Published: February 27, 2026 09:19 AM IST Updated: February 27, 2026 09:45 AM IST
1 minute Read
നോയിഡ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. നിലവിൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പമുള്ള റിങ്കു, സിംബാബ്‌വെയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിന് മുൻപ് പിതാവിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ടീം ക്യാംപിൽ തിരിച്ചെത്തിയെങ്കിലും മത്സരത്തിൽ റിങ്കു പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പകരക്കാരനായി ഫീൽഡിൽ ഇറങ്ങിയിരുന്നു.
വിവരമറിഞ്ഞ ഉടൻ ചെന്നൈയില്‍നിന്ന് താരം ഡൽഹിയിലേക്ക് തിരിച്ചു. ഇനിയുള്ള മത്സരങ്ങളിൽ താരം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടർന്ന് ഏറെനാളായി ഖാൻചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വർഷം മുൻപാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം നിർത്തിയിരുന്നു.
മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്, സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചു. ‘‘റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് ജിയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വേദന തോന്നി. ടി20 ലോകകപ്പിൽ തന്റെ ഉത്തരവാദിത്തങ്ങളിൽ പ്രതിജ്ഞാബദ്ധനാണെങ്കിലും റിങ്കുവിനും കുടുംബത്തിനും ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരിക്കണം. എന്റെ ചിന്തകളും പ്രാർഥനകളും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട്. വാഹേഗുരു പരേതന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ, ദുഃഖിതരായ കുടുംബത്തിന് ശക്തിയും ധൈര്യവും നൽകട്ടെ.’’– ഹർഭജൻ എഴുതി.
English Summary:







English (US) ·