Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 May 2025, 6:00 pm
2021 ലെ ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് ആര്‍സിബിയുടെ നേതൃസ്ഥാനവും ഉപേക്ഷിച്ചു. ഒരു വര്‍ഷത്തിനുശേഷം, ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വിയെത്തുടര്‍ന്ന് അദ്ദേഹം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ചു.
വിരാട് കോഹ്ലി (ഫോട്ടോസ്- Samayam Malayalam) നായക സ്ഥാനം വേണ്ടെന്നു വയ്ക്കാന്‍ താന്‍ തന്നെയാണ് തീരുമാനിച്ചതെന്നും അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്നും ആര്‍സിബിയുടെ 'ബോള്‍ഡ് ഡയറീസ്' പോഡ്കാസ്റ്റില്‍ സംസാരിക്കവേ കോഹ്ലി വിശദീകരിച്ചു. ക്യാപ്റ്റന്‍സി നിരന്തരമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ഇടയാക്കിയെന്നും ഒടുവില്‍ അത് അമിതമായി മാറിയപ്പോഴാണ് എല്ലാം കൈയൊഴിഞ്ഞതെന്നും താരം വെളിപ്പെടുത്തി.
വിരാട് കോഹ്ലി ഇന്ത്യയുടെയും ആര്‍സിബിയുടെയും നായക സ്ഥാനം രാജിവച്ചത് എന്തിന്? ഏറെ നാളുകള്‍ക്ക് ശേഷം തുറന്ന്പറഞ്ഞ് സൂപ്പര്‍ താരം
ഇന്ത്യ, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകള്‍ക്കായി ഏകദേശം ഒരു ദശാബ്ദക്കാലം നായകസ്ഥാനം വഹിച്ച ശേഷമായിരുന്നു കോഹ്‌ലിയുടെ പിന്മാറ്റം. അദ്ദേഹത്തിന്റെ ബാറ്റിങിനെ ചുറ്റിപ്പറ്റിയുള്ള നിരന്തര പരിശോധനയാണ് ഇതിന് പ്രേരിപ്പിച്ചത്. സമ്മര്‍ദ്ദം അധികമായപ്പോള്‍ നേതൃസ്ഥാനം രാജിവച്ച് സന്തോഷകരമായ അവസ്ഥയിലേക്ക് മാറാന്‍ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറയുന്നു.
'ഞാന്‍ 7-8 വര്‍ഷക്കാലം ഇന്ത്യയെ നയിച്ചിരുന്നു. ഒമ്പത് വര്‍ഷത്തോളം ആര്‍സിബിയുടെ ക്യാപ്റ്റനായി. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ എല്ലാ മത്സരങ്ങളിലും എന്നില്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ക്യാപ്റ്റന്‍സി അല്ലെങ്കില്‍, എന്റെ ബാറ്റിങ്- ആളുകളുടെ ശ്രദ്ധ എന്നില്‍ നിന്ന് മാറിയതായി ഒരിക്കലും തോന്നിയിട്ടില്ല. 24X7 ഞാന്‍ അത് അനുഭവിച്ചു. അവസാനം അത് വളരെ കഠിനവും അമിതവുമായി'- കോഹ്‌ലി പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ എന്റെ സന്തോഷങ്ങള്‍ ഇല്ലാതാവരുത്. ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ പാടുപെടുന്ന സമയം വന്നിട്ടുണ്ട്. നിരന്തരം വിലയിരുത്തപ്പെടാതെ സ്വതന്ത്രമായി ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു. മുന്‍വിധികളൊന്നുമില്ലാതെ, ഈ സീസണില്‍ നിങ്ങള്‍ എന്തുചെയ്യും, ഇനി എന്ത് സംഭവിക്കും എന്ന് ആരും നോക്കാതെ, എന്റെ ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് ഒരു ഇടം വേണമെന്നും കോഹ്‌ലി വ്യക്തമാക്കി.
2022 ല്‍ കോഹ്‌ലി ബാറ്റ് പോലും തൊടാതെ ക്രിക്കറ്റില്‍ നിന്ന് ഒരു മാസം നീണ്ട പൂര്‍ണ ഇടവേള എടുത്തിരുന്നു. കരിയറിന്റെ തുടക്കത്തില്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ പിന്തുണ നല്‍കിയതിന് എംഎസ് ധോണിയെയും ഗാരി കിര്‍സ്റ്റണെയും കോഹ്ലി പ്രശംസിച്ചു. എന്റെ കളിയെക്കുറിച്ച് ഞാന്‍ വളരെ യാഥാര്‍ത്ഥ്യബോധമുള്ളവനായിരുന്നു. എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു ഗുണം ദൃഢനിശ്ചയം മാത്രമായിരുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വാഭാവിക ഗെയിം കളിക്കണമെന്ന് അവര്‍ എന്നോട് പറഞ്ഞു-കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·