Published: September 07, 2026 07:16 AM IST Updated: September 07, 2026 02:37 PM IST
1 minute Read
എന്റെ ഏഷ്യൻ ഗെയിംസ് അരങ്ങേറ്റമായിരുന്നു, 2002ൽ ദക്ഷിണ കൊറിയൻ നഗരമായ ബുസാനിൽ. കാലിലെ പരുക്കുമൂലം ഏറെക്കാലം ജംപിങ് പിറ്റിൽനിന്നു വിട്ടുനിന്ന ഞാൻ കോമൺവെൽത്ത് ഗെയിംസിലൂടെ മെഡൽ നേട്ടത്തിലേക്കു മടങ്ങിയെത്തിയ കാലം.
2002 ജൂലൈ 25 മുതൽ ഓഗസ്റ്റ് 4 വരെ നടന്ന മാഞ്ചസ്റ്റർ ഗെയിംസിൽ ലോങ്ജംപിൽ വെങ്കലം നേടിയ ആത്മവിശ്വാസത്തിലാണു ഞാൻ ബുസാനിലേക്കു വിമാനം കയറിയത്. ആ വിമാനയാത്ര ഒരിക്കലും മറക്കാനാവാത്തതാണ്. കാരണം, മൂന്നാമത്തെ ‘ശ്രമ’ത്തിലാണു ഞാനുൾപ്പെട്ട ഇന്ത്യൻ സംഘത്തിനു ഡൽഹിയിൽനിന്നു ബുസാനിലേക്കു വിമാനം പിടിക്കാനായത്. ആദ്യ രണ്ടുതവണയും ക്യാംപ് മുതൽ വിമാനത്താവളം വരെ യാത്ര. ശേഷം, കാത്തിരിപ്പ്. ഒടുവിൽ മടക്കം. അതായിരുന്നു സ്ഥിതി. വിമാന സർവീസിലെ പ്രശ്നം പരിഹരിക്കപ്പെട്ടതു മൂന്നാം യാത്രയിലാണ്. ലോങ് ജംപ് പ്രാഥമിക റൗണ്ടിന്റെ തലേന്നാണു ബുസാനിൽ എത്താനായത്.
എന്നിൽനിന്ന് ആരും ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നില്ല; ഞാനൊഴികെ. കാറ്റും തണുപ്പും നിറഞ്ഞ കാലാവസ്ഥയെ വെല്ലുവിളിച്ച് ഞാൻ ഫൈനലിൽ കടന്നു. ആദ്യ ചാട്ടത്തിൽ 6.45 മീറ്റർ. ഏറ്റവും മുന്നിൽ. അതോടെ, ജംപിങ് പിറ്റിലേക്കായി കാണികളുടെ ശ്രദ്ധ. 5–ാം ശ്രമത്തിൽ 6.53 മീറ്റർ ചാടി സ്വർണത്തിൽ ഞാൻ മുത്തമിട്ടു. ലോക ചാംപ്യൻഷിപ്പിലേക്കുള്ള എന്റെ കുതിപ്പിന്റെ ടേക്ക് ഓഫ് ബോർഡായിരുന്ന ബുസാൻ, എന്നും പ്രിയപ്പെട്ട ഓർമയായി ഒപ്പമുണ്ടാകും.
English Summary:






English (US) ·