ നേടിയതിന് ശേഷം മെസ്സി കോർണർ ഫ്ലാഗിനടുത്തേക്ക് ഓടിച്ചെന്നു. വായുവിലേക്ക് രണ്ടു തവണ ഉയർന്നു ചാടി. മുഷ്ടി ഉയർത്തി ഗാലറിയിലുണ്ടായിരുന്ന അർജന്റീന ആരാധകർക്ക് നേരെ ചൂണ്ടി. പിന്നാലെ എൻസോ ഫെർണാണ്ടസിന്റെ ഇഞ്ചുറി ടൈം ഹെഡറിലൂടെ (90+3) ലോകകപ്പിൽ ചരിത്രപരമായ ഒരു തിരിച്ചുവരവ് (2–3) പൂർത്തിയാക്കി അർജന്റീന ക്വാർട്ടർ പ്രവേശനം ഉറപ്പാക്കുകയായിരുന്നു. അവസാന വിസിൽ മുഴങ്ങിയപ്പോൾ മെസ്സിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിജയം ആഘോഷിക്കാൻ ക്യാപ്റ്റന് ചുറ്റും കൂടിയ സഹതാരങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. തുടർന്ന് മെസ്സിയെ തോളിലെടുത്ത് കളിക്കളത്തിന്റെ മധ്യഭാഗത്തേക്ക് കൊണ്ടുവന്ന് വായുവിൽ ഉയർത്തി.
What you should work next
‘മെസ്സിയുടെ നേതൃത്വം കളിക്കളത്തിൽ പ്രതിഫലിക്കുന്നുണ്ട്. ദിവസവും അദ്ദേഹം പകർന്നു തരുന്ന അറിവുകൾ ഞങ്ങൾക്ക് വലിയ പാഠങ്ങളാണ്. അദ്ദേഹം ഞങ്ങളുടെ വഴികാട്ടിയാണ്. ഞങ്ങളുടെ പ്രചോദനമാണ്, ഞങ്ങളുടെ നേതാവാണ്. ഈജിപ്തിനെതിരെ ഗോൾ നേടിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആ ഓട്ടം കണ്ടപ്പോൾ, അവസാനം അദ്ദേഹം വികാരാധീനനായത് കണ്ടപ്പോൾ, കളിക്കളത്തിൽ വച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇത് ആസ്വദിക്കാൻ. കാരണം അദ്ദേഹം അതിന് അർഹനാണ്.’ – മത്സരശേഷം ലൗട്ടാരോ മാർട്ടിനെസ് പറഞ്ഞു.
English Summary:





English (US) ·