Published: April 09, 2026 04:29 PM IST
1 minute Read
ന്യൂഡൽഹി∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ പോരാട്ടത്തിന്റെ അവസാന പന്തിൽ ഒരു റണ്ണിന്റെ തോൽവി വഴങ്ങിയതിൽ ഉള്ളുലഞ്ഞ് ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലര്‍. മത്സരശേഷം ഡ്രസിങ് റൂമിലെത്തിയ മില്ലർ സങ്കടത്തോടെ ഇരിക്കുന്നതും കരച്ചിൽ അടക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരശേഷം ഡൽഹി ക്യാപിറ്റൽസാണ് സമൂഹമാധ്യമത്തിൽ മില്ലറുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഡേവിഡ് മില്ലർ തകർപ്പൻ പോരാട്ടം കാഴ്ചവച്ചെങ്കിലും അവസാന പന്തിൽ ഗുജറാത്ത് മത്സരം പിടിച്ചെടുക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന രണ്ടു പന്തുകളിൽ രണ്ട് റൺസായിരുന്നു ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 20–ാം ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ എടുക്കാനുള്ള അവസരം ഡേവിഡ് മില്ലർ വിനിയോഗിച്ചിരുന്നില്ല. അവസാന പന്തിൽ കുൽദീപ് യാദവ് റൺഔട്ടായതോടെയാണ് മത്സരം ഡൽഹി കൈവിട്ടത്. സിംഗിളിനു ശ്രമിക്കാതിരുന്ന മില്ലർക്കെതിരെ വിമർശനവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. മത്സരത്തിൽ 20 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 41 റൺസുമായി പൊരുതിയതോടെയാണു ഡൽഹി വിജയത്തിനു തൊട്ടടുത്തെത്തിയത്.
സീസണിൽ ഡൽഹിയുടെ ആദ്യ തോൽവിയാണിത്. സീസണിൽ ഇതുവരെ ഫോം കണ്ടെത്താതിരുന്ന കെ.എൽ.രാഹുൽ ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും (52 പന്തിൽ 92) ഫലമുണ്ടായില്ല. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 210. ഡൽഹി 20 ഓവറിൽ 8ന് 209. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 211 റൺസ് പിന്തുടർന്ന ഡൽഹിക്ക് രാഹുലും പാത്തും നിസ്സങ്കയും (24 പന്തിൽ 41) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് തിരിച്ചടിച്ചു. സെഞ്ചറിക്ക് 8 റൺസ് അകലെ രാഹുൽ കൂടി വീണതോടെ പരാജയം ഉറപ്പിച്ച ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മില്ലറുടെ ഇന്നിങ്സാണ്.
വിരലിനേറ്റ പരുക്കുമൂലം ബാറ്റിങ് പാതിയിൽ നിർത്തി മടങ്ങേണ്ടിവന്ന മില്ലർ, വീണ്ടും തിരിച്ചെത്തിയാണ് ഡൽഹിക്ക് വിജയപ്രതീക്ഷ നൽകിയത്. എന്നാൽ അവസാന പന്തിൽ കുൽദീപ് യാദവിനെ (1) ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കിയ ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ, ഡൽഹിയുടെ പ്രതീക്ഷകൾ എറിഞ്ഞുടച്ചു. നേരത്തെ, പരുക്കുഭേദമായി ടീമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (45 പന്തിൽ 70) നൽകിയ തുടക്കമാണ് ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഗില്ലിനു പുറമേ ജോസ് ബട്‍ലറും (27 പന്തിൽ 52) വാഷിങ്ടൻ സുന്ദറും (32 പന്തിൽ 55) തിളങ്ങിയതോടെ സ്കോർ അനായാസം 200 കടന്നു. 45 പന്തുകളിൽ നിന്ന് 4 ഫോറുകളും 5 സിക്സുമടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്സ്.
English Summary:








English (US) ·