വാങ്കഡെയിൽ ഹിറ്റ്മാൻ ഷോ, 45 പന്തിൽ 76, സൂര്യ 30 പന്തിൽ 68; വിജയക്കുതിപ്പു തുടർന്ന് മുംബൈ ഇന്ത്യൻസ്, ചെന്നൈ വീണു

9 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 20 , 2025 07:23 PM IST Updated: April 21, 2025 10:23 AM IST

1 minute Read

rohit
രോഹിത് ശർമയുടെ ബാറ്റിങ്. Photo: X@IPL

മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാന്റെ വിശ്വരൂപത്തിനും സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനും സാക്ഷിയായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനു വമ്പന്‍ വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒൻപതു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റു മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി. 45 പന്തുകൾ നേരിട്ട രോഹിത് ശര്‍മ 76 റൺസുമായി പുറത്താകാതെനിന്നു. ആറു സിക്സുകളും നാലു ഫോറുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. 30 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവും തിളങ്ങി.

24 റൺസടിച്ച ഓപ്പണർ റയാൻ റിക്കിൾട്ടൻ മാത്രമാണ് പുറത്തായത്. രോഹിത്തും സൂര്യയും കൈകോർത്തതോടെ 26 പന്തുകൾ ബാക്കിനിൽക്കെയാണ് മുംബൈ വിജയമുറപ്പിച്ചത്. സീസണിലെ നാലാം ജയം സ്വന്തമാക്കിയ മുംബൈ എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ്. ആറാം തോൽവി വഴങ്ങിയ ചെന്നൈ പത്താം സ്ഥാനത്തും തുടരുന്നു. മുംബൈയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

മധ്യനിര താരങ്ങളായ ശിവം ദുബെയും രവീന്ദ്ര ജഡേജയും അർധ സെഞ്ചറി നേടി. 35 പന്തുകളിൽനിന്ന് 53 റൺസെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെനിന്നു. 32 പന്തുകൾ നേരിട്ട ശിവം ദുബെ 50 റണ്‍സെടുത്തു പുറത്തായി. ആയുഷ് മാത്രെ (15 പന്തിൽ 32), ഷെയ്ക് റാഷിദ് (20 പന്തിൽ 19) എന്നിവരാണു ചെന്നൈയുടെ മറ്റു പ്രധാന സ്കോറർമാർ. സ്കോർ 16ൽ നില്‍ക്കെ ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ടു പൊളിക്കാൻ മുംബൈയ്ക്കു സാധിച്ചു.

shivam

മുംബൈയ്ക്കെതിരെ ശിവം ദുബെയുടെ ബാറ്റിങ്

രചിൻ രവീന്ദ്ര അഞ്ച് റൺസ് മാത്രമെടുത്താണു പുറത്തായത്. എന്നാൽ പിന്നാലെയെത്തിയ താരങ്ങളെല്ലാം തിളങ്ങിയതോടെ ചെന്നൈ സ്കോർ ഉയര്‍ന്നു. ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി നാലു റൺസെടുത്തു പുറത്തായി. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ, അശ്വനി കുമാർ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

English Summary:

Indian Premier League, Mumbai Indians vs Chennai Super Kings Match Updates

Read Entire Article